നിയമസഭയില്‍ തമ്മിലടിച്ച് എംഎല്‍എമാർ..!! മൂക്കിൽ നിന്ന് രക്തം.. അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷൻ..
പശ്ചിമ ബംഗാള്‍ നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി. ബിര്‍ഭൂം കൂട്ടക്കൊലയെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
ബിജെപി - തൃണമൂല്‍ എംഎല്‍എമാരാണ് തമ്മിലടിച്ചത്. പ്രശ്നമുണ്ടാക്കിയ സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള അഞ്ച് ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു.
ബിര്‍ഭൂം കൂട്ടക്കൊലപാതകത്തെപ്പറ്റി സഭയില്‍ ചര്‍ച്ച വേണമെന്ന ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി സഭയില്‍ പ്രസ്താവന നടത്തണമെന്ന് ബി.ജെ.പി എംഎല്‍എമാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറിയത്.
ബിജെപി എംഎല്‍എമാരെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കയ്യേറ്റം ചെയ്തെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപണം ഉന്നയിച്ചു. സംഘര്‍ഷത്തില്‍ തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്‍റെ മൂക്കിന് പരിക്കേറ്റു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിര്‍ഭും ജില്ലയില്‍ നടന്ന കൂട്ടക്കൊലയില്‍ എട്ട് പേരെയാണ് അക്രമികള്‍ ചുട്ടുകൊന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാരുള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിപ്പോള്‍ സിബിഐ യാണ് അന്വേഷിക്കുന്നത്.

No comments