Breaking News

ഉമ്മന്‍ചാണ്ടി ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായത് ഇങ്ങനെയാണ്; ശരിയാക്കാമെന്ന ആ ഉറപ്പ് മതി ജനങ്ങള്‍ക്ക്... ഉമ്മൻചാണ്ടിയുടെ..

 


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ ആരംഭിക്കുകയാണ്. ഇന്ന് മുതല്‍ നിശബ്ദ പ്രചരണം ആരംഭിച്ചതോടെ നേതാക്കളും അണികളും തിരക്കിലാണ്. കൊവിഡ് കാലമൊക്കെ മറന്നാണ് എല്ലാ നേതാക്കളും പ്രചരണത്തില്‍ തിളങ്ങി നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും തിരക്കൊഴിഞ്ഞ നേരമില്ല. ഒരോ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും നടുവിലാണ് ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ്.


എത്ര തിരക്കുണ്ടായാലും ആരെയും അവഗണിക്കുന്ന ശീലം പണ്ടേ ഉമ്മന്‍ചാണ്ടിക്കില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തീരാറുമില്ല. എപ്പോഴും വൈകിയാണ് എല്ലാ പരിപാടിയും കഴിഞ്ഞ് ഇറങ്ങാറുള്ളത്. കഴിഞ്ഞ ദിവസം കോതമംഗലത്ത് പ്രചരണം തുടങ്ങാന്‍ സമയം നിശ്ചയിച്ചിരുന്നത് രണ്ടിനായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി എത്തിയതോ മൂന്നര മണിക്ക്.


തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഉമ്മന്‍ചാണ്ടി പ്രചരണത്തിന് എത്തിയിരുന്നു. ഇന്നലെ എറണാകുളം കൂടെ കഴിഞ്ഞതോടെ എല്ലാം പിന്നിട്ടു. കണ്ണൂരിലെ പരിപാടി കഴിഞ്ഞ ഒരു ദിവസം നാലരണ മണിക്കാണ് പുതുപ്പള്ളിയിലെ വീട്ടിലെത്തിയത്. പിന്നാലെ വീണ്ടും പ്രചരണ പരിപാടികള്‍. പ്രചരണത്തിന്റെ ക്ഷീണം കാരണം വേദിയില്‍ ഇരിക്കുമ്പോള്‍ ചെറിയ മയക്കം പതിവുണ്ടെങ്കിലും ജനങ്ങളുടെ അടുത്തേക്ക് ഇറങ്ങിയാല്‍ അദ്ദേഹം ക്ഷീണം മറക്കും.


പ്രചരണ വേദിയില്‍ ഉമ്മന്‍ചാണ്ടി എത്തിയാല്‍ സെല്‍ഫി എടുക്കാന്‍ ഒരു തിരക്ക് തന്നെയായിരിക്കും. അതില്‍ നേതാക്കളും, സ്ഥാനാര്‍ത്ഥികളും, അണികളും ചിലപ്പോള്‍ മറ്റ് പാര്‍ട്ടിക്കാര്‍ വരെയുണ്ടാകും. ഒരു പരിഭവവുമില്ലാതെ ജനങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കും. കൊവിഡ് കാലത്തെ സാമൂഹിക അകലമൊന്നും ചിലപ്പോള്‍ അവിടെ നടക്കില്ല.


ചിലര്‍ തോളില്‍ കയ്യിടും, ചിലര്‍ കെട്ടിപ്പിടിക്കും, കാരണം ഇത് തങ്ങളുടെ നേതാവാണെന്ന് അവര്‍ക്ക് അറിയാം. ചിലര്‍ പ്രശ്‌ന പരിഹാരത്തിന് നിവേദനമായും എത്തും. അവര്‍ക്കൊക്കെം എല്ലാം ശരിയാക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ ആ ഉറപ്പ് മതി ഒന്ന് ആശ്വാസമാകാന്‍. ഇതൊക്കെയാവാം ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി ഉമ്മന്‍ചാണ്ടിയും ജനങ്ങള്‍ കാണുന്നത്.


പിറവത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതോടെ മഴ കനത്തു. സ്ഥാനാര്‍ത്ഥിക്കൊപ്പം അഞ്ച് പേര്‍ മതിയെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് അവിടെ അത്ര തിരക്കുണ്ടായിരുന്നില്ല. എവിടെ ചെന്നാലും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാരെ മറക്കില്ല. പുതുപ്പള്ളിയില്‍ നിന്നും പുറവത്തേക്ക് വിവഹം കഴിച്ചെത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തി ഒരു ചായ കുടിച്ചാണ് അദ്ദേഹം മടങ്ങിയത്.


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരുമിച്ച് കടന്നാക്രമിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് വേദികളിലെ പ്രസംഗം. കര്‍ഷകര പ്രശ്‌നങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. പൊലീസ് നിയമഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

No comments