Breaking News

ജോസിനെ ഞെട്ടിച്ച് ജോസഫ്..!! പാലായിൽ റോഷിയെന്ന്..!! കാപ്പൻ യുഡിഎഫിന്, കടുത്തുരുത്തിയിൽ മുട്ടുവിറയ്ക്കും..


 ജോസ് കെ മാണി യുഡിഎഫ് വിട്ടത് ഒരു വിധത്തിലും പ്രതിസന്ധിയാവില്ലെന്ന വിലയിരുത്തലില്‍ ആണ് പിജെ ജോസഫ്. ഫ്രാന്‍സിസ് തോമസ് തനിക്കൊപ്പം എത്തിയതും പിസി തോമസ് ലയിച്ചേക്കും എന്നതും ജോസഫിന് ആത്മവിശ്വാസം നല്‍കുന്ന കാര്യങ്ങളാണ്.


ഇതിനിടെയാണ് ജോസിനെ ശരിക്കും ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ പിജെ ജോസഫ് കോട്ടയം യുഡിഎഫ് യോഗത്തില്‍ പറഞ്ഞത്. മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്ന് ഏറെക്കുറേ ഉറപ്പിച്ച മട്ടാണ് ജോസഫ്. വിശദാംശങ്ങള്‍ പരിശോധിക്കാം...


പാലാ മണ്ഡലത്തില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി ആരായിരിക്കും? അത് ജോസ് കെ മാണി ആകാന്‍ തീരെ സാധ്യതയില്ലെന്നാണ് പിജെ ജോസഫ് വിലയിരുത്തുന്നത്. റോഷി അഗസ്റ്റിന്‍ ആയിരിക്കും പാലായില്‍ മത്സരിക്കുക എന്നും ജോസഫ് യുഡിഎഫ് യോഗത്തില്‍ പറഞ്ഞതായാണ് വിവരം.


റോഷി അഗസ്റ്റിന്‍ ഇനി ഇടുക്കിയില്‍ മത്സരിക്കില്ലെന്ന് ജോസഫ് ഉറപ്പിക്കുന്നുണ്ട്. അടുത്ത തവണ മത്സരിച്ചാല്‍ റോഷി ഇടുക്കിയില്‍ 22,000 വോട്ടിനെങ്കിലും തോല്‍ക്കുമെന്നാണ് ജോസഫിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ 9,33 വോട്ടുകള്‍ക്കാണ് റോഷി തോല്‍പിച്ചത്. ഫ്രാന്‍സിസ് ഇത്തവണ ജോസഫിനൊപ്പവും ആണ്.


എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തുമെന്ന് ജോസഫ് ഏറെക്കുറേ ഉറപ്പിക്കുന്നുണ്ട്. പാലാ സീറ്റ് നല്‍കിയില്ലെങ്കില്‍ എല്‍ഡിഎഫ് വിട്ടേക്കുമെന്ന് കാപ്പനും സൂചനകള്‍ നല്‍കിയിട്ടുണ്ട്. റോഷി അഗസ്റ്റിന്‍ പാലായില്‍ മത്സരിച്ചാല്‍ എതിരാളി മാണി സി കാപ്പന്‍ ആകുമെന്നാണ് ജോസഫ് യുഡിഎഫ് യോഗത്തില്‍ പറഞ്ഞതത്രെ.


പാലാ മണ്ഡലത്തില്‍ ജോസ് കെ മാണി മത്സരിച്ചേക്കും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന് സാധ്യത വളരെ കുറവാണെന്നാണ് ജോസഫിന്റെ വിലയിരുത്തല്‍. കടുത്തുരുത്തിയില്‍ മത്സരിക്കാനാണ് സാധ്യതയെന്നും ജോസഫ് വിലയിരുത്തുന്നുണ്ട്.


കടുത്തുരുത്തിയില്‍ ജോസഫ് ഗ്രൂപ്പിലെ മോന്‍സ് ജോസഫ് ആണ് നിലവിലെ എംഎല്‍എ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്‌കറിയ തോമസിനെ മോന്‍സ് തോല്‍പിച്ചത് 42,256 വോട്ടുകള്‍ക്കായിരുന്നു. ഇത്രയും ഭൂരിപക്ഷമുള്ള മോന്‍സിനെതിരെ മത്സരിക്കാന്‍ ജോസ് കെ മാണി ധൈര്യപ്പെടുമോ എന്നും ചോദിക്കുന്നുണ്ട് പിജെ ജോസഫ്.


യുഡിഎഫിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. എന്നിരുന്നാലും, എല്‍ഡിഎഫില്‍ ജോസ് കെ മാണിയ്ക്ക് എത്ര സീറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന് ജോസഫ് പ്രവചിക്കുന്നുണ്ട്. എട്ട് സീറ്റുകളില്‍ ജോസ് കെ മാണി വിഭാഗം മത്സരിച്ചേക്കും. എട്ട് സീറ്റിലും അവര്‍ പരാജയപ്പെടുമെന്ന് ജോസഫ് ഇപ്പോഴേ ഉറപ്പിക്കുന്നു.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കോണ്‍ഗ്രസ് ഒത്തൊരുമയോടെ നിന്നാലെ യുഡിഎഫിന് വിജയിക്കാന്‍ ആകൂ എന്നാണ് ജോസഫിന്റെ വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടി ഒറ്റ വാക്ക് പറഞ്ഞാല്‍ കോണ്‍ഗ്രസ്സുകാര്‍ ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് ഒരുമിച്ച് നില്‍ക്കും എന്ന ഉപദേശവും ജോസഫ് നല്‍കുന്നുണ്ട്.


ഈ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പം ജോസ് കെ മാണിയ്ക്കും പിജെ ജോസഫിനും ഏറെ നിര്‍ണായകമാണ്. ശക്തി പ്രകടനം നടത്തുന്നവര്‍ക്ക് മാത്രമേ കേരളത്തില്‍ ഇനി രാഷ്ട്രീയ ഭാവി ഉണ്ടാകു എന്നതും ഉറപ്പാണ്. അതുകൊണ്ട് തന്നെ ഏത് വിധേനയും പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്നത് തന്നെയാണ് രണ്ട് പേരും ലക്ഷ്യമിടുന്നത്.

No comments