Breaking News

മധ്യപ്രദേശില്‍ ബിജെപിയുടെ നെഞ്ചിടിപ്പേറ്റി കമല്‍നാഥ്..!! വിമത എംഎല്‍എമാരുമായി രഹസ്യ ചര്‍ച്ച നടത്തി.!! ബിജെപി എംഎൽഎമാർ..

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വെള്ളിയാഴ്ച വിശ്വാസ വോട്ട് തേടണം എന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
വൈകിട്ട് 5 മണി വരെയാണ് കമല്‍നാഥിന് കോടതി സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ കമല്‍നാഥ് സര്‍ക്കാര്‍ രാജി വെച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെ മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും അധികാരം പിടിക്കാനുളള വഴി തുറക്കും.
അതിനിടെ വിമത എംഎല്‍എമാരുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന കമല്‍നാഥിന്റെ വെളിപ്പെടുത്തല്‍ ബിജെപിയുടെ ചങ്കിടിപ്പേറ്റുകയാണ്.

16 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബെംഗളൂരുവില്‍ തന്നെ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിംഗും ഡികെ ശിവകുമാറും അടക്കമുളളവര്‍ എംഎല്‍എമാരെ ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
അതിനിടെയാണ് കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി സുപ്രീം കോടതി വെള്ളിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ടത്.

ഈ സാഹചര്യത്തില്‍ ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ഉറപ്പാക്കാന്‍ കമല്‍നാഥിന് സാധിച്ചേക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ എന്‍ഡിടിവിക്ക് കമല്‍നാഥ് നല്‍കിയ അഭിമുഖം ബിജെപിയുടെ നെഞ്ചിടിപ്പേറ്റുകയാണ്.
വിമത കോണ്‍ഗ്രസ് എംഎല്‍എമാരുമായി തനിക്ക് ബന്ധമുണ്ടെന്നും അവരുമായി സംസാരിച്ചെന്നുമാണ് കമല്‍നാഥ് അഭിമുഖത്തില്‍ പറഞ്ഞത്.

''എംഎല്‍എമാരെ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണ് എങ്കില്‍ അവര്‍ തന്നെ വിളിച്ച് സംസാരിക്കുമായിരുന്നില്ല. ശിവരാജ് സിംഗ് ചൗഹാന്റെ ഗൂഗ്ലി കൊണ്ട് താന്‍ ഔട്ടാകില്ല. അദ്ദേഹത്തിന്റെ ഗൂഗ്ലി വൈഡായി മാറും''.
വിമതരുടെ പിന്തുണയോടെ ശിവരാജ് സിംഗ് ചൗഹാന്‍ അധികാരത്തിലെത്തില്ലെന്നും കമല്‍നാഥ് എന്‍ഡിടിവിയോട് പറഞ്ഞു.

''എംഎല്‍എമാരില്‍ ചിലരുമായി താന്‍ രഹസ്യമായി ചര്‍ച്ച നടത്തുന്നുണ്ട്. തന്റെ എംഎല്‍എമാരില്‍ തനിക്ക് വിശ്വാസമുണ്ട്. അവരുമായി താന്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്'', കമല്‍നാഥ് പറഞ്ഞു.
''സിന്ധ്യ പാര്‍ട്ടി വിടുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ സ്വന്തം ഭാവി തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണ്''. സിന്ധ്യ ചെയ്തതും അതാണെന്നും കമല്‍നാഥ് പറഞ്ഞു.

മുഖ്യമന്ത്രി പദവിയും സംസ്ഥാന അധ്യക്ഷ പദവിയും നിരസിക്കപ്പെട്ടതോടെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്.
''തനിക്ക് സിന്ധ്യയെ തലവനാക്കാമായിരുന്നു. എന്നാല്‍ ദില്ലിയില്‍ നിന്നാണ് തീരുമാനം വരുന്നത്''. എന്തുകൊണ്ട് സിന്ധ്യ അസന്തുഷ്ടനായിരുന്നു എന്നതിന് ദില്ലിയിലുളള നേതാക്കള്‍ മറുപടി പറയുമെന്നും കമല്‍നാഥ് പറഞ്ഞു.

ബിജെപി പ്രത്യേക വിമാനത്തില്‍ തന്റെ എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് കടത്തുകയായിരുന്നുവെന്ന് കമല്‍നാഥ് ആരോപിച്ചു.
500 മുതല്‍ 1000 വരെ പോലീസുകാരാണ് അവരെ അനുഗമിച്ചത്. എംഎല്‍എമാര്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.
അവരുടെ ഫോണുകള്‍ പിടിച്ച് വാങ്ങപ്പെട്ടു. അവരുടെ രാജിക്കത്ത് കൊണ്ട് വന്നത് ബിജെപി നേതാക്കളാണെന്നും കമല്‍നാഥ് പറഞ്ഞു.

എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ആണെങ്കില്‍ എന്തുകൊണ്ട് സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നില്ല എന്നും കമല്‍നാഥ് ചോദിച്ചു. അവര്‍ ഭോപ്പാലിലേക്ക് തിരികെ വരും. അവരുടെ ജീവന് യാതൊരു ഭീഷണിയും ഇല്ല.
ഇവിടെ മാധ്യമങ്ങളും പോലീസുമുണ്ട്. അവര്‍ സുരക്ഷിതരാണെന്നും കമല്‍നാഥ് പറഞ്ഞു. ചില ബിജെപി നേതാക്കള്‍ താനുമായി ബന്ധപ്പെടുന്നുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

No comments