Breaking News

മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ വൻ ട്വിസ്റ്റുമായി കോണ്‍ഗ്രസ്..!! വിമതര്‍ നേതാക്കളെ വിളിച്ചു..!! ഇനി ഭയമില്ലെന്ന് കോൺഗ്രസ്..

വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കെ, മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇനിയുള്ള ഓരോ മണിക്കൂറും വിലപ്പെട്ടതാണ്.
തിങ്കളാഴ്ചയാണ് ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടത്. ഇതിന് മുന്നോടിയായി രാജസ്ഥാനില്‍ ക്യാംപ് ചെയ്യുകയായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭോപ്പാലിലെത്തി.

ബെംഗളൂരുവില്‍ കഴിയുന്ന വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ വൈകീട്ടോടെ എത്തുമെന്നാണ് വിവരം. ജയ്പൂരില്‍ നിന്ന് ഭോപ്പാലിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടുമെന്നു അവര്‍ പറയുന്നു. ബെംഗളൂരുവിലെ ചില വിമതര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം.

ബിജെപിയുടെ ചാക്കിടല്‍ രാഷ്ട്രീയം ഭയന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റിയത്. 22 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം.
തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കുന്നതില്‍ ഇന്ന് ജയ്പൂരില്‍ നിന്ന് എല്ലാ എംഎല്‍എമാരും ഭോപ്പാലിലെത്തി.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമെ സ്വതന്ത്രരും ജയ്പൂരിലേക്ക് മാറിയിരുന്നു. ഇവരും തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, എസ്പിയുടെയും ബിഎസ്പിയുടെയും എംഎല്‍എമാര്‍ ജയ്പൂരിലേക്ക് പോയിരുന്നില്ല. ഇവര്‍ കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നവരാണ്. ഇവരുടെ നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നാണ് ജയ്പൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നത്.
വിമതരുമായി നേതാക്കള്‍ ബന്ധപ്പെട്ടുവെന്നും വിശ്വാസ വോട്ടെടുപ്പില്‍ ഭയമില്ലെന്നും മധ്യപ്രദേശിന്റെ പാര്‍ട്ടി ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.

ഹരീഷ് റാവത്തിനൊപ്പമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയ്പൂരില്‍ നിന്ന് ഭോപ്പാലിലെത്തിയത്. ഞങ്ങള്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണ്. ആത്മവിശ്വാസമുണ്ട്. ബിജെപിക്കാണ് ഭയം. തങ്ങള്‍ക്കതില്ല. വിമതപക്ഷം ചേര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ തങ്ങളുമായി ബന്ധപ്പെട്ടുവെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ലാല്‍ജി ടാണ്ടനെ കണ്ട് വിശ്വാസ വോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച വിശ്വാസ വോട്ട് നടത്താന്‍ ഗവര്‍ണര്‍ സ്പീക്കര്‍ക്ക് രാത്രി നിര്‍ദേശം നല്‍കി. തൊട്ടുപിന്നാലെ മുഖ്യമന്ത്രി കമല്‍നാഥ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുകയും ചെയ്തു.

ബെംഗളൂരുവില്‍ തടഞ്ഞുവച്ചിരിക്കുന്ന എംഎല്‍എമാരെ താങ്ങളുടെ അധികാരം ഉപയോഗിച്ച് ഭോപ്പാലിലെത്തിക്കണം. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കണം.
അവര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കും. സിആര്‍പിഎഫ് സുരക്ഷ അനുവദിക്കാം- കമല്‍നാഥ് അമിത് ഷാക്ക് അയച്ച നാല് പേജുള്ള കത്തിലെ വാക്കുകള്‍ ഇങ്ങനെയാണ്.

മാര്‍ച്ച് മൂന്നിലാണ് മധ്യപ്രദേശിലെ രാഷ്ട്രീയ നാടകത്തിന്റെ തുടക്കം. ബിഎസ്പി എംഎല്‍എയെയും കുടുംബത്തെയും ഹരിയാനയില്‍ ബിജെപി തടവിലാക്കിയിരിക്കുകയാണെന്ന് കമല്‍നാഥ് ആരോപിച്ചു.
മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെയും ഒരു സ്വതന്ത്രനെയും ബിജെപി ബെംഗളൂരിവിലേക്ക് കൊണ്ടുപോയി എന്ന് പിന്നീട് കമല്‍നാഥ് പറഞ്ഞു. അതിന് ശേഷം വന്‍മാറ്റമാണ് മധ്യപ്രദേശ് രാഷ്രീയത്തില്‍ സംഭവിച്ചത്.

മാര്‍ച്ച് ഒമ്പതിനാണ് 19 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പ്രത്യേക വിമാനത്തില്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി എന്ന് കമല്‍നാഥ് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ അവര്‍ക്ക് നല്‍കുന്നില്ല. അവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നും കമല്‍നാഥ് ആരോപിച്ചു.
അധികം വൈകാതെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹം ബിജെപി ടിക്കറ്റില്‍ രാജ്യസഭിയിലേക്ക് മല്‍സരിക്കുകയാണ്.

ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുള്ള 22 എംഎല്‍മാരാണ് ബെംഗളൂരുവില്‍ കഴിയുന്നത്. എല്ലാവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ആറ് മന്ത്രിമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചു ബാക്കിയുള്ളവരോട് നേരിട്ട ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി ഇവര്‍ ഭോപ്പാലിലെത്തി സ്പീക്കറെ കാണുമെന്നാണ് വിവരം.

അതേസമയം, കൊറോണ ഭീതി നിലനില്‍ക്കുന്നതിനില്‍ നിയമസഭാ സമ്മേളനം നീട്ടിവയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ ആശ്വാസകരമാകും.
വിമതരുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിക്കും. ബെംഗളൂരുവില്‍ നിന്ന എത്തുന്ന വിമതരെ ആദ്യം കൊറോണ ഇല്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണത്തില്‍ നിര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. 115 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ടെങ്കില്‍ ഭരിക്കാമെന്നതാണ് അവസ്ഥ.
കോണ്‍ഗ്രസ് 121 അംഗങ്ങളുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. ഇതില്‍ നാല് സ്വതന്ത്രരും ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരംഗവും ഉള്‍പ്പെടും. 22 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് അംഗബലം 92 ആയി കുറയും.

No comments