Breaking News

പാലായില്‍ അടിപതറി ജോസ്; കൊച്ചുറാണി പാര്‍ട്ടി വിട്ടു..!! ഇതോടെ ജോസിന്റെ ആ വൻ മോഹം പൊളിയും..

 


പാലാ നിയമസഭ മണ്ഡലം പോലെ തന്നെ ജോസ് കെ മാണിയ്ക്ക് ഏറെ നിര്‍ണായകമാണ് പാലാ നഗരസഭയും. കെഎം മാണിയുടെ കാലത്ത് കേരള കോണ്‍ഗ്രസ് എമ്മിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന നഗരസഭയാണിത്.


എന്നാല്‍ യുഡിഎഫ് വിട്ട് ജോസ് കെ മാണി എല്‍ഡിഎഫിന്റെ ഭാഗമായപ്പോള്‍ കൂടെ നിന്ന പലരും കൈയ്യൊഴിഞ്ഞു. ഒടുവില്‍ കവീക്കുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ ആയ കൊച്ചുറാണി അപ്രേം ആണ് ജോസഫ് ഗ്രൂപ്പിനൊപ്പം പോയത്. ഇതോടെ ജോസിനെ പിന്തുണച്ചിരുന്ന ഏഴാമത്തെ കൗണ്‍സിലറാണ് മറുപക്ഷത്തായത്.


26 വാര്‍ഡുകളുള്ള പാലാ നഗരസഭയില്‍ 17 സീറ്റിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കേരള കോണ്‍ഗ്രസ് എം ആയിരുന്നു. അന്ന് കെഎം മാണിയുടെ കീഴില്‍ ഒട്ടുമിക്ക എല്ലാ കേരള കോണ്‍ഗ്രസ്സുകളും അണിനിരന്ന കാലം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി.


ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോയതോടെ ആറ് കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ യുഡിഎഫിനൊപ്പമാണ് നിലകൊള്ളുക എന്നതായിരുന്നു അവരുടെ നിലപാട്. അതിനര്‍ത്ഥം ജോസിനെ തള്ളുന്നു എന്നും ജോസഫിനെ കൊള്ളുന്നു എന്നും തന്നെയാണ്.


ഏറ്റവും ഒടുവില്‍ ഒരാള്‍ കൂടി ജോസിന്റെ കൈവിട്ടിരിക്കുകയാണ്. ഏഴാം വാര്‍ഡ് ആയ കവീക്കുന്നിലെ പ്രതിനിധി കൊച്ചുറാണി അപ്രേം ആണ് താന്‍ യുഡിഎഫിനൊപ്പം നിലകൊള്ളും എന്ന് അറിയിച്ചിരിക്കുന്നത്. എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിലുള്ള എതിര്‍പ്പ് മൂലമാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നത് എന്നാണ് കൊച്ചുറാണി വ്യക്തമാക്കുന്നത്.


കെഎം മാണിയുടെ മരണശേഷം പാര്‍ട്ടിയ്ക്കുള്ളില്‍ ഗ്രൂപ്പ് പോര് ശക്തമായപ്പോള്‍ തുടങ്ങിയതാണ് ഇരു കൂട്ടരും നടത്തുന്ന ചാക്കിട്ട് പിടിത്തം. അത് ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തില്‍ ജോസ് വിഭാഗവും മോശമല്ല. എന്നാല്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ജോസഫ് ഗ്രൂപ്പ് തന്നെയാണ്.


വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റുകളാണ് സിപിഎം പാലാ നഗരസഭയില്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ 10 കൗണ്‍സിലര്‍മാര്‍ ജോസിനൊപ്പമാണ്. അതുകൊണ്ട് തന്നെ മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി വിഭാഗം.


പാലാ നഗരസഭയില്‍ കാര്യമായ സ്വാധീനമൊന്നും അവകാശപ്പെടാനില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ പോലും വിജയിപ്പിക്കാനായില്ല. മൂന്ന് സിപിഎം സ്വതന്ത്രര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ സിപിഎം 8 സീറ്റുകളില്‍ മത്സരിക്കും എന്നാണ് വിവരം.


ഇത്തവണ ജോസഫ് ഗ്രൂപ്പും പാലായില്‍ മത്സരം കടുപ്പിക്കും എന്ന് ഉറപ്പാണ്. ആര്‍ക്കാണ് കൂടുതല്‍ ശക്തി എന്ന് തെളിയിക്കാനുള്ള അവസരമായിരിക്കും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ്. പാലാ നഗരസഭയില്‍ കോണ്‍ഗ്രസിന് നിലവില്‍ മൂന്ന് കൗണ്‍സിലര്‍മാരാണുള്ളത്. ജോസ് പക്ഷത്ത് നിന്ന് തിരികെയെത്തിയ ഏഴ് പേരിലാണ് യുഡിഎഫിന്റെ പ്രതീക്ഷ.


നിയമസഭ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം ജോസ് വിഭാഗത്തിന് തന്നെ ലഭിച്ചേക്കും എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അത്തരം ഒരു സാഹചര്യത്തില്‍ നിലവിലെ ഇടത് എംഎല്‍എ ആയ മാണി സി കാപ്പന്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്. എല്‍ഡിഎഫ് വിട്ടുവരാന്‍ മാണി സി കാപ്പന് മുന്നില്‍ ഓഫറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments