Breaking News

ദില്ലിയില്‍ ആം ആദ്മിക്ക് ഭയം കോണ്‍ഗ്രസിനെ മാത്രം..!! കണക്കുകളില്‍ കെജ്രിവാളിന് ആശങ്ക..!! 2015 ആവര്‍ത്തിക്കില്ല..!! കോൺഗ്രസ് മുന്നേറ്റം ഉണ്ടാക്കും..!! ലോക്സഭാ തെരഞ്ഞെടുപ്പിൽ..

70 നിയമസഭാ മണ്ഡലങ്ങളുള്ള ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയ പ്രതീക്ഷയുണ്ടെങ്കിലും ഭയം ബിജെപി യെ അല്ല. പകരം കോണ്‍ഗ്രസിനെയും പ്രാദേശിക പാര്‍ട്ടികളെയും.
കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് ശക്തമായ സന്ദേശം നല്‍കുന്നുണ്ട്. 2015ല്‍ 67 സീറ്റ് നേടി മികച്ച വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടി കെജ്രിവാളിന്റെ നേതൃത്വത്തില്‍ ദില്ലി അധികാരം പിടിച്ചത്.

എന്നാല്‍ ആം ആദ്മി പാര്‍ട്ടി നേരിട്ട തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും കോണ്‍ഗ്രസിന്റെയും പ്രാദേശിക ഘടകങ്ങളുടെയും സാന്നിധ്യം അവര്‍ക്ക് തിരിച്ചടിയായിരുന്നു.
ഇത്തവണ ഭരണം പിടിക്കുമെന്ന് ഉറപ്പിച്ച് ബിജെപി പ്രചാരണം നടത്തുന്നുണ്ടെങ്കിലും എഎപി കോണ്‍ഗ്രസിനെ ഭയക്കുന്നത് എന്തുകൊണ്ടാണ്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതി കഥകള്‍ക്കിടയിലൂടെയാണ് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി ശക്തി പ്രാപിച്ചത്. 2013ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എത്തിയ എഎപി അഞ്ച് തിരഞ്ഞെടുപ്പുകളെ നേരിട്ടു. 2013 നിയമസഭ തിരഞ്ഞെടുപ്പ്, 2014 ലോക്‌സഭ, 2017 മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ്.

2013ല്‍ കോണ്‍ഗ്രസാണ് ദില്ലി ഭരിച്ചിരുന്നത്. ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ മൂന്ന് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിക്കുകയായിരുന്നു ദില്ലി. എന്നാല്‍ 2013ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മല്‍സരിക്കുകയും കോണ്‍ഗ്രസിന്റെ ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.

2013ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. ബിജെപി വലിയ കക്ഷിയായി.
കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണ നല്‍കിയതോടെ എഎപി സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ 49 ദിവസത്തിന് ശേഷം അരവിന്ദ് കെജ്രിവാള്‍ രാജിവച്ചു. ശേഷം ദില്ലി രാഷ്ട്രപതി ഭരണത്തിന് കീഴിലായി.

രണ്ടു വര്‍ഷത്തിന് ശേഷം 2015ല്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. എഎപി കുതിച്ചുകയറി. 70ല്‍ 67 സീറ്റ് നേടി അധികാരത്തിലെത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രമായി മാറി ആ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെയും പ്രാദേശിക പാര്‍ട്ടികളുടെയും വോട്ടില്‍ ഗണ്യമായ കുറവ് വന്നു.

കോണ്‍ഗ്രസിന്റെയും പ്രാദേശിക കക്ഷികളുടെയും വോട്ടില്‍ വന്‍ ചോര്‍ച്ച വന്നെങ്കിലും ബിജെപി അപ്പോഴും 33 ശതമാനം വോട്ട് നേടി. അവര്‍ക്ക് വോട്ടു ചോര്‍ച്ച സംഭവിച്ചില്ല. എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തിരിച്ചുകയറാന്‍ തുടങ്ങി. എഎപി താഴോട്ടും.

2017ല്‍ ദില്ലി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടന്നു. 272 സീറ്റുകളില്‍ 181 സീറ്റ് നേടി ബിജെപി മികച്ച വിജയം നേടി.
എന്നാല്‍ ഇതിന് മുമ്പു നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളേക്കാള്‍ അധികമൊന്നും ബിജെപിക്ക് ലഭിച്ചില്ല. 37 ശതമാനം വോട്ടാണ് 2017ല്‍ ബിജെപി നേടിയത്.

മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ എഎപിക്ക് വെറും 49 സീറ്റ് മാത്രമാണ് ലഭിച്ചത്. 26 ശതമാനം വോട്ട് പാര്‍ട്ടി നേടി. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി 54.3 ശതമാനം വോട്ട് നേടിയിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം 26 ശതമാനത്തിലേക്ക് കൂപ്പു കുത്തിയത് എഎപിയെ ശരിക്കും ഞെട്ടിച്ചു.

ബിജെപി കൂടുതല്‍ വോട്ട് പിടിച്ചിട്ടല്ല എഎപിക്ക് കുറവ് വന്നത്. പകരം കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും തിരിച്ചുകയറിയത് മൂലമാണ്. 2015ല്‍ 9.7 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് 2017ല്‍ 21 ശതമാനമായി വര്‍ധിപ്പിച്ചു. ചെറു പാര്‍ട്ടികളുടെത് 3.7 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി ഉയരുകയും ചെയ്തു.

2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് വോട്ട് കൂട്ടിയെന്ന് കാണാം. കോണ്‍ഗ്രസിന് രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും വോട്ട് വര്‍ധിച്ചു.
ഇതേ നീക്കം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ എഎപിക്ക് പണിയാകും.

2013ല്‍ തകര്‍ന്ന കോണ്‍ഗ്രസ്, 2014ല്‍ വീണ്ടും ഇടിഞ്ഞു. എന്നാല്‍ 2017ലെയും 2019ലേയും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വോട്ട് കൂടുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ 2020ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2015ല്‍ ബിഎസ്പി 70 സീറ്റിലും മല്‍സരിച്ചിരുന്നു. ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുഴുവന്‍ സീറ്റില്‍ ബിഎസ്പി മല്‍സരിക്കുന്നുണ്ട്. ബിഎസ്പിയും എഎപിയും ഓരേ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബിഎസ്പി ജയിച്ചില്ലെങ്കിലും എഎപിയുടെ വോട്ടുകളെ ബാധിച്ചേക്കും.

2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചത്. എന്നാല്‍ 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 3 സീറ്റേ നേടാന്‍ സാധിച്ചുള്ളൂ. കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ ബിജെപിയുടെ വോട്ടുബാങ്കില്‍ ഇളക്കം തട്ടിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് തിരിച്ചുകയറിയാല്‍ എഎപി തകരുമെന്നാണ് നിലവിലെ വിലയിരുത്തല്‍.

No comments