Breaking News

ബിജെപിക്ക് തലവേദനയായി സ്പീക്കർ.. ബിജെപിയുടെ അടുത്ത ലക്ഷ്യം 17 വിമത എംഎൽഎമാരെ പുറത്താക്കിയ കർണാടക സ്പീക്കറെ പുകച്ച് പുറത്ത് ചാടിക്കൽ.. തിങ്കളാഴ്ച..

കര്‍ണാടകയിലെ രാജിവച്ച 14 വിമത എം.എല്‍.എമാരും അയോഗ്യരാണെന്ന് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാ‌ര്‍ അറിയിച്ചു.
കോണ്‍ഗ്രസിന്റെ 11 എം.എല്‍.എമാരും ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരെയുമാണ് സ്പീക്കര്‍ ആയോഗ്യരാക്കിയത്. 17 എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും ജെ.ഡി.എസും സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്.
ഇതില്‍ 3 പേരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. തുടര്‍ന്ന് ഇന്നാണ് ബാക്കിയുള്ള 14 എം.എല്‍.എമാരെ ആയോഗ്യരാക്കിയിരിക്കുന്നത്.

എം.എല്‍.എമാരുടെ രാജി ചട്ടപ്രകാരമല്ലെന്നും അവര്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിന് തെളിവുണ്ടെന്നും നേരത്തെ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

രാജി വച്ച എം.എല്‍.എമാര്‍ക്കു പുറമേ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയും സ്പീക്കര്‍ അയോഗ്യരാക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടി.

അതേസമയം, കര്‍ണാ‌ടകത്തില്‍ ബി.എസ്.യെദിയൂരപ്പ സര്‍ക്കാര്‍ നാളത്തെ വിശ്വാസവോട്ട് ജയിച്ചാല്‍, അതിന് ശേഷവും സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ പദവി ഒഴിഞ്ഞില്ലെങ്കില്‍ അന്നുതന്നെ അദ്ദേഹത്തെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ബി.ജെ.പി നീക്കം തുടങ്ങി.
കോണ്‍ഗ്രസ് അംഗമായ സ്പീക്കറെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഭരണകക്ഷി അംഗം സ്പീക്കര്‍ ആകുന്നതാണ് കീഴ്‌വഴക്കമെന്നിരിക്കെ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനു ശേഷം സ്പീക്കര്‍ രാജിവച്ചേക്കും.

അതിനിടെ, യെദിയൂരപ്പസര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണോ, പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കണോ എന്നതിനെച്ചൊല്ലി ജനതാദള്‍- എസില്‍ ഭിന്നത തുടരുകയാണ്.
വെള്ളിയാഴ്‌ച മുഖ്യമന്ത്രിപദം രാജിവച്ച ശേഷം ഭാവി ചര്‍ച്ച ചെയ്യാന്‍ എച്ച്‌.ഡി. കുമാരസ്വാമി വിളിച്ച യോഗത്തില്‍ എം. എല്‍. എമാര്‍ ഇതേച്ചൊല്ലി രണ്ട് ചേരിയായി. തീരുമാനം കുമാരസ്വാമിക്കു വിട്ടു. ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ബി.ജെ.പിയുടെ ആദ്യ അജണ്ട സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ്. തുടര്‍ന്ന് ധനബില്ല് പാസാക്കും.

ഇതിന് ശേഷം സ്പീക്കര്‍ രാജിവെക്കുമോ ഇല്ലയോ എന്ന് നോക്കിയതിന് ശേഷം ഭാവി നടപടികളിലേക്ക് പോകുമെന്നും ബി.ജെ.പി എം.എല്‍.എ പറയുന്നു. എന്നാല് എം.എല്‍.എ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

പ്രതിപക്ഷ പാര്‍ട്ടിയിലെ ഒരംഗത്തെ സ്പീക്കറായി എങ്ങനെ നിലനിറുത്താനാകുകയെന്ന് അദ്ദേഹം ചോദിക്കുന്നു.

13 മാസത്തോളം നീണ്ട കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

No comments