Breaking News

രാഹുല്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്..!! ശ്രദ്ധ രണ്ടിടത്ത്, മമതയോട് മുട്ടില്ല, കോണ്‍ഗ്രസ് തിരിച്ചുവരവിന്..!! ലക്ഷ്യം ഒന്ന്.. 100 ദിവസം.. ഈ 3 സംസ്ഥാനങ്ങളിൽ ഭരണം..

 


ദില്ലി: കോണ്‍ഗ്രസിനുള്ളില്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. രാഹുല്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ അദ്ദേഹം രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തില്‍ നിന്ന് താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാഹുല്‍ ഇറങ്ങിയേ പറ്റൂ എന്നാണ്. കേരളവും അസമും രാഹുലിന്റെ പ്രഥമ പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുല്‍ സേഫ് സോണായി കാണുന്നതും ഈ രണ്ട് സംസ്ഥാനങ്ങളാണ്.


രാഹുല്‍ ഗാന്ധി കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളില്‍ കുറച്ച് കൂടി ശ്രദ്ധ പതിപ്പിക്കണമെന്നാണ് താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം. രാഹുല്‍ വയനാട്ടിലെ എംപി കൂടിയാണ്. അദ്ദേഹം കേരളത്തില്‍ സജീവമാക്കേണ്ടത് പാര്‍ട്ടിയുടെ മുന്നോട്ട് പോക്കിന് അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമാകണമെന്നും താരിക് അന്‍വര്‍ നിര്‍ദേശിക്കുന്നു.


രാഹുല്‍ ഗാന്ധി കേരളത്തില്‍ സജീവമാകുമെന്ന് 95 ശതമാനവും ഉറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് 19 സീറ്റും നേടിയെടുത്തത് രാഹുല്‍ കേരളത്തില്‍ മത്സരിച്ചത് കൊണ്ട് മാത്രമാണ്. അതുകൊണ്ട് വലിയൊരു യുഡിഎഫ് തരംഗം കേരളത്തിലുണ്ടായിരുന്നു. രാഹുല്‍ കളത്തില്‍ ഇല്ലാതായതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂക്കും കുത്തി വീണിരുന്നു. രാഹുലിനെ കളത്തിലിറക്കിയാല്‍ കോണ്‍ഗ്രസ് വന്‍ തേരോട്ടം തന്നെ നടത്തുമെന്ന് ഉറപ്പാണ്.


രാഹുല്‍ കേരളത്തില്‍ കേന്ദ്രീകരിച്ചാല്‍ ദേശീയ തലത്തില്‍ നിന്ന് വമ്പന്‍ പട തന്നെ കേരളത്തിലെത്തും. നല്ല മാധ്യമ കവറേജും കോണ്‍ഗ്രസിന് ലഭിക്കും. ഇത് യുഡിഎഫും കോണ്‍ഗ്രസും പറയുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായകരമാകും. രാഹുലിന് കേരളത്തിലുള്ള സ്വീകാര്യതയാണ് കേരള നേതാക്കള്‍ ലക്ഷ്യമിടുന്നത്. രാഹുലിനൊപ്പം ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേരുന്നതോടെ കരുത്തുറ്റ കോണ്‍ഗ്രസ് നിരയെ സിപിഎമ്മിന് നേരിടേണ്ടി വരും.


രാഹുലിന് മുന്നില്‍ അസം നേടുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതിന് കാരണം തരുണ്‍ ഗൊഗോയിയുടെ വിയോഗമാണ്. അവിടെ കോണ്‍ഗ്രസിനെ നയിക്കാന്‍ മറ്റ് നേതാക്കളില്ല. ഇവിടെ തന്റെ ടീമിന് പകരം സീനിയര്‍ നേതാക്കളെ തന്നെ ഉപയോഗിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ രാഹുലിന്റെ ടീം ഫോക്കസ് ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുലിന്റെ ഡാറ്റ അനലറ്റിക്‌സ് വയനാട്ടിലും കോഴിക്കോട്ടും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. അസമില്‍ ഹിമന്ത ബിശ്വ ശര്‍മയെ പരാജയപ്പെടുത്താനും കൂറുമാറ്റം നിയന്ത്രിക്കാനും രാഹുല്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇത് എത്രത്തോളം ഫലിക്കുമെന്നതാണ് കണ്ടറിയേണ്ടത്.


കേരളത്തിലും അസമിലും കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ട്. ഇവിടെ രണ്ടിടങ്ങളിലും വിജയിച്ചാല്‍ രാഹുലിന് ജയിക്കുന്ന നേതാവെന്ന പേര് ഉറപ്പായും ലഭിക്കും. ബംഗാളില്‍ പ്രചാരണം കുറയ്ക്കും. ഇവിടെ മമതാ ബാനര്‍ജിയുമായി രാഹുല്‍ അത്ര നല്ല ബന്ധത്തിലല്ല. പക്ഷേ പ്രതിപക്ഷ നിരയ്ക്ക് ഐക്യം വേണ്ട സമയത്ത് അവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് ബിജെപിക്ക് നേട്ടമാകുമെന്നും രാഹുല്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ ഒന്നോ രണ്ടോ റാലികളില്‍ രാഹുല്‍ ബംഗാള്‍ പ്രചാരണം ഒതുക്കും. ഇവിടെ ഇടത് സഖ്യമുള്ളതിനാല്‍ നേരിട്ട് വേദി പങ്കിടാനും രാഹുല്‍ തയ്യാറാവില്ല. പകരം അധീര്‍ രഞ്ജന്‍ ചൗധരിയെ കാര്യങ്ങള്‍ ഏല്‍പ്പിക്കും.


കേരളം ജയിക്കാന്‍ സോണിയാ ഗാന്ധി കടുത്ത സമ്മര്‍ദം തന്നെ രാഹുലില്‍ ചെലുത്തിയേക്കും. കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വം ഇനി മുതലെങ്കിലും ആവശ്യമാണെന്ന് താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ല, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ പുനസംഘടന ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം രംഗത്ത് വരണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പരമ്പരാഗത വോട്ടുബാങ്ക് നിലനിര്‍ത്താന്‍ ശ്രമിക്കാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് എന്നും പറയുന്നു.


കേരളത്തില്‍ ഇരുതല മൂര്‍ച്ചയുള്ള വാളുകൊണ്ട് കളിക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത്. മുസ്ലീങ്ങള്‍ ഐകകണ്‌ഠ്യേന രാഹുലിനെ പിന്തുണയ്ക്കും. രാഹുല്‍ പ്രചാരണത്തിന് ഇറങ്ങിയാല്‍ വയനാട് അടക്കമുള്ള ഇടങ്ങളില്‍ കോണ്‍ഗ്രസ് തൂത്തുവാരും. ഉമ്മന്‍ ചാണ്ടി വരുന്നതിലൂടെ ബിജെപിയുമായി അടുത്ത ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ട് നേടിയെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം പോയതോടെ കോട്ടയം ജില്ലയില്‍ അടക്കം ഉമ്മന്‍ ചാണ്ടിയുടെ സേവനം കോണ്‍ഗ്രസിന് ആവശ്യമാണ്. എന്ത് വില കൊടുത്തും അധികാരം നേടുക തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

No comments