Breaking News

പാർട്ടി കണ്ണുരുട്ടി..!! ഖേദപ്രകടനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച്‌ മുങ്ങി പ്രതിഭ എം.എല്‍.എ..!! ഇങ്ങനെ പേടിക്കരുതെന്ന് അണികൾ..

 


വിവാദമായ ഫേസ് ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യങ്ങളില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുന്നു എന്ന് അറിയിച്ച്‌ യു.പ്രതിഭ എം.എല്‍.എ. കായംകുളം ഏരിയാകമ്മിറ്റിക്കും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരായ വിവാദ പോസ്റ്റില്‍ സി.പി.എം ജില്ലാ നേതൃത്വം വിശദീകരണം തേടിയതിനു പിന്നാലെയാണ് ഫേസ് ബുക്കിലൂടെയുള്ള ഖേദപ്രകടനം. തുടര്‍ന്നാണ് ഫേസ് ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത്. അതേസമയം, ജില്ലാ നേതൃത്വത്തിന് ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല.

വിശദീകരണക്കുറിപ്പ് എന്ന മുഖവരയോടെയാണ് പ്രതിഭയുടെ പുതിയ പോസ്റ്റ്. 'വ്യക്തിപരമായ മാനസികാവസ്ഥയിലാണ് പോസ്‌റ്റെഴുതാന്‍ ഇടയായത്. ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകയും എന്നതുപോലെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന ഒരു വീട്ടമ്മയും കൂടിയാണ് ഞാന്‍. എന്നെ വളര്‍ത്തിയത് ഞാന്‍ സ്നേഹിക്കുന്ന പ്രസ്ഥാനമാണ്. സന്തോഷങ്ങളില്‍ എന്നതുപോലെ കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നല്‍കി നിലനിറുത്തിയത് ഈ പ്രസ്ഥാനത്തിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സ്നേഹ വിശ്വാസങ്ങളാണ്. ഈ പ്രതിബദ്ധത പ്രാണവായുപോലെ ഹൃദയത്തില്‍ സൂക്ഷിച്ചാണ് നിലകൊണ്ടിട്ടുള്ളത്. നാളെകളിലും അങ്ങനെ തന്നെയായിരിക്കും.

മാനസിക സംഘര്‍ഷമുള്ള സന്ദര്‍ഭങ്ങളില്‍ കാരണങ്ങളില്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്നുണ്ടാകുന്നത് ആരെയും വേദനിപ്പിക്കും. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങള്‍ കൂടിയുള്ള സാധാരണക്കാരിയായ സ്ത്രീ എന്ന നിലയില്‍. അത്തരമൊരു സാഹചര്യത്തിലാണ് ഫേസ്ബുക്കില്‍ എഴുതാനിടയായത്. തികച്ചും വ്യക്തിപരമായ മനോദുഃഖത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ആ കുറിപ്പ് മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കിയതില്‍ ദുഃഖമുണ്ട്. എന്ത് പ്രതിസന്ധികളുണ്ടായാലും ഞാന്‍ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പാര്‍ട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നില്‍ നിന്നുണ്ടാകില്ല. വാക്കുകള്‍ അറിഞ്ഞോ അറിയാതെയോ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഓരോരുത്തരോടും ഖേദം പ്രകടിപ്പിക്കുന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും താത്കാലികമായി വിട്ടുനില്‍ക്കുന്നു'. എന്നാണ് പോസ്റ്റില്‍ പറയുന്നത്.

No comments