Breaking News

വിശ്വാസ വോട്ടെടുപ്പ്..!! മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താത്ക്കാലിക വിജയം..!!

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ രാജി വെച്ചതോടെ പ്രതിസന്ധിയിലായ മധ്യപ്രദേശിലെ കോണ്‍ഗ്രസ് തല്‍ക്കാലിന് താല്‍ക്കാലിക ആശ്വാസം.
ബജറ്റ് സമ്മേളനം തുടങ്ങുന്ന ഇന്ന് തന്നെ കമല്‍നാഥ് സാര്‍ക്കാറിനോട് വിശ്വാസം തേടാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സഭയില്‍ ഇന്ന് വിശ്വാസം വോട്ടെടുപ്പ് നടന്നില്ല.

രാവിലെ സഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു.
നയപ്രഖ്യാപനം പ്രസംഗം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമസഭ വിടുകയും ചെയ്തു.
ഭരണഘടന പ്രകാരമുള്ള നിയമങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും അതിനാൽ മധ്യപ്രദേശിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം പ്രസംഗം പൂര്‍ത്തിയായ ഉടന്‍ തന്നെ നിയമസഭ സമ്മേളനം 26 ലേക്ക് മാറ്റിവെക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
കോണ്‍ഗ്രസ്ം അഗംമായി സ്പീക്കറുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടാവുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഈ ദിവസങ്ങള്‍ക്കുള്ളില്‍ വിമതരെ അനുനയിപ്പിക്കാനാവും കോണ്‍ഗ്രസ് ശ്രമിക്കുക.

ജയ്പൂരിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാരും ഹരിയാണയിലേക്ക് മാറ്റിയ ബിജെപി എംഎല്‍എമാരും രാവിലെ നിയമസഭയിലെത്തി.
പിന്നാലെ സഭയില്‍ എത്തിയ ഗവര്‍ണ്ണര്‍ രണ്ട് മിനുട്ട് മാത്രം നയ പ്രഖ്യാപന പ്രസംഗം നടത്തി മടങ്ങുകയായിരുന്നു. കോണ്‍ഗ്രസ് വിമതരായ 22 എംഎല്‍എമാര്‍ സഭയിലെത്തിയിരുന്നില്ല. അവരിപ്പോഴും ബെംഗളൂരുവില്‍ തുടരുകയാണ്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് നിയമസഭ സമ്മേളനം മാറ്റിവെച്ചിരിക്കുന്നത്. സമ്മേളനം മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെ സ്പീക്കറോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
ബെംഗളൂരു, ഹരിയാന, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എംഎല്‍എമാര്‍ക്ക് നിര്‍ബന്ധിത കൊറോണ പരിശോധന വേണമെന്നും പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ കൊവിഡ് നിരക്ഷണത്തിലാണെന്നും കോണ്‍ഗ്രസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ്, അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി കമല്‍നാഥിന് കത്തുനല്‍കിയത്.
തിങ്കാളാഴ്ച രാവിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞാലുടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സഭാ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കര്‍ ആണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്.

ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളിയ സ്പീക്കര്‍ ഗവര്‍ണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചര്‍ച്ചയും മാത്രമായിരുന്നു ഇന്നത്തെ നടപടി ക്രമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗവർണറുടെ നിർദേശപ്രകാരം തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമോയെന്ന ചോദ്യത്തിന് സ്പീക്കറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു ഗവര്‍ണ്ണറെ സന്ദര്‍ശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥും ഇന്ന് പുലര്‍ച്ചെ മറുപടി നല്‍കിയിരുന്നത്.
22 കോണ്‍ഗ്രസ് എംഎല്‍എമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാ്ല്‍ ഇതില്‍ ആറ് മന്ത്രിമാരുടെ രാജി മാത്രമാണ് സ്പീക്കര്‍ സ്വീകരിച്ചത്. ബാക്കി 16 പേരുടെ രാജി അവരുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്നാണ് സ്പീക്കര്‍ പ്രജാപതി പറയുന്നത്.
കൊറോണ രോഗമില്ല എന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായിട്ടാകും വിമതര്‍ കര്‍ണാടകത്തില്‍ നിന്ന് എത്തുക എന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.
എന്നാല്‍ ഭോപ്പാലിലെത്തിയാല്‍ പ്രത്യേക പരിശോധന നടത്തുമെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമാണ് ആരോഗ്യ മന്ത്രി തരുണ്‍ ഭാനോട്ടിന്റെ പ്രതികണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ കൊറോണ വ്യാപിക്കരുതെന്ന സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. കര്‍ണാടകത്തില്‍ ആര്‍എസ്എസ് പോലും പരിപാടികള്‍ മാറ്റിവച്ചു. ഐടി കമ്പനികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നു. അവിടെ നിന്ന് എത്തുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ വൈദ്യപരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നും ആരോഗ്യ മന്ത്രി തരുണ്‍ ഭാനോട്ട് ചോദിക്കുന്നു.



No comments