Breaking News

ജോസിനെ പിടിച്ചുകുലുക്കി റോഷിയുടെ തട്ടകത്തിൽ ചോർച്ച; ജില്ലാ സെക്രട്ടറിയുൾപ്പെടെ 50 പേർ മറുകണ്ടം ചാടി..!! അണികൾ..


 തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ എത്തി നില്‍ക്കുകയാണ്. ഇടത്, വലത് മുന്നണികളേക്കാളെല്ലാം ഈ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകമാവുക കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ കെ മാണി പക്ഷത്തിനും ജോസഫ് പക്ഷത്തിനും ആണ്.


ജോസ് പക്ഷത്തിന് ശക്തമായ പ്രഹരമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. അതും ജോസിന്റെ വലംകൈ ആയ റോഷി അഗസ്റ്റിന്റെ തട്ടകത്തില്‍ നിന്ന്. യുവജന നേതാവ് അടക്കം അമ്പത് പേരാണ് ഒറ്റയടിക്ക് ജോസഫ് പക്ഷത്തേക്ക് ചേക്കേറിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...


സാധാരണ പ്രവര്‍ത്തകര്‍ വിട്ടുപോകുന്നത് പോലെ അല്ല നേതാക്കള്‍ പോകുന്നത്. പ്രത്യേകിച്ചും യുവ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ഇടുക്കിയിലെ ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ടിന്റെ ജില്ലാ സെക്രട്ടറി റെനി മാണിയാണ് ഇപ്പോള്‍ ജോസഫ് പക്ഷത്തേക്ക് കാലുമാറിയിരിക്കുന്നത്.


ജോസ് കെ മാണി പക്ഷത്തെ ശക്തനും ഇടുക്കി എംഎല്‍എയും ആയ റോഷി അഗസ്റ്റിന്റെ അടുത്ത ആളായിരുന്നു റെനി മാണി. ഇത്തരമൊരു കാലുമാറ്റം റോഷി അഗസ്റ്റിനേയും ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത കാലത്ത് ഒരുപാട് നേതാക്കള്‍ ജോസഫ് പക്ഷത്തേക്ക് കൂറുമാറുകയും ചെയ്തിട്ടുണ്ട്.


റെണി മാണിയെ കൂടാതെ ജോസ് കെ മാണി വിഭാഗം മണ്ഡലം വൈസ് പ്രസിഡന്റ് ഷിജേ ഞവരക്കാട്ടും ജോസഫ് പക്ഷത്തേക്ക് പോയിട്ടുണ്ട്. അമ്പതോളം പേരാണ് ഒറ്റയടിക്ക് ജോസ് കെ മാണിയെ വിട്ട് ജോസഫ് പക്ഷത്ത് എത്തിയത്.


കെഎം മാണിയുടെ വിശ്വസ്തനും കേരള കോണ്‍ഗ്രസ് എം സ്ഥാപക അംഗവും രണ്ടര പതിറ്റാണ്ട് ജില്ലാ അധ്യക്ഷനും ആയിരുന്ന ഇജെ അഗസ്തി അടുത്തിടെ ജോസഫ് പക്ഷത്തേക്ക് ചേക്കേറിയിരുന്നു. ഇതിന് പിറകെയാണ് ഇടുക്കിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് രൂക്ഷമായത്. നേരത്തെ ജോസഫ് എം പുതുശ്ശേരിയും ജോസിനെ വിട്ട് ജോസഫ് ഗ്രൂപ്പിലേക്ക് പോയിരുന്നു.


ജോസ് കെ മാണി ഗ്രൂപ്പ് വിട്ട് വരുന്നവര്‍ക്ക് വലിയ സ്വീകരണം ആണ് ജോസഫ് ഗ്രൂപ്പ് നല്‍കുന്നത്. പാര്‍ട്ടി വിട്ട് എത്തുന്നവരെ പിജെ ജോസഫ് നേരിട്ടാണ് സ്വീകരിക്കുന്നത്. വാഴത്തേപ്പ് മണ്ഡം പ്രസിഡന്റ് ടോമി കൊട്ടുകുടി സംസ്ഥാന സെക്രട്ടറി തോമസ് ചാലപ്പാട്ട് തുടങ്ങിയവരും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.


കേരള കോണ്‍ഗ്രസ്സുകാര്‍ക്ക് എല്‍ഡിഎഫ് രാഷ്ട്രീയം പറ്റില്ല, യുഡിഎഫ് രാഷ്ട്രീയമേ പറ്റൂ എന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രചാരണം. ഇത് ജോസ് ഗ്രൂപ്പിന്റെ അടിത്തട്ടിലെ അണികളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കെഎം മാണി യുഡിഎഫില്‍ അടിയുറച്ച് നിന്ന് കാലത്ത് പിജെ ജോസഫ് എല്‍ഡിഎഫിന്റെ ഭാഗമായിരുന്നില്ലേ എന്ന മറുചോദ്യവും ഉയരുന്നുണ്ട്.


യുഡിഎഫ് വിട്ടതിന് ശേഷം ഏറ്റവും അധികം തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് ജോസ് കെ മാണി വിഭാഗം തന്നെ ആണെന്ന് പറയേണ്ടി വരും. ജോസിനൊപ്പമുള്ള പല പ്രാദേശിക നേതാക്കളും പതിയെ പതിയെ ജോസഫിനോട് അടുക്കുന്ന കാഴ്ചയാണ് കണ്ടത്. ജോസിന്റെ സ്വന്തം പാലാ നഗരസഭയില്‍ മാത്രം ഏഴ് കൗണ്‍സിലര്‍മാരാണ് ജോസഫ് പക്ഷത്തേക്ക് പോയത്.


എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പ് ഇത്തവണ ജോസിന്റേയും ജോസഫിന്റേയും ഭാവി നിശ്ചയിക്കും. എല്‍ഡിഎഫിന്റെ പിന്തുണയോടെ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി. ജോസ് വിഭാഗത്തിന്റെ ചെറിയ ശതമാനം വോട്ട് പോലും വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ജോസ് പക്ഷത്ത് നിന്നുള്ള കൊഴിഞ്ഞുപോക്കുകളും ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ലയനവും ആണ് ജോസഫ് ഗ്രൂപ്പിന്റെ പ്രതീക്ഷകള്‍.

No comments