Breaking News

തേജസ്വി ബിജെപി സഖ്യത്തെ വിറപ്പിക്കുന്നു, പോപ്പുലര്‍ ലീഡര്‍, യൂത്ത് ഫോര്‍മുലയില്‍ നിതീഷ് വീഴും..!! അടുത്ത മുഖ്യമന്ത്രി ലാലുവിന്റെ മകൻ തന്നെയെന്ന്..


ബീഹാറില്‍ എന്‍ഡിഎ വിജയത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയായിരുന്നു. വളരെ കൃത്യമായ ആസൂത്രണത്തോടെ അവര്‍ നടപ്പാക്കിയ തന്ത്രങ്ങള്‍ ഒന്നാകെ പൊളിച്ചടുക്കിയിരിക്കുകയാണ് തേജസ്വി യാദവ്. ബീഹാറില്‍ ഇപ്പോള്‍ നിതീഷ് കുമാറോ ബിജെപിയോ വിജയിക്കുമെന്ന് പറയാന്‍ സാധിക്കില്ല. കാരണം പോരാട്ടം അത്രത്തോളം ഇഞ്ചോടിഞ്ചാണ്. ആര് വന്നാലും പ്രതിപക്ഷം ഇത്തവണ ശക്തമായിരിക്കും. ചിലപ്പോള്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പോലും കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാം. ഒരു നേതാവെന്ന നിലയില്‍ തേജസ്വിയുടെ അദ്ഭുതകരമായ വളര്‍ച്ചയാണ് ബീഹാര്‍ സാക്ഷ്യം വഹിക്കുന്നത്.


ബിജെപി ശരിക്കും തേജസ്വിയുടെ വരവില്‍ വിറച്ചിരിക്കുകയാണ്. ഇത്രയും കാലം അവര്‍ തേജസ്വിയെ അവഗണിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് സംവാദത്തിനായി തേജസ്വിയെ വെല്ലുവിളിച്ചിരിക്കുകയാണ്. ലാലുവിന്റെ കാട്ടുഭരണത്തെയാണ് ബിജെപി ഇപ്പോള്‍ ഉയര്‍ത്തി കാണിക്കുന്നത്. ഇതോടെ തന്നെ ആര്‍ജെഡിയെയും തേജസ്വിയെയും നേരിടാനാവാത്ത സാഹചര്യത്തിലാണ് സഖ്യമെന്ന് വ്യക്തമായിരിക്കുകയാണ്. നിതീഷ് നേരത്തെ തന്നെ ബിജെപിയെ പ്രചാരണം ഏല്‍പ്പിച്ച മട്ടാണ്.


ബീഹാര്‍ രാഷ്ട്രീയം വൈകാതെ തന്നെ രണ്ട് കോണിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. ബിജെപിയും ആര്‍ജെഡിയും തമ്മിലായിരിക്കും ഭാവിയിലെ പോരാട്ടം. നിലവില്‍ വലിയ പാര്‍ട്ടിയായിട്ടുള്ള ജെഡിയു വൈകാതെ തന്നെ ഇല്ലാതാവും. ഏകപക്ഷീയമായ തിരഞ്ഞെടുപ്പായിരുന്നു ബീഹാറില്‍ പ്രതീക്ഷിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായിട്ടുള്ള തേജസ്വിയുടെ ക്യാമ്പയിന്‍ ജെഡിയുവിനെ വളരെ പിന്നോട്ടടിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മ കേന്ദ്രീകരിച്ചുള്ള തേജസ്വിയുടെ നീക്കങ്ങള്‍ യുവാക്കളെ കൂട്ടത്തോടെ ആര്‍ജെഡിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.


സര്‍വേകളിലെല്ലാം തൊഴിലില്ലായ്മയാണ് ബീഹാറിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ചൂണ്ടിക്കാണുന്നുണ്ട്. 50 ശതമാനമാണ് തൊഴിലില്ലായ്മ പ്രശ്‌നമാണെന്ന് സീ വോട്ടര്‍ സര്‍വേയില്‍ പറഞ്ഞത്. അതുകൊണ്ട് യുവാക്കളുടെ വോട്ടുകള്‍ ബിജെപിക്കും ജെഡിയുവിനും നഷ്ടമാകും. തൊഴില്‍ തേടുന്നവരുടെ രോഷം ഓരോ രണ്ടാഴ്ച്ചയിലും വര്‍ധിച്ച് വരികയാണ്. തേജസ്വി ഇതറിഞ്ഞാണ് കളിച്ചത്. യഥാര്‍ത്ഥ ജനവികാരത്തില്‍ പിടിച്ച് എന്‍ഡിഎയെ വിറപ്പിക്കുകയാണ് ആര്‍ജെഡി. കണക്കുകളും ആര്‍ജെഡിയുടെ വാദങ്ങളെ ശരിവെക്കുന്നു.


