Breaking News

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി സ്ഥാനം രാജിവെക്കുന്നു..?? കാസര്‍കോട് വിട്ട് കേരളത്തിലുടനീളം സജീവമാകണം..!?

 


തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ യുഡിഎഫില്‍ വലിയ പൊട്ടിത്തെറിയാണ് രൂപപ്പെട്ടിരിക്കുന്നത്. കെ മുരളീധരന്‍, കെ സുധാകരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നു. പാര്‍ട്ടിക്ക് കൂട്ടുതരവാദിത്തം നഷ്ടപ്പെട്ടെന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി തോല്‍വിക്ക് പിന്നാലെ പ്രതികരിച്ചത്. ഒരോ നേതാക്കളും അവര്‍ക്ക് തോന്നുന്നത് പറയുന്ന അവസ്ഥയാണ് പാര്‍ട്ടിയില്‍ ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.


പാര്‍ട്ടിയുടെ അടിത്തറകള്‍ക്ക് കോട്ടം സംഭവിച്ചിട്ടില്ല. പ്രശ്നങ്ങള്‍ മുഴുവന്‍ നേതൃത്വത്തിനാണ്. വാളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാട് ആകുന്ന അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസിലുള്ളത്. പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാതെയാണ് പലരും മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതി നിര്‍ത്തലാക്കും എന്ന പ്രഖ്യാപനം നടത്തിയ എംഎ ഹസനേയും രാജ് മോഹന്‍ ഉണ്ണിത്താന്‍ ലക്ഷ്യമിട്ടു.


വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ കോണ്‍ഗ്രസ് മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചു. എംപി സ്ഥാനം രാജിവയ്ക്കാന്‍ താന്‍ തയ്യാറാണ്. മുഖസ്തുതി പറയുന്നവരേയും സ്തുതിപാഠകരേയും മാത്രം കോണ്‍ഗ്രസ് നേതൃത്വത്തിന് മതി. വിമർശിക്കുന്നവരെയും സ്വരം ഉയർത്തുന്നവരെയും വേണ്ട എന്ന നിലപാട് മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


വരാനിരിക്കുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ ഉചിതമായ തീരുമാനം ഉണ്ടാകണം. ഇത്രയും പറഞ്ഞതിന്‍റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയാലും പറയാനുള്ളത് പറയുമന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ല, എന്നിട്ടും തോറ്റതിന് പുറം ചികിത്സ കൊണ്ട് മാത്രം പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.


കെഎം മാണിക്കും ജോസിനുമൊപ്പമാണ് കേരള കോണ്‍ഗ്രസ് അനുഭാവികള്‍ എന്ന് മനസ്സിലാക്കാന്‍ യുഡിഎഫ് നേതൃത്വത്തിനായില്ല. അവരെ മുന്നണിയില്‍ നിന്നും പറഞ്ഞയക്കുന്നതിന് പകരം എങ്ങനെയെങ്കിലും നിലനിര്‍ത്താനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. മധ്യതിരുവിതാം കൂറിലെ തിരിച്ചടിക്ക് കാരണം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതാണന്നും ഉണ്ണിത്താന്‍ പറഞ്ഞു.


ഇതിന് പിന്നാലെയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വിടുന്നു എന്നതടക്കമുള്ള പ്രചാരണങ്ങള്‍ സജീവമാകാന്‍ തുടങ്ങി. എന്നാല്‍ കോണ്‍ഗ്രസിന്‍റെ നിലവിലെ നിലപാടുകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും ഇതിന്‍റെ അര്‍ത്ഥം പാര്‍ട്ടിയില്‍ നിന്നും പുറത്തു പോവുകയല്ലെന്നുമാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേര്‍സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാസര്‍കോട് വിട്ട് പോവാന്‍ പറ്റാത്തത് കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സജീവമാവാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറെ നാളായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല. അതിന് കാരണം കാസര്‍കോട്ട് അതിനുള്ള സൗകര്യമില്ല. കാഞ്ഞങ്ങാട്ടാണ് ഞാന്‍ താമസിക്കുന്നത്. അവിടെ നിന്ന് വരണമെങ്കില്‍ നാല്‍പ്പത് മിനിട്ട് അങ്ങോട്ടും നല്‍പ്പത് മിനുട്ട് ഇങ്ങോട്ടും വേണം.


അത് കൊണ്ട് തന്നെ എംപി സ്ഥാനം രാജിവെക്കുമെന്ന് പറഞ്ഞത് ഭീഷണിയൊന്നുമല്ല. കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ എംപി സ്ഥാനം ഒരു തടസ്സമാണെങ്കില്‍ അതൊഴിയുന്നതിനെക്കുറിച്ച് ആലോചിക്കും എന്നാണ് പറഞ്ഞത്. അത് പാര്‍ട്ടിയോടുള്ള ഭീഷണി ഒന്നുമല്ല. ഞാന്‍ പറഞ്ഞത് ജനങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും എല്ലാം മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയല്ല പാര്‍ലമെന്‍റ് അംഗത്വം രാജിവെക്കുന്നത് ഒരു മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തകനായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ്. കോണ്‍ഗ്രസിന്‍റെ നിലവിലുള്ള നിലപാടുകളെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ഒരു വലിയ സമൂഹമുണ്ട്. അവരാണ് എല്ലാക്കാലത്തും കോണ്‍ഗ്രസിനെ വിജയിപ്പിച്ചത്.


ആ സമുഹത്തിന് ഇത്തവണ അവരുടെ വിശ്വാസതയില്‍ ഒരു കോട്ടം തട്ടിയതായി ഇത്തവണ തോന്നി. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നയങ്ങളിലും നിലപാടുകളിലും ഉണ്ടായ മാറ്റമാണ് ആ തോന്നലിന് കാരണം. അത് അവരെ വേദനിപ്പിച്ചു. വേദനിപ്പിച്ചതിന് ഒരു ഷോക്ക്ട്രീറ്റ് അവര്‍ കൊടുത്തു. അവര്‍ ബിജെപിക്ക് കൊടുക്കാന്‍ തയ്യാറല്ല വോട്ട്. അതുകൊണ്ടാണ് എല്‍ഡിഎഫിന് വോട്ട് കൊടുത്തത്. അങ്ങനെയാണ് എല്‍ഡിഎഫ് ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

No comments