Breaking News

ബിജെപിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എക്ക് കോടതിയുടെ കിടിലന്‍ പണി..!! പദവിയില്‍ നിന്നും നീക്കി..

നേതാക്കന്‍മാരുടേയും ജനപ്രതിനിധികളുടേയും കൂറുമാറ്റം നേരത്തെ മുതല്‍ പതിവുള്ള കാര്യമാണെങ്കിലും കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
ബിജെപിയാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. കര്‍ണാടക, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളില്‍ നിന്ന് നൂറിനടുത്ത് എംഎല്‍എമാരെയാണ് ഇക്കാലയളവില്‍ ബിജെപി കൂറുമാറ്റി തങ്ങളുടെ പാളയത്തിലെത്തിച്ചത്.

ഏറ്റവും അവസാനമായി മധ്യപ്രദേശിലെ 22 കോണ്‍ഗ്രസ് എംഎല്‍എമാരും പദവി രാജിവെച്ച്‌ ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്.

കുറുമാറ്റ നിരോധന നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് കോടതി നടപടികളില്‍ നിന്ന് ഇവര്‍ പലപ്പോഴും രക്ഷപ്പെടുന്നത്. എന്നാല്‍ മണിപ്പൂരിലെ ഒരു കൂറുമാറ്റക്കാരന് കിടിലന്‍ പണിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

മണിപ്പൂരിലെ വനംവകുപ്പ് മന്ത്രിയായ ടിഎച്ച്‌ ശ്യാംകുമാറിന് എതിരെയാണ് സുപ്രീംകോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതിപക്ഷത്തിന്‍റെ ഹര്‍ജിയില്‍ ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കിയിരിക്കുകയാണ് സുപ്രീംകോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മണിപ്പൂര്‍ നിയമസഭയില്‍ പ്രവേശിക്കരുതെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 142-ാം വകുപ്പ് അനുസരിച്ചുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് ടിഎച്ച്‌ ശ്യാം കുമാറിന് എതിരെ സുപ്രീം കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.
ബിജെപിയിലേക്ക് കൂറുമാറിയ ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ നിയമസഭ സ്പീക്കര്‍ ഇതുവരെ ഒരു തീരുമാനം എടുക്കാത്ത സാഹചര്യത്തിലായിരുന്നു സൂപ്രീംകോടതിയുടെ തീരുമാനം.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ വിജയിച്ച ശ്യാംകുമാര്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.
ബിജെപി പിന്നീട് ഇദ്ദേഹത്തിന് വനം വകുപ്പ് മന്ത്രി സ്ഥാനവും നല്‍കി. മറ്റ് 12 എംഎഎല്‍മാരും ഇക്കാലയളവില്‍ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു.

കുറുമാറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ അയോഗ്യത സംബന്ധിച്ച പരാതിയില്‍ 2017 ഏപ്രില്‍ മുതല്‍ നിയമസഭ സ്പീക്കര്‍ യാതൊരു തീരുമാനവും എടുത്തില്ല.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ സ്പീക്കര്‍ക്കെതിരെ നിശിതമായ വിമര്‍ശനമായിരുന്നു കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി നടത്തിയത്.

നാലാഴ്ചയ്ക്ക് അകം ഇക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടായില്ല.
കുറാമാറിയവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാര്‍ച്ച്‌ 28 വരെ സമയം നല്‍കണമെന്ന് സ്പീക്കര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കോടതി തയ്യാറായില്ല.

തങ്ങളുടെ സവിശേഷാധികാരം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായെന്ന് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എസ് രവീന്ദ്രഭട്ട് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ശ്യാംകുമാറിനെ മന്ത്രിസ്ഥാനത്ത് നീക്കുന്നതായും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സഭയില്‍ പ്രവേശിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസ് മാര്‍ച്ച്‌ 30 ന് വീണ്ടും പരിഗണിക്കും.

