Breaking News

കമല്‍ഹാസന്‍ മത്സരിക്കും, രജനിക്കൊപ്പം മൂന്നാം മുന്നണി, ചെന്നൈ അങ്കത്തട്ടാക്കാന്‍ സൂപ്പര്‍ താരങ്ങള്‍..!! ഓവൈസിയും മത്സരത്തിന്..


 തമിഴ്‌നാട്ടില്‍ രജനീകാന്തുമായി കൈകോര്‍ക്കുമെന്ന സൂചനയുമായി കമല്‍ഹാസന്‍. മൂന്നാമതൊരു മുന്നണിക്കാണ് കമല്‍ ശ്രമിക്കുന്നത്. ഡിഎംകെയെയും അണ്ണാഡിഎംകെയെയും എതിര്‍ക്കുന്ന പാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് ഈ സഖ്യമൊരുങ്ങുന്നത്. രജനീകാന്തിനെ കൊണ്ടുവരാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം തന്നെ അസാദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി കമലുമായി സഖ്യമുണ്ടാക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. 25 സീറ്റിലാണ് അവര്‍ മത്സരിക്കുന്നത്. അതേസമയം ബിജെപിക്ക് ഈ സഖ്യം യാഥാര്‍ത്ഥ്യമായാല്‍ നിലനില്‍പ്പുണ്ടാവില്ല.


കമലിന്റെ നീക്കം

നിയമസഭാ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു.


അതേസമയം ഡിസംബര്‍ 31ന് ശേഷം ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന് കമല്‍ പ്രഖ്യാപിക്കും. ഇതിന് ശേഷം തന്നെ രജനീകാന്തുമായുള്ള സഖ്യത്തെ കുറിച്ചും പ്രഖ്യാപിക്കും. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 19 സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും കമല്‍ഹാസന്‍ മത്സരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി മത്സരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ തള്ളിയാണ് അദ്ദേഹം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.



രജനിയുടെ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കമല്‍ പ്രഖ്യാപിച്ചു. ഞാനും രജനീകാന്തും വ്യത്യസ്തമായ വഴികളില്‍ സഞ്ചരിക്കുന്നവരാണ്. അദ്ദേഹവുമായുള്ള സഖ്യത്തിനായി ചര്‍ച്ച നടക്കുകയാണ്. രജനിയുടെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം അന്തിമ തീരുമാനം പറയുന്നു. അതുവരെ കാത്തിരിക്കേണ്ടി വരും. താനും രജനിയും സിനിമയില്‍ പോലും എതിരാളികളല്ലെന്നും, സിനിമാക്കാര്‍ ഉണ്ടാക്കിയതാണ് അതെന്നും കമല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ഒന്നിക്കാന്‍ സന്നദ്ധനാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.


കമല്‍ഹാസന്റെ പാര്‍ട്ടി നഗരമേഖലകളില്‍ സാമാന്യം നല്ല വോട്ട് നേടിയിരുന്നു. അതുകൊണ്ട് ചെന്നൈ തന്നെ അദ്ദേഹം മത്സരിക്കാനായി തിരഞ്ഞെടുക്കും. ദശാബ്ദങ്ങളായി ചെന്നൈയില്‍ തന്നെയാണ് കമല്‍ഹാസന്‍ താമസിക്കുന്നത്. ചെന്നൈ നിവാസികള്‍ക്ക് അദ്ദേഹം ചിരപരിചിതനാണ്. രജനിയും ചെന്നൈയില്‍ തന്നെയാണ് തട്ടകമായി തിരഞ്ഞെടുക്കുന്നത്. ചെന്നൈയിലെ അദ്ദേഹത്തിന്റെ കല്യാണ ഹാള്‍ അതിനായി തയ്യാറെടുക്കുകയാണ്. കമലും രജനിയും ഒരുമിച്ചുള്ള തീരുമാനമാണോ എന്ന സംശയം പോലും ആരാധകര്‍ക്കിടയിലുണ്ട്.



