Breaking News

എന്താണ് 'ജനതാ കര്‍ഫ്യൂ'? ഞായറാഴ്ചത്തെ 14 മണിക്കൂര്‍ വീട്ടിലിരുപ്പ് സാമ്ബിള്‍!

കൊറോണാവൈറസ് പകര്‍ച്ചവ്യാധി സംബന്ധിച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച്‌ 22, ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ 180ലേറെ പേരെ പിടികൂടിയ കൊറോണാവൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഞായറാഴ്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപനം. മാര്‍ച്ച്‌ 22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെ വീടുകളില്‍ കന്നെ തുടരാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
ജനതാ കര്‍ഫ്യൂവിന്റെ വെളിച്ചത്തില്‍ റോഡുകളിലും, പൊതുസ്ഥലങ്ങളിലും പോകുന്നത് ഒഴിവാക്കി 14 മണിക്കൂര്‍ വീടുകളില്‍ തുടരുകയാണ് വേണ്ടത്. എല്ലാ പൗരന്‍മാരും  കര്‍ഫ്യൂവിന്റെ ഭാഗമാകണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരിക്കുന്നത്.
പോലീസ്, മെഡിക്കല്‍ സേവനങ്ങള്‍, മീഡിയ, ഹോം ഡെലിവെറി, ഫയര്‍, മറ്റ് രാജ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ജനതാ കര്‍ഫ്യൂവില്‍ പങ്കെടുക്കേണ്ടതില്ല.
വൈകുന്നേരം 5 മണിക്ക് അവശ്യ സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ വീടുകള്‍ക്ക് മുന്നില്‍ നിന്ന് കൈയടിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. 'കഴിഞ്ഞ രണ്ട് മാസമായി ലക്ഷണക്കിന് പേരാണ് രാത്രിയും പകലും, ആശുപത്രിയിലും, എയര്‍പോര്‍ട്ടുകളിലും ജോലി ചെയ്യുന്നത്, സ്വന്തം കാര്യം ശ്രദ്ധിക്കാതെ മറ്റുള്ളവരെ സഹായിക്കുകയാണ്. മാര്‍ച്ച്‌ 22ന് നല്‍കുന്ന അഞ്ച് മിനിറ്റ് നേരത്തെ കൈയടി ഇവര്‍ക്ക് വേണ്ടിയാണ്', പ്രധാനമന്ത്രി പറഞ്ഞു.
പത്ത് പേര്‍ക്കെങ്കിലും ജനതാ കര്‍ഫ്യൂ സംബന്ധിച്ച്‌ വിവരം കൈമാറാനും പ്രധാനമന്ത്രി പൗരന്‍മാരോട് ആഹ്വാനം ചെയ്തു. ഇതിന് പുറമെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ആളുകളെ അറിയിക്കണം, പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യം സുപ്രധാനമായ ആഴ്ചകളിലേക്ക് കടക്കുന്നതിന് മുന്‍പാണ് കടുത്ത നടപടികള്‍ പ്രഖ്യാപിക്കാതെയുള്ള അഭിസംബോധന കടന്നുപോയത്. അതേസമയം ജനതാ കര്‍ഫ്യൂ വരാനിരിക്കുന്ന നടപടികളുടെ സൂചനയായി നല്‍കുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

No comments