Breaking News

എല്‍ഡിഎഫ് ഘടകക്ഷിയില്‍ പിളര്‍പ്പ്..!! നേതാക്കള്‍ പാര്‍ട്ടി വിട്ടു, പിസി തോമസിലൂടെ യുഡിഎഫിലെത്താന്‍ നീക്കം..

 


ജോസ് കെ മാണിയുടെ മുന്നണി പ്രവേശം മധ്യതിരുവിതാകൂറിലുൾപ്പെടെ ശക്തമായ മുന്നേറ്റത്തിന് വഴിവെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. നിയമസഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിര‍ഞ്ഞെടുപ്പിലും പരമാവധി തർക്കങ്ങൾ ഒഴിവാക്കി സീറ്റ് ചർച്ചകളുമായി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തിരുമാനം. വരും ദിവസങ്ങളിൽ സീറ്റ് ചർച്ചകൾ സംബന്ധിച്ച ചർച്ചകൾ ചൂട് പിടിക്കും.



അതേസമയം ജോസിന്റെ വരവ് എൽഡിഎഫിലെ ഘടകക്ഷികളിലെ ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതോടെ വൻ കൂടുമാറ്റത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.


ജോസിന്റെ ഇടതുമുന്നണി പ്രവേശം പാർട്ടിക്കുള്ളിൽ തന്നെ വലിയ ഭിന്നതയ്ക്ക് വഴിവെച്ചിട്ടുണ്ട്. കെഎം മാണിയേയും പാർട്ടിയേയും ഇത്രയധികം വേട്ടയാടിയ ഇടതുപക്ഷത്തിനൊപ്പം ചേർന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. അതുകൊണ്ട് തന്നെ മുന്നണി മാറ്റത്തിന് പിന്നാലെ പാർട്ടിയിൽ കേരള കോൺഗ്രസ് എമ്മിൽ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുകയാണ്.


കോഴിക്കോട്, കോട്ടയം, കണ്ണൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നെല്ലാം പാർട്ടിയിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ജോസ് പക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ച് ജോസഫ് പക്ഷത്തിനൊപ്പം യുഡിഎഫിന്റെ ഭാഗമായി. വരും ദിവസങ്ങളിലും കൂടുതൽ പേർ പാർട്ടി വിട്ടേക്കുമെന്നാണ് കണക്കാക്ക്പെടുന്നത്.


അതേസമയം ജോസ് വിഭാഗത്തിൽ നിന്ന് മാത്രമല്ല മുന്നണിയിലെ ഘടകക്ഷികൾക്കിടയിലും ജോസിന്റെ വരവ് പിളർപ്പിന് കാരണമായിരിക്കുകയാണ്. എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്- സ്കറിയ തോമസ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കളാണ് പാർട്ടി വിട്ടിരിക്കുന്നത്.


മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് അ‍ഡ്വ. ഡി. ശ്യാമപ്രസാദ്, നേതാക്കളായ ജോഷി അടിമാലി, കുമ്പളം ജോയി, അഡ്വ. ശൂരനാട് വർഗീസ്, അഡ്വ. ഷിജു ഉണ്ണിത്താൻ എന്നിവരാണ് പാർട്ടി വിട്ടിരിക്കുന്നത്. ഇവർ പിസി തോമസ് വിഭാഗത്തിൽ ചേർന്നു.


എൻഡിഎയുടെ ഭാഗമായിരുന്ന കേരള കോൺഗ്രസ് പിസി തോമസ് വിഭാഗം യുഡിഎഫിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. മുന്നണി മാറ്റം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൻറെ ഭാഗാമാകാനാണ് നിലവിലെ തിരുമാനം.


ജോസ് വിഭാഗം യുഡിഎഫ് വിട്ടതോടെയാണ് പിസി തോമസ് യുഡിഎഫുമായുള്ള ചർച്ചകൾ ആരംഭിച്ചത്. ഉപാധി ഇല്ലേങ്കിൽ മുന്നണി പ്രവേശം ആകാമെന്ന നിലപാടിലായിരുന്നു യുഡിഎഫ് നേതൃത്വം. ഇതിന് പിസി തോമസ് വിഭാഗം അംഗീകരിക്കുകയായിരുന്നു.

ഇതോടെയാണ് മുന്നണി പ്രവേശനത്തിന് വഴിയൊരുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.


ജോസിന്റെ അഭാവത്തിൽ മധ്യതിരുവിതാംകൂറിലുണ്ടാകുന്ന ക്ഷീണം മറികടക്കാൻ പിസി തോമസിന്റ വരവ് സഹായിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 1 സീറ്റ് പിസി തോമസ് വിഭാഗത്തിന് നൽകിയേക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്.


തദ്ദേശ തിരഞ്ഞെടുപ്പിലും കൂടുതൽ പരിഗണന ലഭിച്ചേക്കും. ഈ സാഹചര്യത്തിലാണ് സ്കറിയ തോമസ് വിഭാഗത്തിൽ നിന്നുള്ള കൂടുതൽ പേർ പാർട്ടി വിടാൻ ഒരുങ്ങുന്നത്.

അതേസമയം വിവിധ ജില്ലകളിൽ നിന്നുള്ള കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നാണ് റിപ്പോർട്ടുകൾ.



അതേസമയം കേരള കോൺഗ്രസ്-ബിയിൽ നിന്നും ആർജെഡിയിൽ നിന്നും കൂടുതൽ പ്രമുഖർ രാജിവെച്ച് പിസി തോമസ് വിഭാഗത്തിൽ ചേരുമെന്ന് അഡ്വ ശ്യാമപ്രസാദ് പറഞ്ഞു. പാലാ സീറ്റിനെ ചൊല്ലി അതൃപ്തി ഉയർന്നാൽ എൻസിപിയിൽ നിന്നും ഒരു വിഭാഗം നേതാക്കൾ എൽഡിഎഫ് വിട്ടേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

No comments