 

മുസ്ലീം സഖ്യം


കമല്‍ഹാസനൊപ്പം നില്‍ക്കാന്‍ ഒവൈസിയും സജ്ജമാണ്. മക്കള്‍ നീതി മയ്യത്തിനൊപ്പം സഖ്യത്തിനാണ് ഒവൈസിയുടെ ശ്രമിക്കുന്നുണ്ട്. കമല്‍ അതിന് തയ്യാറാണ്. അതേസമയം ഒവൈസി കൂടി സഖ്യത്തില്‍ വരുന്നതോടെ വന്‍ ശക്തിയായി ഇവര്‍ മാറും. എല്ലാ വിഭാഗത്തിന്റെ വോട്ടും നേടാനും കമലിനും രജനിക്കും സാധിക്കും. 25 സീറ്റില്‍ കുറയാതെ മത്സരിക്കുമെന്നാണ് മജ്‌ലിസ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. രജനി നേരത്തെ തന്നെ ബിജെപിയുമായി ബന്ധമുണ്ടാവില്ലെന്നാണ് സൂചിപ്പിച്ചത്. ഇത് തിരിച്ചടിയാവുമെന്ന് രജനിക്ക് ഉപദേശകരുടെ നിര്‍ദേശമുണ്ട്.



കമല്‍ഹാസന്‍ മൂന്നാം മുന്നണി ഒരുക്കാനാണ് ശ്രമിക്കുന്നത്. ഡിഎംകെ-അണ്ണാഡിഎംകെ വിരുദ്ധ മുന്നണികളെയാണ് ഒന്നിപ്പിക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാന പര്യടനത്തിലാണ് കമല്‍. തെക്കന്‍ ജില്ലകളിലൂടെയാണ് ആദ്യം പര്യടനം നടത്തുന്നത്. മധുരയില്‍ തുടക്കം കുറിക്കുന്ന പര്യടനം തേനി, ദിണ്ടിഗല്‍, വിരുദുനഗര്‍, തിരുന്നെല്‍വേലി, തൂത്തുകുടി, കന്യാകുമാരി എന്നീ ജില്ലകളിലൂടെ കടന്നുപോകും. നാളെയാണ് പര്യടനം അവസാനിക്കുക. അതേസമയം കമലിന്റെ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടോര്‍ച്ച്‌ ലൈറ്റ് ചിഹ്നത്തിന് അനുമതി നല്‍കിയില്ല. പുതുച്ചേരിയില്‍ മാത്രം ഈ ചിഹ്നത്തില്‍ മത്സരിക്കാന്‍ അധികാരമുണ്ട്.



രജനികാന്ത് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്‌തെന്നാണ് സൂചന. മക്കള്‍ സേവൈ കച്ചി എന്ന പേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അനൈത് ഇന്ത്യ ശക്തി കഴകം എന്ന പേരിലാണ് ആദ്യം രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊതു രംഗത്ത് മക്കള്‍ സേവൈ കച്ചി എന്ന പേര് തന്നെയാണ് ഉപയോഗിക്കുക. ഓട്ടോറിക്ഷി ചിഹ്നമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രജനി തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷയും നല്‍കി. ബാഷ എന്ന സിനിമയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പ്രശസ്തമായ വേഷം ചെയ്തിരുന്നു രജനി. ഇത് വലിയ പ്രചാരം നേടിയ റോളാണ്. അതാണ് ചിഹ്നവും ഓട്ടോയാക്കാന്‍ തീരുമാനിച്ചത്.


ഇരുവിരല്‍ ആംഗ്യവും ചിഹ്നമായി അനുവദിക്കണമെന്നും രജനി ആവശ്യപ്പെട്ടു. ഇതും ബാഷയില്‍ രജനി ഉപയോഗിച്ചതാണ്. ഇത് ആദ്യത്തെ ചിഹ്നം നല്‍കിയിട്ടില്ലെങ്കില്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ 234 സീറ്റിലും മത്സരിക്കാനാണ് രജനിയുടെ പ്ലാന്‍. എന്നാല്‍ കമലുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ ഇരുവരും തുല്യ സീറ്റുകളില്‍ മത്സരിക്കും. രജനി ചിഹ്നത്തിനും പാര്‍ട്ടിയുടെ അടിത്തറയ്ക്ക് കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ അദ്ദേഹത്തെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ മറ്റുള്ള പാര്‍ട്ടികളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം മുന്നണി ബന്ധത്തിലേക്ക് വരാന്‍ സാധ്യത കുറവാണ്.

No comments