Breaking News

രജനികാന്തിനെ വിടാതെ അമിത് ഷാ ; വീണ്ടും തമിഴ്‌നാട്ടിലേക്ക്.., തമിഴ്നാട്ടിലെ..

 


ചെന്നൈ: കഴിഞ്ഞ മാസം കേന്ദ്രമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തിയിരുന്നു. ബിജെപി നേതാക്കളുമായും മറ്റും ചര്‍ച്ച നടത്തിയ അദ്ദേഹം ലക്ഷ്യം വിജയം കാണാതെയാണ് ദില്ലിയിലേക്ക് മടങ്ങിയത്. എന്നാല്‍ അമിത് ഷാ വീണ്ടും ചെന്നൈയിലേക്ക് വരികയാണിപ്പോള്‍. രണ്ടാം വരവില്‍ പ്രത്യേകതകള്‍ ഏറെയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന തമിഴ്‌നാട്ടില്‍ സ്വാധീനം ശക്തമാക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണ്. മറ്റൊന്ന് രാഷ്ട്രീയം വേണ്ടെന്ന് തീരുമാനിച്ച രജിനികാന്തിന്റെ പിന്തുണ ഉറപ്പാക്കലാണ്. ചെന്നൈയിലെ അമിത് ഷായുടെ പരിപാടിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ....


ജനുവരി 14നാണ് അമിത് ഷാ ചെന്നൈയിലെത്തുക. പൊങ്കല്‍ ദിനത്തില്‍ വിവിധ ആഘോഷ പരിപാടികള്‍ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്്. ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുടെ രാഷ്ട്രീയ മാഗസിന്‍ ആയ തുഗ്ലക്കിന്റെ 51ാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ അമിത് ഷാ പങ്കെടുക്കും. ഗുരുമൂര്‍ത്തിയുമായി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.


ആഴ്ചകളുടെ വ്യത്യാസത്തില്‍ ഗുരുമൂര്‍ത്തിയുമായി അമിത് ഷാ രണ്ടാം തവണയാണ് ചര്‍ച്ച നടത്താന്‍ പോകുന്നത്. കഴിഞ്ഞ മാസം വന്നപ്പോള്‍ നടന്ന ചര്‍ച്ചയില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയം പ്രധാന വിഷയമായിരുന്നു. നടന്‍ രജനികാന്തിനെ ബിജെപി പാളയത്തിലെത്തിക്കുന്ന വിഷയവും ചര്‍ച്ചയായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


ഡിസംബര്‍ 31ന് രജനികാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം അസുഖ ബാധിതനായതും രാഷ്ട്രീയം വേണ്ടെന്ന് വച്ചതും. എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷമാണ് രജനി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ഇത് ബിജെപി നേതൃത്വങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.


രജനിയെ വീണ്ടും രാഷ്ട്രീയത്തിലെത്തിക്കാനുള്ള നീക്കമാണ് അമിത് ഷാ നടത്തുക. അല്ലെങ്കില്‍ രജനിയുടെ പിന്തുണ ബിജെപിക്ക് ഉറപ്പാക്കുകയാകും ലക്ഷ്യം. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതും 14ന് ചെന്നൈയിലെത്തും. കഴിഞ്ഞ വര്‍ഷം തുഗ്ലക്കിന്റെ വാര്‍ഷിക ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പങ്കെടുത്തിരുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് മല്‍സരിക്കുമെന്ന് തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെ നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ നിലപാട് എടുത്തിട്ടില്ല. അണ്ണാ ഡിഎംകെയേക്കാള്‍ ബിജെപിക്ക് താല്‍പ്പര്യം രജനിയോടാണ്. ശക്തമായ ഒരു എന്‍ട്രിയാണ് ബിജെപി ലക്ഷ്യമിടുന്നത്.


തമിഴ്‌നാടിന് പുറമെ കേരളം, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കും. ബംഗാളില്‍ ബിജെപി ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ വാദം. തമിഴ്‌നാട്ടില്‍ വന്‍ മുന്നേറ്റവും ബിജെപി പ്രതീക്ഷിക്കുന്നു. കേരള ഘടകത്തിലെ നേതാക്കളുടെ ഭിന്നത അവസാനിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

No comments