Breaking News

ഏത് പദവിയിലേക്കും ഉമ്മന്‍ ചാണ്ടിക്ക് വരാമെന്ന് ചെന്നിത്തല..!! എഐസിസി കേരളത്തില്‍ നേരിട്ടിറങ്ങും..!!


 തിരുവനന്തപുരം: കേരളത്തില്‍ പരസ്പരമുള്ള പോര് മാറ്റിവെച്ച് തിരഞ്ഞെടുപ്പ് വിജയത്തിനായി കൈകോര്‍ക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ ധാരണ. എഐസിസി നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പായിരിക്കും ഇനി വരാന്‍ പോകുന്നത്. ഇതിനര്‍ത്ഥം രാഹുല്‍ ഗാന്ധി സജീവമായി തന്നെ കേരളത്തിലുണ്ടാകുമെന്നാണ്. ഇതിനിടെ ഉമ്മന്‍ ചാണ്ടി ഏത് പദവിയും വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇതോടെ അധികാരം നേടാന്‍ കോണ്‍ഗ്രസിനെ ശക്തമാക്കിയുള്ള നീക്കങ്ങളാണ് എ, ഐ ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നതെന്ന് ഉറപ്പായിരിക്കുകയാണ്.


നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ എഐസിസി നേരിട്ടാണ് നടത്തുക. ഓരോ മണ്ഡലങ്ങളിലെയും സ്ഥിതി വിലയിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനം. ജനുവരി ഏഴിനാണ് ഇതിന് തുടക്കമിടുക. കോഴിക്കോട് നിന്നാണ് ആരംഭിക്കുക. 2016ല്‍ തോറ്റതും ജയിച്ചതുമായ നേതാക്കളുടെ മേഖലാ യോഗവും ചേരും. മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളില്‍ അറുപതോളം മണ്ഡലങ്ങളിലെ സാധ്യതകള്‍ താരിഖ് അന്‍വര്‍ അടങ്ങുന്ന സംഘം ആദ്യം പരിശോധിക്കും. പിന്നീട് മധ്യ-തെക്കന്‍ ജില്ലകളിലെയും യോഗങ്ങളുണ്ടാവും.


2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട നേരിട്ട മണ്ഡലങ്ങളിലെ സാഹചര്യം ദേശീയ നേതൃത്വം പരിശോധിക്കും. പരാജയം കാരണം മനസ്സിലാക്കും. എഐസിസി സംഘത്തോടൊപ്പം കെപിസിസയുടെ വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും ഉണ്ടാവും. ഡിസിസികളിലെ അഴിച്ചുപണി ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകളില്‍ ധാരണയാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് വന്നാലും തോല്‍വി പാടില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായിട്ടാണ് ദേശീയ നേതൃത്വം ഇത്തരത്തില്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നത്.


രാഹുല്‍ ഗാന്ധി നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉറപ്പാണ്. 19 എംപിമാരും കഠിനമായ പ്രചാരണം നടത്തണമെന്ന ആവശ്യത്തിലാണ് സംസ്ഥാന ഘടകം. തിരുവനന്തപുരം ശശി തരൂര്‍ ഇത്തവണ സജീവമായുണ്ടാകും. പ്രതാപന്‍ അടക്കമുള്ളവര്‍ തൃശൂരിലും സജീവമാകും. മുരളീധരന് കോഴിക്കോടും വട്ടിയൂര്‍ക്കാവിലും ഒരുപോലെ ചുമതലയുണ്ടാവും. രാഹുല്‍ മലബാര്‍ കേന്ദ്രീകരിച്ചാവും പ്രചാരണം ശക്തമാക്കുക. ഫെബ്രുവരിയോടെ രാഹുല്‍ പ്രചാരണങ്ങളില്‍ സജീവമായി തുടങ്ങുമെന്നാണ് പ്രതീക്ഷ.


ഉമ്മന്‍ ചാണ്ടി സജീവമാകണമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ഏത് പദവിയിലേക്കും ഉമ്മന്‍ ചാണ്ടിയെ താന്‍ സ്വാഗതം ചെയ്യുകയാണ്. കൂട്ടമായി തിരഞ്ഞെടുപ്പിനെ നേരിടും. തിരഞ്ഞെടുപ്പിനെ ആര് നയിക്കുമെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഗ്രൂപ്പിനെ നിയന്ത്രിക്കാന്‍ കേരളത്തില്‍ ഹൈക്കമാന്‍ഡ് തന്നെ സജീവമായത്. ഇതോടെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒന്നിക്കാതെ തിരഞ്ഞെടുപ്പ് വിജയിക്കാനാവില്ലെന്ന വിലയിരുത്തലാണ് ഉള്ളത്.


സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറി മത്സരിക്കരുതെന്ന് പാര്‍ട്ടിയില്‍ പൊതുവികാരമുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. ചെന്നിത്തല അടക്കം മണ്ഡലം മാറുന്നതിനെ തള്ളുന്നതാണ് ഈ നിലപാട്. ഉമ്മന്‍ ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് നേട്ടമാണ്. അതേസമയം യുഡിഎഫിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ നോ എന്‍ട്രി വെക്കാനേ പാടില്ല. അതുപോലെ എന്‍സിപിയുടെ വരവിനെയും മുരളീധരന്‍ സ്വാഗതം ചെയ്തു. പിസി ജോര്‍ജിനെയും പിസി തോമസിനെയും മുരളീധരന്‍ തള്ളിയില്ല. വെല്‍ഫെയര്‍ സഖ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


യുഡിഎഫിന്റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ല. മുഖ്യമന്ത്രി മതസൗഹര്‍ദം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിനാണ് മുസ്ലീം ലീഗിനെ ചെളിവാരിയെറിയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ കല്ലാമലയില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി പരിശോധിക്കാന്‍ കെപിസിസി നിര്‍വാഹക സമിതിയംഗം മമ്പറം ദിവാകരന്‍ ഇവിടെയെത്തി. സ്ഥാനാര്‍ത്ഥി തര്‍ക്കം കാരണം പ്രതിസന്ധികള്‍ നിന്ന ഇടത്താണ് സിപിഎം വിജയിച്ചത്. കോണ്‍ഗ്രസാണ് ഇതിന് വഴിയൊരുക്കിയത്.


യൂത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഇത് നിഷേധിച്ചിരിക്കുകയാണ്. യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇരുപത് നിര്‍ദേശങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് നല്‍കിയിട്ടുണ്ട്. നാല് പ്രാവശ്യം തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് നിര്‍ദേശം. സ്ഥിരം അഭിനേതാക്കള വെച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

No comments