Breaking News

കൊച്ചി കോര്‍പ്പറേഷനില്‍ തന്ത്രം മാറ്റി കോണ്‍ഗ്രസ്, യുഡിഎഫ് ഭരിച്ചേക്കും.., എല്‍ഡിഎഫ് വിമതനെ കണ്ടു..!!

 


അടിപതറിയെങ്കിലും കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാന്‍ തിരക്കിട്ട നീക്കവുമായി യുഡിഎഫ്. കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം സ്വതന്ത്രരെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. എല്‍ഡിഎഫിന് ഒരവസരവും നല്‍കാതെയുള്ള നീക്കമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളമാകെ ഇടതുപക്ഷത്തിന് നേട്ടമുണ്ടായതിന് പിന്നാലെയാണ് കൊച്ചി കൈവിടാതിരിക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫ് ആരംഭിച്ചത്. അതേസമയം വലിയ കക്ഷി ഇപ്പോഴും ഇടതുപക്ഷം തന്നെയാണ്.


സ്വതന്ത്രരെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനാണ് കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ ശ്രമം. യുഡിഎഫ് വമ്പന്‍ നേതാക്കളെ തന്നെ രംഗത്തിറക്കി കഴിഞ്ഞു. മാനാശ്ശേരിയില്‍ എല്‍ഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച കെപി ആന്റണിയെ ഒപ്പം നിര്‍ത്താനായാല്‍ മറ്റ് മൂന്ന് പേരെ കൂടി പാളയത്തിലെത്തിച്ച് കൗണ്‍സിലില്‍ ഭൂരിപക്ഷം ഉറപ്പിക്കാനാണ് നീക്കം നടത്തുന്നത്. ജില്ലയിലെ പ്രമുഖ നേതാക്കള്‍ കെപി ആന്റണി സന്ദര്‍ശിച്ചതും പരസ്യമായിരിക്കുകയാണ്.


ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. അദ്ദേഹത്തിനൊപ്പം മുന്‍ മേയര്‍ ടോണി ചമ്മണിയുമുണ്ട്. ആന്റണി ഇവര്‍ സന്ദര്‍ശിച്ച് ത്രിവര്‍ണ ഷാള്‍ അണിയിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം വിജയിക്കുമെന്ന് വ്യക്തമല്ല. നിലവില്‍ കൊച്ചി കോര്‍പ്പറേഷനില്‍ 31 സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ് യുഡിഎഫ്. എല്‍ഡിഎഫിന് 34 സീറ്റുണ്ട്. ഒരാളുടെ പിന്തുണ കൂടി നേടിയാല്‍ ഭരണം പിടിക്കാന്‍ എല്‍ഡിഎഫിന് സാധിക്കും.


ഇടതു സ്വതന്ത്രരായ മത്സരിച്ച അഞ്ച് പേരും ഇടതു വിമതനായ ഒരാളും വിജയിച്ചിട്ടുണ്ട്. യുഡിഎഫിന് നാല് പേരുടെ പിന്തുണ കൂടി നേടായാല്‍ ഭരണം ഉറപ്പിക്കാനാവും. ആന്റണിക്ക് പുറമേ യുഡിഎഫ് വിമതരായി മത്സരിച്ച സനില്‍ മോന്‍, മേരി കലിസ്ത, ടികെ അഷ്‌റഫ് എന്നീ സ്വതന്ത്രരുടെ പിന്തുണ നേടിയെടുക്കാനാണ് യുഡിഎപ് ശ്രമം. സനില്‍ മോന്‍ പനയപ്പള്ളയില്‍ യുഡിഎഫ് വിമതനായിട്ടാണ് മത്സരിച്ചത്. മുണ്ടന്‍വേലിയില്‍ നിന്നാണ് മേരി കലിസ്ത മത്സരിച്ചത്. മുസ്ലീം ലീഗ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ്് അഷ്‌റഫ് സ്വതന്ത്രനായി മത്സരിച്ചത്.


ഇടത് വിമതനായ കെപി ആന്റണി പിന്തുണച്ചാല്‍ എല്‍ഡിഎഫിന് 35 ഡിവിഷനുകളുടെ പിന്തുണയാവും. ബിജെപി പിടിച്ച അഞ്ച് സീറ്റുകളിലെ അംഗങ്ങള്‍ മാറി നില്‍ക്കുകയാണെങ്കില്‍ ഭരണത്തിലെത്താന്‍ എല്‍ഡിഎഫിന് ഈ പിന്തുണ മതിയാവും. ഇതിലായിരുന്നു ഇടതിന്റെ പ്രതീക്ഷ. അതേസമയം ഇടത് വിമതന്‍ കളം മാറിയാല്‍ 34 സീറ്റുണ്ടെങ്കിലും എല്‍ഡിഎഫിന് കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാവും. മുസ്ലീം ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ടികെ അഷ്‌റഫ്, പനയപ്പള്ളിയില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സനില്‍ മോന്‍ എന്നിവരില്‍ ഒരാള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്.



ബിജെപി അംഗങ്ങളുടെ നിലപാട് കോര്‍പ്പറേഷന്‍ ആര് ഭരിക്കുമെന്നതില്‍ നിര്‍ണായകമാകും. ഇവര്‍ കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം. അങ്ങനെ ചെയ്താല്‍ അത് ഇടതുമുന്നണിക്ക് നേട്ടമായേക്കും. അതേസമയം കടുത്ത ഇടതുപക്ഷ നിലപാടുള്ള നേതാവാണ് കെപി ആന്റണി. അദ്ദേഹം യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാര്യവും സംശയത്തിലാണ്. എല്‍ഡിഎഫില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിന് വേണ്ടിയുള്ള തന്ത്രമാണ് ആന്റണി നടത്തിയതെന്നും സൂചനയുണ്ട്.


പത്ത് വര്‍ഷം ഭരിച്ചിട്ടും കൊച്ചി കോര്‍പ്പറേഷനില്‍ വിചാരിച്ച നേട്ടം യുഡിഎഫിന് ലഭിച്ചിട്ടില്ല. മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ വേണുഗോപാലിന്റെ തോല്‍വി യുഡിഎഫിനേറ്റ വന്‍ തിരിച്ചടിയാണ്. ഒരു വോട്ടിന് ബിജെപിയോടാണ് പരാജയപ്പെട്ടത്. അതേസമയം ഇനി ഭരിക്കുന്നത് ആരാണെന്ന് തീരുമാനിക്കുന്നത് വിമതരാവും. കോണ്‍ഗ്രസിന്റെ രണ്ട് വിമതരെ ആര് ഒപ്പം കൂട്ടും എന്ന കാര്യത്തിലാണ് മത്സരം നടക്കുന്നത്. എല്‍ഡിഎഫിന്റെ സാധ്യതകളെ വിലകുറച്ച് കാണാന്‍ യുഡിഎഫ് തയ്യാറല്ല.

No comments