Breaking News

ബിഹാറില്‍ നിതീഷ് കുമാര്‍ വിയര്‍ക്കും; മഹാസഖ്യം അട്ടിമറിക്കുമോ..?? ഞെട്ടിക്കുന്ന പുതിയ സര്‍വ്വെ ഫലം ഇങ്ങനെ..


 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊഴുക്കവെ, എന്‍ഡിഎക്ക് ആശങ്കയുണ്ടാക്കുന്ന അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ പുറത്ത് വരുന്നു. ഭരണവിരുദ്ധ വികാരം ശക്തമാണ് എന്നാണ് വിവരം. നിതീഷ് കുമാര്‍ കഴിഞ്ഞ 15 വര്‍ഷമായി ബിഹാര്‍ മുഖ്യമന്ത്രിയാണ്. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും വിഐപിയും എച്ച്എഎമ്മും ഉള്‍പ്പെടുന്ന എന്‍ഡിഎക്ക് പ്രതീക്ഷിച്ച തിളക്കം ഇത്തവണയുണ്ടാകില്ല.



വിജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നേരിയ മുന്‍തൂക്കമേ ഉണ്ടാകൂ. തൊട്ടുപിന്നില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യമുണ്ട്. ടൈംസ് നൗ-സിവോട്ടര്‍ അഭിപ്രായ സര്‍വ്വെയിലെ വിവരങ്ങള്‍ ഇങ്ങനെ....



നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിടുന്ന എന്‍ഡിഎക്ക് 34.4 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് സര്‍വ്വെ ഫലം വ്യക്തമാക്കുന്നു. തേജസ്വി യാദവിനെ മുന്നില്‍ നിര്‍ത്തി പോരിന് ഇറങ്ങിയ മഹാസഖ്യത്തിന് 31.8 ശതമാനം വോട്ട് ലഭിക്കും. ഇരു മുന്നണികളും നേരിയ വോട്ടിന്റെ വ്യത്യാസമേയുള്ളൂ എന്നാണ് സര്‍വ്വെ ഫലം.


ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന ലോക് ജനശക്തി പാര്‍ട്ടി 5.2 ശതമാനം വോട്ട് പിടിക്കും. നേരത്തെ എന്‍ഡിഎ സഖ്യത്തിലുണ്ടായിരുന്ന കക്ഷിയാണ് എല്‍ജെപി. ഇവര്‍ നിതീഷ് കുമാറുമായി ഉടക്കിയാണ് സഖ്യം വിട്ടത്. ജെഡിയുവിനെതിരെ എല്ലാ സീറ്റിലും എല്‍ജെപി സ്ഥാനാര്‍ഥികളുണ്ട്.


ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാത്ത 24.1 ശതമാനം പേരും സര്‍വ്വെയുടെ ഭാഗമായുണ്ട്. വരും ദിവസങ്ങളിലെ പ്രചാരണത്തില്‍ മുന്നേറാന്‍ സാധിക്കുന്നവര്‍ക്ക് ഈ വിഭാഗത്തിന്റെ വോട്ട് ലഭിക്കും. ഈ 24 ശതമാനം തന്നെയാകും ബിഹാര്‍ ഇനി ആര് ഭരിക്കണമെന്ന തീരുമാനിക്കുക എന്ന് അനുമാനിക്കാം.


നിതീഷ് കുമാറിന്റെ പ്രവര്‍ത്തനത്തില്‍ 28 ശതമാനം ആളുകള്‍ സംതൃപ്തരാണ്. 41 ശതമാനം വോട്ടര്‍മാര്‍ സംതൃപ്തരല്ല. നിതീഷ് കുമാറിന്റെ ഭരണം മാറണമെന്ന് ആവശ്യപ്പെടുന്ന 61 ശതമാനം പേരുണ്ട്. 46 ശതമാനം വോട്ടര്‍മാര്‍ പറയുന്നത്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജീവിതം പാടേ തകര്‍ന്നു എന്നാണ്.


നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ചോദ്യത്തിന്, 47 ശമതാനം പേര്‍ സംതൃപ്തരാണ് എന്ന് മറുപടി നല്‍കി. 28 ശതമാനം പേര്‍ ഒരു പരിധി വരെ സംതൃപ്തരാണ്. 24 ശതമാനം പേര്‍ തീരെ സംതൃപ്തരല്ലെന്ന് പ്രതികരിച്ചു. മോദി പ്രഭാവത്തിന് ബിഹാറില്‍ മങ്ങലേറ്റിട്ടില്ലെന്ന് ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വെയില്‍ വ്യക്തമാകുന്നു.


കഴിഞ്ഞദിവസം ലോക്‌നിധി സിഎസ്ഡിഎസ് സര്‍വ്വെ ഫലം പുറത്തുവിട്ടിരുന്നു. ഭരണവിരുദ്ധ വികാരമുണ്ട് എന്ന് തന്നെയാണ് ആ സര്‍വ്വെയിലും തെളിഞ്ഞത്. അതേസമയം, എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം പിടിക്കുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. അതേസമയം, തേജസ്വി യാദവിന്റെ പ്രചാരണ റാലികളിലെ ജനക്കൂട്ടം എന്‍ഡിഎക്ക് ആശങ്കയുണ്ടാക്കുന്നതാണ്.

No comments