Breaking News

ബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം..!! സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്..!! ഒവൈസിയും കൂടെ.. നീക്കം ഇങ്ങനെ..

 


ബിഹാറില്‍ നിന്ന് വേറിട്ട വിവരങ്ങള്‍ പുറത്തുവരുന്നു. രണ്ടാം സ്ഥാനത്തെത്തിയ മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. നിതീഷ് കുമാറിനെ പിണക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചിരിക്കെയാണ് തേജസ്വി യാദവിന്റെ മറുതന്ത്രം.


110 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. 12 സീറ്റുകള്‍ കൂടി ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാം. 3 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎക്ക് കൂടുതലുള്ളത്. എന്‍ഡിഎയിലെ ചില കക്ഷികളെ വലിക്കാനാണ് ശ്രമങ്ങള്‍്. കൂടാതെ അസദുദ്ദീന്‍ ഒവൈസിയും കൂടെ ചേരും. വിശദാംശങ്ങള്‍ ഇങ്ങനെ...


എന്‍ഡിഎയിലെ പ്രധാന കക്ഷികള്‍ ജെഡിയുവും ബിജെപിയുമാണ്. ഇവര്‍ക്ക് 117 സീറ്റുകളാണുള്ളത്. സഖ്യത്തിലുള്ള വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്യുലര്‍) എന്നീ കക്ഷികള്‍ക്ക് നാല് വീതം സീറ്റുകളുണ്ട്. അങ്ങനെയാണ് എന്‍ഡിഎയ്ക്ക് 125 സീറ്റുകള്‍ ലഭിച്ചത്.


243 അംഗ നിയമസഭയാണ് ബിഹാറിലേത്. 122 സീറ്റുകള്‍ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാം. എന്‍ഡിഎക്ക് 125 സീറ്റുകളാണുള്ളത്. ഈ ധൈര്യത്തിലാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമം തുടങ്ങിയത്. കൂടുതല്‍ സീറ്റുള്ള ബിജെപി മുഖ്യമന്ത്രി പദവി നിതീഷ് കുമാറിന് തന്നെ നല്‍കുന്നതും വിട്ടുവീഴ്ചയുടെ ഭാഗമാണ്. മഹാരാഷ്ട്രയിലെ പോലെ കടുംപിടുത്തം ബിജെപി ബിഹാറില്‍ കാണിക്കുന്നില്ല.


വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും എച്ച്എഎമ്മും നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇവര്‍ എന്‍ഡിഎിലെത്താന്‍ കാരണം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രണ്ടു പാര്‍ട്ടികളും സഖ്യം വിട്ടത്. ഇരു പാര്‍ട്ടികളുമായും തേജസ്വി യാദവിന് നല്ല ബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.


12 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാസഖ്യത്തിന് ആവശ്യം. വിഐപി, എച്ച്എഎം പാര്‍ട്ടികള്‍ക്ക് 8 സീറ്റുകളുണ്ട്. ബാക്കി നാല് സീറ്റ് കൂടി ലഭിക്കണം. ഇവിടെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയെ കൂടെ ചേര്‍ക്കാന്‍ ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒവൈസി സമ്മതിക്കുമെന്നാണ് കരുതുന്നത്.


വിഐപിയുടെ അധ്യക്ഷന്‍ മുകേഷ് സഹാനി ഇത്തവണ തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. സിമ്രി ഭക്ത്യാര്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയിരുന്നത്. എന്‍ഡിഎയില്‍ നല്‍കുന്നതിനേക്കാള്‍ നല്ല പദവികള്‍ വിഐപിക്കും എച്ച്എഎമ്മിനും നല്‍കാന്‍ തങ്ങള്‍ തയ്യാറാണ് എന്ന് ആര്‍ജെഡി നേതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.


