Breaking News

കണക്കുതീര്‍ക്കാന്‍ കാത്ത് പിസി ജോര്‍ജ്ജ്; തള്ളിപ്പറഞ്ഞ യുഡിഎഫിനെ ഇങ്ങോട്ട് വരുത്തും..!! പൂഞ്ഞാർ സിംഗത്തിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ..

 


ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെ ഭാഗമാകാനാകും എന്ന പ്രതീക്ഷയില്‍ ആയിരുന്നു പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷം. എന്നാല്‍ ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കിന്നില്ലെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞത്.


തന്നെ വേണ്ടെന്ന് പറഞ്ഞ അതേ യുഡിഎഫിനെക്കൊണ്ട് മുന്നണിയിലേക്ക് സ്വാഗതം ചെയ്യിക്കാനുള്ള തന്ത്രങ്ങളുമായാണ് പിസി ജോര്‍ജ്ജ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് പ്രതീക്ഷ. വിശദാംശങ്ങള്‍...


മറ്റ് പല കേരള കോണ്‍ഗ്രസ് പാര്‍ട്ടികളേയും പോലെ അല്ല കേരള ജനപക്ഷം എന്നാണ് നേതാക്കള്‍ പറയുന്നത്. കേരളത്തില്‍ എല്ലായിടത്തും കമ്മിറ്റികളും ചിട്ടയായ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. അത് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നാണ് അവരുടെ ഉറച്ച വിശ്വാസം.


ഇത്തവണ കോട്ടയം ഇടുക്കി ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനപക്ഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേകിച്ചും കോട്ടയം ജില്ലയില്‍. കാരണം ജോസ് കെ മാണിയുടെ പിളര്‍പ്പോടെ യുഡിഎഫ് എറ്റവും പ്രതിസന്ധി നേരിടുന്നത് കോട്ടയത്താണ്. അവിടെ ശക്തി തെളിയിച്ചാല്‍ തങ്ങളെ മാറ്റി നിര്‍ത്താന്‍ യുഡിഎഫിന് ആവില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടി കരുതുന്നത്.


തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ മുന്നണിപ്പോര് രൂക്ഷമായാല്‍ അതിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്നും പിസി ജോര്‍ജ്ജ് പ്രതീക്ഷിക്കുന്നുണ്ട്. മത്സരിക്കുന്ന സീറ്റുകളില്‍ പത്തോ ഇരുപതോ ശതമാനത്തില്‍ ജോര്‍ജ്ജിന്റെ പാര്‍ട്ടി വിജയം നേടിയാല്‍ അത് വലിയ നേട്ടമാകും. പലയിടത്തും ഭരണം നിശ്ചയിക്കുന്ന സ്ഥിതി വരെ ഉണ്ടാകും.


ഈ സാധ്യതകള്‍ മുന്നില്‍ കണ്ട് തന്നെയാണ് മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ തന്നെ പിസി ജോര്‍ജ്ജ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ ആണ് ഷോണ്‍ മത്സരിക്കുന്നത്. ഈ സീറ്റ് നിലനിര്‍ത്താമെന്നാണ് ജനപക്ഷത്തിന്റെ പ്രതീക്ഷ.


ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇത്തവണ രണ്ട് സീറ്റില്‍ എങ്കിലും വിജയിക്കാന്‍ ആകുമെന്നാണ് ജനപക്ഷത്തിന്റെ പ്രതീക്ഷ. പഞ്ചായത്ത്, ബ്ലോക്ക് തിരഞ്ഞെടുപ്പുകളിലും ഭേദപ്പെട്ട സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കും എന്നും കരുതുന്നു. അങ്ങനെ വന്നാല്‍ മാത്രമാണ് ജോര്‍ജ്ജിന്റെ സാധ്യതകള്‍ കൂടുതല്‍ തുറക്കപ്പെടുകയുള്ളു.


കേരള കോണ്‍ഗ്രസ് എമ്മിനുള്ളിലെ ഉള്‍പ്പിരിവുകള്‍ പാര്‍ട്ടി അണികളേയും കടുത്ത നിരാശയില്‍ ആക്കിയിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ നിരാശരായ ഒരു വിഭാഗം പിസി ജോര്‍ജ്ജിനൊപ്പം നിലകൊണ്ടാല്‍, അത് കോട്ടയം , ഇടുക്കി ജില്ലകളില്‍ വലിയ വളര്‍ച്ചയ്ക്ക് വഴിവയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രണ്ട് ഡിവിഷനില്‍ വിജയിച്ചാല്‍ തന്നെ യുഡിഎഫ് തങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് ജനപക്ഷം നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലെ വിജയങ്ങള്‍ കൂടിയാകുമ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.


കഴിഞ്ഞ തവണ, നിയമസഭ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് മാത്രമാണ് മത്സരിച്ചത്. ഒരു മുന്നണിയുടേയും പിന്‍തുണയില്ലാതെ മത്സരിച്ചിട്ടും ജോര്‍ജ്ജ് പൂഞ്ഞാറില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഇത്തവണ പൂഞ്ഞാറിന് പുറമേ മറ്റൊരു സീറ്റില്‍ കൂടി ജനപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്ന് പിസി ജര്‍ജ്ജ് ആഗ്രഹിച്ചിരുന്നു.


പൂഞ്ഞാറിനെ കൂടാതെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ കൂടി ഇത്തവണ മത്സരിക്കാനായിരുന്നു ജനപക്ഷം താത്പര്യപ്പെട്ടിരുന്നത്. യുഡിഎഫ് മുന്നണിയില്‍ എടുക്കാതിരിക്കുന്നതിനുള്ള ഒരു കാരണം ഇതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷോണ്‍ ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ നിര്‍ത്തി ജോര്‍ജ്ജ് കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ചേക്കും എന്നൊക്കെ ആദ്യഘട്ടത്തില്‍ വാര്‍ത്തകളും പുറത്ത് വന്നിരുന്നു.


ഇപ്പോഴത്തെ സാഹചര്യത്തില്‍ പോലും പിസി ജോര്‍ജ്ജ് യുഡിഎഫില്‍ എത്താനും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും മത്സരിക്കാനും ഉള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ല. 2016 ല്‍ കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഡോ എന്‍ ജയരാജ് ഇപ്പോള്‍ ജോസ് കെ മാണിയ്‌ക്കൊപ്പം എല്‍ഡിഎഫില്‍ ആണ്. കഴിഞ്ഞതവണ 3,890 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ജയരാജിന് ഉണ്ടായിരുന്നത്. ജോര്‍ജ്ജിനെ പോലെ ഒരു ശക്തന്‍ മത്സരിക്കാനിറങ്ങിയാല്‍ കാഞ്ഞിരപ്പള്ളി കൂടെ നിന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

No comments