Breaking News

പണി എടുക്കണം..!! തിരഞ്ഞെടുപ്പിന് മാത്രം വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞുനോക്കില്ല..!! തിരുത്തൽ വേണമെന്ന് അടൂർ പ്രകാശ്..!! സ്ഥാനാർഥി ആക്കുമ്പോൾ..

 


തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ യുഡിഎഫിനു കഴിഞ്ഞില്ല എന്നത് ഒരു യാഥാര്‍ഥ്യമാണെന്ന് അടൂര്‍ പ്രകാശ് എംപി. പലയിടത്തും അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടായി. യുഡിഎഫിന്റെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്ന വലിയൊരു വിഭാഗം ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ക്ക് ഈ തിരിച്ചടി വേദനാജനകമാണ്.


സര്‍ക്കാരിലും ഇടതുപക്ഷ പാര്‍ട്ടികളിലും ഉള്ളവര്‍ പോലും ഇപ്പോള്‍ എല്‍ഡിഎഫ് കിട്ടിയ വിജയം ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു വാസ്തവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ഈ സാഹചര്യത്തില്‍ യുഡിഎഫിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നേതൃത്വം ആത്മ പരിശോധനയ്ക്ക് തയ്യാറാകേണ്ടതുണ്ട്. എന്തൊക്കെയാണ് പാളിച്ചകള്‍? പോരായ്മകള്‍? സ്വന്തം ദൗര്‍ബല്യങ്ങള്‍? ഇവയൊക്കെ തിരുത്തിയാവണം ഇനിയുള്ള ചുവട് വെക്കേണ്ടത്. അതിനുള്ള സന്നദ്ധത നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരും പ്രകടിപ്പിക്കണം എന്നാണെന്റെ അഭിപ്രായം.


നമ്മുടെ ഓരോ പ്രദേശങ്ങളിലുള്ള സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതവുമായി നാം എത്രത്തോളം ഇടപെടുന്നുണ്ട്? പ്രാദേശിക പ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെട്ട് അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? അയല്‍വാസികളെ അന്വേഷിക്കാറുണ്ടോ? അപരിചിതരെ പരിചയപ്പെടാറുണ്ടോ? പൊതു വിഷയങ്ങളില്‍ പ്രതികരിക്കാറുണ്ടോ? ഇത്തരം നിരവധി ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം വോട്ട് തേടി വീടുകളില്‍ ചെന്നാല്‍ ആരും തിരിഞ്ഞു നോക്കില്ലെന്നു മനസിലാക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ഗ്രൂപ്പ് ബന്ധങ്ങള്‍ക്കപ്പുറത്ത് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കെതിരെ ഗ്രൂപ്പ് വൈരം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഇനിയെങ്കിലും അതില്‍ തിരുത്തല്‍ വരുത്തണം


പാര്‍ട്ടി ഉണ്ടെങ്കിലേ ഗ്രൂപ്പുള്ളു; മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടെങ്കിലെ വിജയമുള്ളു. തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണണം. പക്ഷപാതരഹിതമായി ചര്‍ച്ചകള്‍ നടത്തി തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കണം. അത് നിര്‍ദ്ദേശിച്ചാല്‍ മാത്രം പോര, നടപ്പിലാക്കണം. നടപ്പിലായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉത്തരവാദിത്വമുണ്ട്.


പതിവ് കുറ്റപ്പെടുത്തല്‍കൊണ്ട് കാര്യമില്ല. പരസ്പരം ചെളിവാരി എറിഞ്ഞിട്ടും കാര്യമില്ല. തെറ്റ് ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുക; ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ഇനിയും സമയമുണ്ട്. വൈകരുത്. വൈകിയാല്‍ വലിയ വില കൊടുക്കേണ്ടി വരും.


അമിത ആത്മവിശ്വാസം കൈവെടിഞ്ഞ് അധ്വാനിക്കാന്‍ തയ്യാറാകണം; അധ്വാനത്തിന് ഫലം ഉണ്ടാകും. ജനവിരുദ്ധ സര്‍ക്കാരിനെ തറപറ്റിക്കാന്‍ സുവര്‍ണ്ണ അവസരമാണ് മുന്നിലുള്ളത്. no pain no gain എന്നു തിരിച്ചറിയാന്‍ നമുക്കോരുത്തര്‍ക്കും ബാധ്യതയുണ്ട്.

No comments