Breaking News

ഉപതിരഞ്ഞെടുപ്പ്..!! കളി തുടങ്ങി കമല്‍നാഥ്..!! ജീതു പട്വാരിക്ക് പുതിയ നിയമനം..!! ലക്ഷ്യം 18 സീറ്റും ചൗഹാന്റെ..

15 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ പിടിച്ച അധികാരം ഒന്നര വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കൈവിടേണ്ടി വന്നു.
ജ്യോതിരാദിത്യ സിന്ധ്യയുടെ പാര്‍ട്ടി വിടലായിരുന്നു കമല്‍നാഥ് സര്‍ക്കാറിന്‍റെ പതനത്തിന് വഴിയൊരുക്കിയത്.
22 എംഎല്‍എമാര്‍ രാജി വെച്ചതോടെ ഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടാതെ പദവി രാജിവെച്ചൊഴിഞ്ഞു.

പിന്നീട് 106 അംഗങ്ങളുടെ പിന്തുണയുടെ ബിജെപി അധികാരത്തില്‍ എത്തിയെങ്കിലും മധ്യപ്രദേശില്‍ ഭരണ സ്ഥിരത വന്നുവെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. 25 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയും.
ഈ സാധ്യത മുന്നില്‍ കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടത്തുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍, ചമ്പല്‍ മേഖലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കുറഞ്ഞത് 18 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ മുതല്‍ അവകാശപ്പെട്ടിരുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉള്ളില്‍ തന്നെയുണ്ടാകാന്‍ സാധ്യതയുള്ള പടല പിണക്കങ്ങളും തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസ് വിട്ട 22 എം‌എൽ‌എമാരും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥികളാവാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇത് എത്രത്തോളം സാധ്യമാവും എന്ന കാര്യം സംശയമാണ്.
പല നിയോജകമണ്ഡലത്തിലേയും ബിജെപി നേതൃത്വം സ്ഥാനാര്‍ത്ഥികളായി വിമതര്‍ എത്തുന്നതിനെതിരെ നിലപാട് സ്വീകരിക്കുന്നതും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

ജ്യോതിരാദിത്യ സിന്ധ്യയുടെ പാര്‍ട്ടി പ്രവേശനം ബിജെപിയില്‍ നിന്നും ചിലര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറുന്ന രീതിയിലേക്ക് കാര്യങ്ങല്‍ എത്തിച്ചതായും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
ഇതിനകം തന്നെ നിരവധി ബിജെപി എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടത്.
ഇത്തരം കാര്യങ്ങള്‍ എല്ലാം അനുകൂലമാക്കി രൂപന്തരപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമം.

22 എംഎല്‍എമാര്‍ രാജിവെച്ച് പോയതോടെ ഉണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ലോക്ക് ഔട്ട് കാലത്ത് തന്നെ കോണ്‍ഗ്രസ് ശ്രം തുടങ്ങിയിട്ടുണ്ട്.
മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ജീതു പട്വാരിയെ പാർട്ടിയുടെ മാധ്യമ വകുപ്പ് മേധാവിയായി കമല്‍നാഥ് കഴിഞ്ഞ ദിവസം നിയമിച്ചു. സംസ്ഥാന പാർട്ടി യൂണിറ്റിലെ നാല് വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളാണ് പട്വാരി.

ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പിലെ 22 വിമത എം‌എൽ‌എമാർ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുന്നതിന് മുമ്പ് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സണായി നിയമിതനായ ശോഭാ ഓസയുടെ സ്ഥാനത്താണ് ജീതി പട്വാരിയെ നിയമിച്ചത്.
കെപിസിസി അധ്യക്ഷനായ കമല്‍നാഥിന്‍റെ പ്രത്യേക താല്‍പര്യം പട്വാരിയുടെ നിയമനത്തിന് പിന്നിലുണ്ട്.

എ ഐ സി സി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പ്രതീക്ഷകൾക്കനുസൃതമായി നിങ്ങൾ എല്ലാ അർപ്പണബോധത്തോടെയും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നിയമനം സംബന്ധിച്ച് പട്വാരിക്ക് എഴുതിയ കത്തില്‍ കമല്‍നാഥ് വ്യക്തമാക്കുന്നു.
ഇൻഡോർ റൗ നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ജീതു പട്വാരി സംസ്ഥാന യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്‍റ് കൂടിയാണ്. സംസ്ഥാന കോണ്‍ഗ്രസിലും ജനങ്ങള്‍ക്കിടയിലും മികച്ച സ്വാധീനം ഉള്ള നേതാവാണ് പട്വാരി.
ജ്യോതിരാദിത്യ സിന്ധ്യയുടെ പാര്‍ട്ടി വിടലിന് പിന്നാലെ കര്‍ണാടകയിലേക്ക് കടന്ന 22 കോണ്‍ഗ്രസ് എംഎല്‍എമാരെ തിരികെ കൊണ്ടുവരാന്‍ പട്വാരിയും ബെംഗളൂരിവിലേക്ക് പോയിരുന്നു. ഇവിടെ നിന്നും അറസ്റ്റ് നേരിടേണ്ടി വന്ന പട്വാരി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും വീഴ്ചകള്‍ തുറന്നു കാട്ടാനും കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകളും സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചേക്കും. ഇതെല്ലാം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ പട്വാരിയുടെ നിയമനം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

അതേസമയം, മന്ത്രി പദവിയെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കങ്ങള്‍ ശക്തമാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്നും മന്ത്രി പദവി ഉപേക്ഷിച്ച് എത്തിയ 6 പേര്‍ ഉള്‍പ്പടെ പത്തോളം വിമത നേതാക്കള്‍ മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നീങ്ങുന്നുണ്ട്. മധ്യപ്രദേശ് മന്ത്രിസഭയിലെ പരമാവധി അംഗസംഖ്യ 33 ആണ്.

പത്ത് വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ നേരത്തേയുള്ള ബിജെപി നേതാക്കള്‍ക്കായി ശേഷിക്കുന്നത് 22 സീറ്റുകള്‍ മാത്രമാണ്. ഇത് വലിയ ആഭ്യന്തര പ്രശ്നങ്ങളിലേക്കായിരിക്കും ബിജെപിയ കൊണ്ടുചെന്നെത്തിക്കുക.
ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച് ബിജെപിയുടെ ഒരു വിഭാഗവും സിന്ധ്യയുടെ ടീമും തമ്മിൽ ഇതിനകം തന്നെ തര്‍ക്കങ്ങള്‍ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

സ്വന്തം മുന്നണിയിലെ തര്‍ക്കങ്ങള്‍ തന്നെ ബിജെപി സര്‍ക്കാറിനെ തകര്‍ച്ചയിലെത്തിക്കുമെന്നാണ് കമല്‍നാഥ് അഭിപ്രായപ്പെടുന്നത്.
ഇതോടൊപ്പം തന്നെ അധികാരത്തില്‍ തിരിച്ചെത്താനുള്ള ആഗ്രഹവും കമല്‍നാഥ് പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്.
നഷ്ടപ്പെട്ട പദവിയെ കുറിച്ച് എനിക്ക സങ്കടമില്ല, ഞാൻ ആരംഭിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ എനിക്ക് സങ്കടമുണ്ട്. ആ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി പോരാടേണ്ട യുദ്ധമാണ് ഇനി തന്‍റെ മുന്നില്‍ ഉള്ളതെന്നാണ് കമല്‍നാഥ് അഭിപ്രായപ്പെട്ടത്.

No comments