Breaking News

തിരിച്ചുവരവിന് കോണ്‍ഗ്രസ്..!! 140 മണ്ഡലങ്ങളില്‍ ബൃഹദ് പദ്ധതി ഇങ്ങനെ..!! കെ മുരളീധരന് മുഖ്യ ചുമതല.. മാറ്റം വരും..

 


തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് പുതിയ പദ്ധതി ഒരുക്കുന്നു. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയാണ് ലക്ഷ്യം. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇടുതപക്ഷ സര്‍ക്കാരിനെതിരെ കാര്യമായ മുന്നേറ്റം നടത്താന്‍ യുഡിഎഫിന് സാധിക്കാതെ പോയത് വീഴ്ചയാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.


സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ചിതറിയതാണ് യുഡിഎഫിന് തിരിച്ചടിയായത് എന്നാണ് നേതാക്കളുടെ പ്രതികരണം. ഈ സാചര്യത്തിലാണ് കോണ്‍ഗ്രസ് ബൃഹദ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ ദേശീയ പ്രതിനിധികള്‍ക്ക് കേരളത്തിലെ ചുമതല നല്‍കി. കൂടാതെ 140 മണ്ഡലങ്ങളിലും വാരാന്ത്യ യോഗങ്ങള്‍ സംഘടിപ്പിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....


താരിഖ് അന്‍വറിനാണ് കേരളത്തിന്റെ ചുമതല ഹൈക്കമാന്റ് നല്‍കിയിട്ടുള്ളത്. ഇദ്ദേഹത്തെ സഹായിക്കാന്‍ മൂന്ന് ദേശീയ പ്രതിനിധികളെ കൂടി ഹൈക്കമാന്റ് നിയോഗിച്ചു. രണ്ടു പേര്‍ കര്‍ണാടകത്തില്‍ നിന്നും ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ്. ഇവരുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുക താരീഖ് അന്‍വര്‍ ആയിരിക്കും.


140 നിയമസഭാ മണ്ഡലങ്ങള്‍ക്കും പ്രത്യേകം പദ്ധതിയാണ് തയ്യാറാക്കുന്നത്. ഓരോ മണ്ഡലത്തിന്റെ ചുമതല കെപിസിസി സെക്രട്ടറിമാര്‍ക്ക് നല്‍കി. ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചില ജില്ലകളുടെ ചുമതല നേരത്തെ നല്‍കിയിരുന്നു. ബാക്കിയുള്ളിടത്ത് കെപിസിസി സെക്രട്ടറിമാര്‍ക്കും ചുമതല നല്‍കി. ഇവരാണ് മണ്ഡലത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കേണ്ടത്.


ആഴ്ചയില്‍ രണ്ട് ദിവസം കെപിസിസി സെക്രട്ടറിമാര്‍ നിയോഗിക്കപ്പെട്ട മണഡലത്തിലുണ്ടാകും. അവര്‍ പ്രാദേശിക നേതാക്കളുമായി തിരഞ്ഞെടുപ്പ്-സംഘടനാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. പുതിയ വോട്ടര്‍മാരെ ചേര്‍ത്തുന്നത് മുതല്‍ പ്രാദേശിക സംഘടനകളെയും ക്ലബ്ബുകളെയും കൂടെ നിര്‍ത്താനുള്ള പദ്ധതി വരെ ഇവര്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.


ആഴ്ചയില്‍ രണ്ട് തവണ മണ്ഡലത്തിലെ നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ഇതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന ചുമതലയുള്ള സമിതിക്ക് കൈമാറും. കോണ്‍ഗ്രസില്‍ പരസ്യപ്പോര് ഒഴിവാക്കാന്‍ താരീഖ് അന്‍വര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ ചേരുന്ന പാര്‍ട്ടി യോഗത്തില്‍ മാത്രം സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതി എന്നാണ് നിര്‍ദേശം.


സോഷ്യല്‍ ഗ്രൂപ്പുകളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പ്രത്യേക സമിതിക്ക് കോണ്‍ഗ്രസ് രൂപം നല്‍കി. വടകര എംപി കെ മുരളീധരന്റെ നേതൃത്വത്തിലാണ് ഈ സമിതി പ്രവര്‍ത്തിക്കുക. കൂടാതെ മുതിര്‍ന്ന നേതാക്കളായ കെ സുധാകരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, പിസി ചാക്കോ, കെവി തോമസ്, കെസി ജോസഫ് എന്നിവരാണ് സമിതിയുള്ളത്.


കെ മുരളീധരന്‍ സംസ്ഥാന അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ശക്തമാണ്. തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും ഇതുമായി ബന്ധുപ്പെട്ട ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹത്തിന് പ്രധാന ചുമതല നല്‍കിയത്. കെ സുധാകരന്‍ പ്രസിഡന്റാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.


കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ വികാരം പല നേതാക്കള്‍ക്കുമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ചൊല്ലിയുള്ള വിഷയം വിവാദമാക്കിയത് മുല്ലപ്പള്ളിയുടെ അനാവശ്യ പ്രസ്താവനകളാണെന്നും ഒരുവിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

No comments