എംഎല്‍എമാരുടെ അയോഗ്യത ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം നിയമസഭാ സ്പീക്കര്‍ക്കാണ് ഉള്ളത്.
ഈ സ്പീക്കറുടെ ഈ അധികാരം സംബന്ധിച്ച്‌ പാര്‍ലമെന്‍റ് പുനര്‍വിചിന്തനം നടത്തണമെന്ന് സുപ്രീം കോടതി ജനുവരിയില്‍ പറഞ്ഞിരുന്നു.
അയോഗ്യത സംബന്ധിച്ച പരാതികളില്‍ സ്പീക്കര്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.

എംഎല്‍എ സ്ഥാനം രാജിവെക്കാതെ ബിജെപിയില്‍ ചേര്‍ന്ന ശ്യാംകുമാറിന് പരിസ്ഥിതി, മുനിസിപ്പാലിറ്റി ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍, ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്റ്, ടൗണ്‍ പ്ലാനിങ്, ഹോര്‍ട്ടികള്‍ചര്‍ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ തുടങ്ങിയ വകുപ്പുകളുടെ ചുമതലയും മണിപ്പൂര്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു.

സംഭവത്തില്‍ മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ക്ക് നേരത്തെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷമായി വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാരായ ടിഎന്‍ ഹാവോകിപ്, ഫജൂര്‍ റഹീം എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണനയ്ക്കെടുത്തപ്പോഴായിരുന്നു സ്പീക്കര്‍ക്കെതിരെ ഹൈക്കോടതി ജഡ്ജി നോബിന്‍ സിങ് വലിയ വിമര്‍ശനം ഉന്നയിച്ചത്.
അതേസമയം, നിയമസഭയുടെ കാര്യത്തില്‍ഇടപെടാനാകില്ലെന്ന കാര്യവും അന്ന് തന്നെ ഹൈക്കോടതി ചൂണ്ടി കാണിച്ചിരുന്നു.

2017 ല്‍ മണിപ്പൂരിലെ 60 അംഗ നിയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. മൂന്ന് സീറ്റുകള്‍ കൂടി വേണമായിരുന്നു കോണ്‍ഗ്രസ്സിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍.
എന്നാല്‍ 21 സീറ്റാണ് നേടിയ ബിജെപി എന്‍പിഎഫ്, എന്‍പിപി, എല്‍ജെപി എന്നീ കക്ഷികളുടെ എംഎല്‍മാരെ ചേര്‍ത്ത് സര്‍ക്കാര് രൂപീകരിക്കുകയായിരുന്നു.

കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ഒരാളുടെ കൂടി പിന്തുണ ആവശ്യമായപ്പോഴാണ് കോണ്‍ഗ്രസ്സില്‍ നിന്നും ശ്യാംകുമാര്‍ സിങ്ങിനെ ബിജെപി അടത്തിമാറ്റിയത്.
ഇങ്ങനെ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. എംഎല്‍എ സ്ഥാനത്തു നിന്നും രാജി വെക്കുക പോലും ചെയ്യാതെയായിരുന്നു ശ്യാംകുമാര്‍ സിങ് ബിജെപി സഖ്യത്തില്‍ ചേര്‍ന്ന് മന്ത്രിയായത്

ശ്യാംകുമാറിന് പിന്നാലെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. ഇവരും തങ്ങളുടെ എംഎല്‍എ സ്ഥാനങ്ങള്‍ രാജി വെക്കുകയുണ്ടായില്ല.
ഇതിനെതിരെയും കോണ്‍ഗ്രസ് സ്പീക്കറുടെ ട്രിബ്യൂണലില്‍ പരാതിയുമായി പോയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ബിജെപിക്കൊപ്പം ചേര്‍ന്ന ഈ എംഎല്‍എമാര്‍ പ്രതിപക്ഷ ബഞ്ചുകളിലാണ് സഭ ചേരുമ്ബോള്‍ ഇരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

No comments