ഒവൈസിയുടെ പാര്‍ട്ടി മഹാസഖ്യത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്. ബിജെപിക്കൊപ്പം അദ്ദേഹം ഒരിക്കലും ചേരില്ല. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കുന്ന നേതാവാണ് ഒവൈസി. ഒവൈസിയുടെ വരവോടെ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ സാധിക്കും. മാത്രമല്ല, കോണ്‍ഗ്രസിനെ അപ്രകസ്തമാക്കാനും ഒവൈസി ശ്രമിക്കുന്നുണ്ട്.


മുകേഷ് സഹാനിക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാനാണ് ആര്‍ജെഡിയുടെ ആലോചന. ആര്‍ജെഡി ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞിട്ടില്ല. എങ്കിലും അകത്തളങ്ങളിലെ നീക്കങ്ങള്‍ അറിയുന്നവരെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി അധികാരത്തിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ജെഡിയുടെ നീക്കമെന്നും നേതാക്കള്‍ പറയുന്നു.


ആര്‍ജെഡി ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തുവെന്ന് വിഐപി നേതാക്കള്‍ സമ്മതിച്ചു. എന്നാല്‍ മുന്നണി മാറാന്‍ അവര്‍ ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി പദവിക്ക് പുറമെ മന്ത്രിസ്ഥാനവും നല്‍കാമെന്ന് ഓഫറുണ്ട്. എന്നാല്‍ നിലവില്‍ എന്‍ഡിഎയില്‍ തുടരാമെന്നാണ് വിഐപിയിലെ ധാരണ എന്നും നേതാക്കള്‍ പറയുന്നു.


മഹാസഖ്യം അവഗണിച്ച വേളയില്‍ തങ്ങളെ സ്വീകരിച്ചത് എന്‍ഡിഎ ആണ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ മറുകണ്ടം ചാടുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ മുന്നണി മാറുന്നത് തെറ്റായ സന്ദേശം നല്‍കും. പ്രവര്‍ത്തകര്‍ക്ക് അത് പ്രയാസം സൃഷ്ടിക്കുമെന്നും ചില വിഐപി നേതാക്കള്‍ പ്രതികരിച്ചു.


ആര്‍ജെഡി ഓഫറുണ്ടെന്ന് എച്ച്എഎം നേതാക്കളും പ്രതികരിച്ചു. എന്നാല്‍ നിലവില്‍ മുന്നണി മാറാന്‍ താല്‍പ്പര്യമില്ല. എന്‍ഡിഎയില്‍ തൃപ്തരാണ്. മഹാസഖ്യം തങ്ങളോട് കാണിച്ചതൊന്നും മറന്നിട്ടില്ലെന്നും എച്ച്എഎം നേതാക്കള്‍ പ്രതികരിച്ചു. അതേസമയം, മറിച്ചുള്ള അഭിപ്രായവും എച്ച്എഎമ്മിലുണ്ട്. രണ്ടു പാര്‍ട്ടികളും ഏത് സമയവും കളം മാറാനുള്ള സാധ്യതയും ബിജെപി കാണുന്നുണ്ട്. പുതിയ എന്‍ഡിഎ സര്‍ക്കാരില്‍ ഇവര്‍ക്ക് പ്രധാന പദവികള്‍ നല്‍കിയേക്കും.


ജനവികാരം മാനിച്ചുള്ള നടപടികളാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുക എന്ന് മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അക്താറുല്‍ ഐമന്‍ പറഞ്ഞു. വര്‍ഗീയ ശക്തികളെ അധികാരത്തിലെത്തിക്കുന്നത് തടയേണ്ടതാണ്. അവസരോചിതമായ തീരുമാനം പാര്‍ട്ടി എടുക്കുമെന്നും ഐമന്‍ പറഞ്ഞു. വിഐപിയെ സഖ്യത്തില്‍ നിന്ന് പുറത്താക്കിയത് തെറ്റായി പോയി എന്ന് ആര്‍ജെഡി നേതാക്കള്‍ ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്.

No comments