വികസനമെന്ന നിതീഷ് കുമാറിന്റെ വാദങ്ങള്‍ എല്ലാം കള്ളമാണ്. തൊഴിലില്ലായ്മ നിതീഷിന്റെ 15 വര്‍ഷ ഭരണത്തില്‍ ഏറ്റവും ഉയരത്തിലാണ്. മറ്റൊന്ന് രാജ്യത്തെ ഏറ്റവും കൂടുതല്‍ കടബാധിതര്‍ ബീഹാറിലാണ്. കര്‍ഷക ആത്മഹത്യയിലും അവര്‍ തന്നെ മുന്നില്‍. വികസനം എന്നത് ദീര്‍ഘദൂര സ്വപ്‌നമാണ് ബീഹാറിന്. കടമെടുത്ത പല തുകകളും ചെലവഴിച്ചിട്ടില്ല. ആ ഫണ്ട് കൊണ്ട് മറ്റ് കടങ്ങള്‍ തീര്‍ക്കാനാണ് നിതീഷ് കുമാര്‍ ശ്രമിച്ചത്. ഇക്കണോമിക് മോഡല്‍ എന്നത് ഗുജറാത്ത് മോഡല്‍ പോലെ മഹാ കള്ളമാണ്. ദേശീയ ശരാശരിയിലും താഴെയാണ് ബീഹാറിന്റെ വളര്‍ച്ചാ നിരക്ക്.


തേജസ്വി നല്‍കുന്ന ഉറപ്പുകളാണ് തിരഞ്ഞെടുപ്പിനെ ത്രില്ലറാക്കി മാറ്റുന്നത്. പത്ത് ലക്ഷം തൊഴിലവസരം ഉണ്ടാക്കുമെന്ന് തേജസ്വി ഉറപ്പുനല്‍കുന്നു. നാലര ലക്ഷം ഒഴിവുകളില്‍ നിയമനം നടത്തും. ഇതിന് പുറമേ അഞ്ചര ലക്ഷം നിയമനങ്ങള്‍ അധികമായി നടത്തും. ആരോഗ്യ മേഖല, ആഭ്യന്തര-പോലീസ് മേഖല, വിദ്യാഭ്യാസ വകുപ്പ്, ബാക്കി വരുന്ന വകുപ്പുകള്‍ എന്നിവയിലും നിയമനങ്ങള്‍ ഉറപ്പിക്കും. ബീഹാറില്‍ ഒന്നേകാല്‍ ലക്ഷം ഡോക്ടര്‍മാര്‍ ആവശ്യമുണ്ട്. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണ്. ഇത് ഉറപ്പാക്കും. മൂന്ന് ലക്ഷം സ്‌കൂള്‍ ടീച്ചര്‍മാരെയും ബീഹാറിന് ആവശ്യമുണ്ടെന്ന് തേജസ്വി പറയുന്നു.


സര്‍ക്കാര്‍ ജോലിക്കുള്ള ആപ്ലിക്കേഷന് ഫീസ് ഈടാക്കില്ല. നാല് ലക്ഷം അധ്യാപകര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കും. ഇത് രണ്ടും മാസ്റ്റര്‍ പ്ലാനായി മാറും. ദരിദ്രര്‍, തൊഴിലില്ലാത്തവര്‍, കര്‍ഷകര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കണം ബീഹാര്‍ തിരഞ്ഞെടുപ്പ് എന്ന നിര്‍ബന്ധത്തിലാണ് തേജസ്വി ഈ നീക്കങ്ങളൊക്കെ നടത്തിയത്. ഒരു പ്രത്യേക സമുദായത്തെ കേന്ദ്രീകരിച്ചുള്ള പ്രചാരണമോ, അവരെ സഹായിക്കുന്നതോ ഈ തിരഞ്ഞെടുപ്പിലില്ല. സഖ്യം ജാതിയുടെ ബേസിലാണ് പ്രവര്‍ത്തിക്കുന്നതെന്ന പൊതുബോധം ഇതോടെ ഇല്ലാതായി.


വികാന്‍ശീല്‍ ഇന്‍സാന്‍ പരിഷത്ത്, ആര്‍എല്‍എസ്പി എന്നീ പാര്‍ട്ടികളെ ഒഴിവാക്കിയത് ജാതിക്ക് പ്രാധാന്യം നല്‍കുന്ന സഖ്യമല്ലെന്ന് പ്രഖ്യാപിക്കാന്‍ കൂടിയാണ്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും വന്നതോടെ മതേതര സ്വഭാവവും കൈവന്നു. മുസ്ലീം-യാദവ നേതാവെന്ന തേജസ്വിയുടെ ഇമേജ് പൊളിക്കുന്നതാണ് ഈ തീരുമാനം. അദ്ദേഹത്തിന്റെ ക്യാമ്പയിന്‍ ടീമിനും കൂടിയുള്ളതാണ് ഈ ക്രെഡിറ്റ്. ബിജെപി, ചിരാഗ് പാസ്വാനെ ഉപയോഗിച്ച് കളിക്കുന്ന നീക്കങ്ങളും എന്‍ഡിഎയെ ദുര്‍ബലമാക്കുന്നുണ്ട്. ഗൂഗിള്‍ ട്രെന്‍ഡില്‍ അടക്കം നിതീഷിനൊപ്പമെത്തിയിരിക്കുകയാണ് തേജസ്വി. ബിജെപിയുടെ പല നീക്കങ്ങളും ഇവിടെ ആര്‍ജെഡി സഖ്യത്തെ ശക്തമാക്കിയിരിക്കുകയാണ്. തോല്‍വിക്ക് കാരണവും അവര്‍ തന്നെയായിരിക്കും.

No comments