Breaking News

ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി..!! എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങി..!! കോൺഗ്രസ് സഖ്യത്തിന്..

 


ബിഹാറില്‍ എന്‍ഡിഎ പൊളിഞ്ഞു. രാം വിലാസ് പാസ്വാന്റെ എല്‍ജെപി തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. ഇതോടെ എന്‍ഡിഎയില്‍ രണ്ട് പാര്‍ട്ടികള്‍ മാത്രമായി ചുരുങ്ങി. ബിജെപിക്ക് പുറമെ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു ആണ് എന്‍ഡിഎയിലുള്ളത്. ദളിത് വോട്ട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എല്‍ജെപി സഖ്യം വിട്ടത് എന്‍ഡിഎക്ക് തിരിച്ചടിയാണ്.


യുപിയിലെ ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ബിജെപി വിരുദ്ധ പ്രതിഷേധം ശക്തിപ്പെടവെയാണ് ബിഹാറില്‍ സഖ്യത്തിന് തിരിച്ചടിയേല്‍ക്കുന്നത്. തിരഞ്ഞെടുപ്പ് എന്‍ഡിഎ സഖ്യത്തിന് അഗ്നിപരീക്ഷയാകുമെന്ന് ഉറപ്പായി....

 

എല്‍ജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഈ യോഗമാണ് എന്‍ഡിഎ വിട്ട് തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും തുല്യമായി പങ്കുവയ്ക്കാന്‍ ബിജെപിയും ജെഡിയുവും തീരുമാനിച്ചുെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ജെപി സ്വന്തം വഴി തേടിയത്.


മണിപ്പൂര്‍ മോഡല്‍ മല്‍സരമാണ് തങ്ങള്‍ ബിഹാറില്‍ നടത്തുക എന്ന് നേരത്തെ എല്‍ജെപി സൂചന നല്‍കിയിരുന്നു. മണിപ്പൂരില്‍ 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ജെപി തനിച്ചാണ് മല്‍സരിച്ചത്. 11 സീറ്റില്‍ ജനവിധി തേടിയ എല്‍ജെപിക്ക് പക്ഷേ, ഒരു സീറ്റില്‍ മാത്രമാണ് മണിപ്പൂരില്‍ ജയിക്കാന്‍ സാധിച്ചത്.


ദേശീയ തലത്തില്‍ എന്‍ഡിഎയുടെ ഭാഗമാണെങ്കിലും പല സംസ്ഥാനങ്ങൡലും എല്‍ജെപി തനിച്ചാണ് മല്‍സരിച്ചിട്ടുള്ളത്. 2014ല്‍ കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ ഭാഗമായിരുന്നില്ല എല്‍ജെപി. അതേസമയം, ബിഹാറില്‍ എല്‍ജെപിക്ക് വോട്ട് ബാങ്കുള്ള സംസ്ഥാനമാണ്.


അതേസമയം, ബിഹാറില്‍ ബിജെപിക്കെതിരെ എല്‍ജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. ജെഡിയുവിനെതിരെയാണ് മല്‍സരിക്കുക. ബിജെപിയുമായി തങ്ങള്‍ക്ക് തര്‍ക്കമില്ലെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ അറിയിച്ചു. അതേസമയം, ജെഡിയുവുമായി ബന്ധമില്ലെന്നും അദ്ദേഹം സൂചന നല്‍കി. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ പിന്തുണയ്ക്കുമെന്ന് എല്‍ജെപി നേതാക്കള്‍ പറയുന്നു. അങ്ങനെ വന്നാല്‍ ബിജെപി നേതാവ് മുഖ്യമന്ത്രിയാകും, നിതീഷ് ഉടക്കും.


243 സീറ്റുകളാണ് ബിഹാര്‍ നിയമസഭയിലുള്ളത്. ഇതില്‍ 42 സീറ്റുകള്‍ തങ്ങള്‍ക്ക് കിട്ടണമെന്ന് എല്‍ജെപി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ എല്‍ജെപിക്ക് ഒരു സീറ്റും നല്‍കേണ്ട എന്നാണ് ജെഡിയു തീരുമാനം. ഇതുപ്രകാരമാണ് നിലവിലെ ധാരണ ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ബിജെപി 100 സീറ്റിലും ജെഡിയു 100 സീറ്റും ബാക്കി സീറ്റില്‍ എല്‍ജെപിയും മല്‍സരിക്കാം എന്നായിരുന്നു എല്‍ജെപിയുടെ നിര്‍ദേശം. ഇത് അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നാണ് സഖ്യം വിടാന്‍ തീരുമാനിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം ദില്ലിയിലെത്തി ബിജെപി നേതാക്കളുമായി ചിരാഗ് പാസ്വാന്‍ ചര്‍ച്ച ചെയ്തിരുന്നു.


ബിഹാറില്‍ ദളിത് വോട്ടുകള്‍ നിര്‍ണായകമാണ്. എല്‍ജെപി എന്‍ഡിഎ വിട്ടാല്‍ ദളിത് വോട്ടുകള്‍ ഭിന്നിക്കും. ഇത് സഖ്യത്തിന് തിരിച്ചടിയാകും. അതേസമയം, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം പാര്‍ട്ടി ജെഡിയുവുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പാര്‍ട്ടി വഴി ദളിത് വോട്ടുകള്‍ കൈവശപ്പെടുത്താമെന്ന് ജെഡിയു കരുതുന്നു.


അതേസമയം, ബിഹാറിലെ പ്രതിപക്ഷമായ മഹാസഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നിവയാണ് മഹാസഖ്യത്തിലുള്ളത്. ചെറുപാര്‍ട്ടികളെ അവഗണിച്ചാണ് മഹാസഖ്യത്തില്‍ സീറ്റ് വിഭജനം നടത്തിയത്.


മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ്. 144 സീറ്റുകളില്‍ ആര്‍ജെഡി മല്‍സരിക്കും. അതേസമയം, ആര്‍ജെഡിയുടെ ശ്രമഫലമായി സഖ്യത്തിലെത്തിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം)ക്ക് സീറ്റുകള്‍ ആര്‍ജെഡിക്ക് ലഭിച്ചതില്‍ നിന്ന് വിട്ടുനല്‍കും.


കോണ്‍ഗ്രസിന് 70 സീറ്റുകളാണ് ലഭിച്ചത്. ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കി. 29 സീറ്റുകള്‍ ഇടതുപാര്‍ട്ടികള്‍ക്ക് ലഭിച്ചു. സിപിഐ എംഎല്‍ ആണ് ബിഹാറിലെ പ്രധാന ഇടതുപാര്‍ട്ടി. കൂടെ സിപിഐയും സിപിഎമ്മും ഉണ്ട്. കോണ്‍ഗ്രസും സിപിഎമ്മും ഒരു മുന്നണിയിലാണ് ബിഹാറില്‍ മല്‍സരിക്കുന്നത്


അതേസമയം, ഈ നാല് കക്ഷിളെ കൂടാതെ മറ്റുചില ചെറുകക്ഷികളുമുണ്ടായിരുന്നു മഹാസഖ്യത്തില്‍. അവര്‍ക്ക് സീറ്റുകള്‍ നല്‍കാത്തത് ഭിന്നതയ്ക്ക് ഇടയാക്കി. അവര്‍ മഹാസഖ്യത്തിന്റെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വോട്ടെണ്ണല്‍ നവംബര്‍ പത്തിനാണ്.

No comments