റോഷി അഗസ്റ്റിന്‍ പിണറായി മന്ത്രിസഭയിലേക്കോ.?? ചൂട് പിടിച്ച് ചര്‍ച്ചകള്‍, നിലപാട് വ്യക്തമാക്കി ജോസ്..
രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് കേവലം 11 ദിവസങ്ങള്‍ക്കുള്ളിലാണ് ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്‍റെ ഘടകക്ഷിയായ. കേരള രാഷ്ട്രീയത്തിലെ സമീപകാല ചരിത്രത്തില്‍ ഇത്ര വേഗത്തിലൊരു മുന്നണി പ്രവേശനം ഇത് ആദ്യമാണ്. രണ്ട് എംഎല്‍എമാര്‍ ഉള്ള ജോസ് കെ മാണി വിഭാഗം കൂടി എത്തിയതോടെ സര്‍ക്കാറിന്‍റെ അംഗബലം 94 ആയി. 2016 ൽ അധികാരത്തിലേറിയപ്പോഴത്തെ 91 ൽ നിന്നാണ് ഈ വർധന. ജോസ് കെ മാണി വിഭാഗത്തിന് മന്ത്രി സ്ഥാനം കിട്ടുമോയെന്ന ചോദ്യങ്ങള്‍ക്കും ചൂട് പിടിക്കുന്നതും ഇതോടെയാണ്.
ഇടതുമുന്നണിയില്‍ ഒരു അംഗമുള്ള കേരള കോണ്‍ഗ്രസ് എസിന് അടക്കം മന്ത്രി സ്ഥാനമുണ്ട്. ജോസ് പക്ഷത്തിനാവട്ടെ 2 അംഗങ്ങളും ഉണ്ട്. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഇവരില്‍ ഏതെങ്കിലും ഒരു അംഗത്തിന് മന്ത്രിസ്ഥാനം നല്‍കികൂടായ്കയില്ലെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഒരു പക്ഷത്ത് നടക്കുന്നുണ്ട്. അതേസമയം ഇടതു മുന്നണിയിലേക്കുള്ള പ്രവേശന വേളയിൽ മന്ത്രിസ്ഥാനം ചർച്ച ചെയ്തിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാകും കേരള കോണ്‍ഗ്രസിനുള്ള മന്ത്രി സ്ഥാനം നല്‍കുക. ജോസ് വിഭാഗത്തിന് മന്ത്രി സ്ഥാനം നല്‍കുന്നതില്‍ സിപിഎമ്മിന് കാര്യമായ എതിര്‍പ്പൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ മന്ത്രി സ്ഥാനം നല്‍കാന്‍ അവര്‍ ഒരുക്കവുമല്ല.
എല്‍ഡിഎഫില്‍ എത്തുന്നതില്‍ എതിര്‍പ്പുണ്ടായിരുന്ന ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനെ മന്ത്രി സ്ഥാനം വാഗ്താനം ചെയ്താണ് കൂടെ നിര്‍ത്തിയെതെന്ന് സൂചനയുണ്ട്. രാജ്യസഭാ അംഗത്വം രാജി വയ്ക്കുന്ന ജോസ് കെ. മാണി തന്നെ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായാലും അത്ഭുതപ്പെടാനില്ല. നിയമസഭയുടെ കാലാവധി തീരാൻ ആറു മാസത്തിൽ കുറവാണെങ്കിൽ മന്ത്രിയാകാൻ സഭാ അംഗത്വം ആവശ്യമില്ല.
മന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് ജോസ് കെ മാണി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് കേരള കോൺഗ്രസിൽ ഒരു വിഭാഗം പറയുന്നു. എന്നാല്‍ പാര്‍ട്ടിക്ക് മന്ത്രി സ്ഥാനം ലഭിക്കുന്നത് ചര്‍ർച്ചയിൽ പോലുമില്ലെന്ന് ഈ പ്രചാരണങ്ങളെപ്പറ്റിയുള്ള പ്രതികരണമായി ജോസ് കെ. മാണി എംപി പറയുന്നത്. മന്ത്രി സഭയില്‍ ഇപ്പോള്‍ ചേരും എന്നത് ഊഹാപോഹം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സമയമായില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. വളരെയധികം ആളുകള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരികയാണ്. കേരള കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്കില്ല. സഭ ഇക്കാര്യങ്ങളില്‍ ഇടപെടാറില്ലെന്നുമാണ് ജോസ് കെ മാണി ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.
ഇപ്പോള്‍ മന്ത്രിസഭാ പുനസംഘടന ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സാഹചര്യങ്ങള്‍ മാറിക്കൂടായ്കയില്ല. കേരള കോണ്‍ഗ്രസ് ബന്ധത്തിലൂടെ മധ്യകേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ മന്ത്രി സ്ഥാനം നല്‍കുന്നത് കൂടുതല്‍ എളുപ്പമാകും.
അതേസമയം, ജോസ് കെ മാണി രാജിവെക്കുന്ന രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കുമെന്ന ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ സീറ്റ് കേരള കോൺഗ്രസിന് (എം) തന്നെ ലഭിച്ചേക്കാം. പാലാ സീറ്റ് കേരളാ കോൺഗ്രസിനു കൈമാറുന്നതിന്റെ ഭാഗമായി മാണി സി. കാപ്പനു രാജ്യസഭാ അംഗത്വം നൽകുമെന്നു മുന്‍പേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാജ്യസഭയിലേക്ക് ഇല്ലെന്ന് കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്‍സിപി ഇതുവരെ അയഞ്ഞിട്ടില്ലെങ്കിലും പാലാ സീറ്റ് നൽകാമെന്നാണ് കേരള കോൺഗ്രസിന് (എം) സിപിഎം കൊടുത്ത ഉറപ്പ്. സീറ്റ് സംബന്ധിച്ച ആശങ്ക ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ എന്‍സിപി ഉന്നയിച്ചെങ്കിലും പിന്നീട് ചര്‍ച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.
പാലാ സീറ്റ് സംബന്ധിച്ച് ചർച്ച നടന്നില്ലെന്നാണ് എന്‍സിപി ഇപ്പോഴും വ്യക്തമാക്കുന്നത്. 2021 ൽ പാലാ സീറ്റിൽ റോഷി അഗസ്റ്റിൻ മത്സരിക്കുമെന്നാണ് കേരള കോൺഗ്രസിനുള്ളിലെ സംസാരം. പാര്‍ട്ടിക്ക് ഉറച്ച വിജയ പ്രതീക്ഷയുള്ള ടുത്തുരുത്തിയിൽ മത്സരിക്കാനാണ് ജോസ് കെ. മാണിക്ക് ആഗ്രഹമെന്നും സ്ഥിരീകരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കാഞ്ഞിരപ്പള്ളിയുടെ കാര്യത്തില്‍ സിപിഐയും ഇതുവരെ നിലപാട് മയപ്പെടുത്തിയിട്ടില്ല. കാനം രാജേന്ദ്രന്റെ വീടുൾപ്പെടുന്ന കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിന്‍റെ പിന്തുണയുണ്ടെങ്കില്‍ വിജയിച്ചു കയറാമെന്നാണ് സിപിഐയുടെ പ്രതീക്ഷ. വാഴൂരിൽ നിന്നു കാനം രാജേന്ദ്രൻ എംഎൽഎയായി ജയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങനാശേരി, കോട്ടയം സീറ്റുകൾ സിപിഐക്കു നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്.

No comments