Breaking News

ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ..?? അതോ മൂന്നാമനോ..?? താരിഖ് അൻവറിന്റെ നിർദ്ദേശം ഇങ്ങനെ... ഹൈക്കമാന്റിന് റിപ്പോർട്ട്..

 


തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ആഘാതത്തിലാണ് കോൺഗ്രസ് ക്യാമ്പ്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശവും ക്ഷേമ പദ്ധതികളും എൽഡിഎഫിനെ തുണച്ചപ്പോൾ സ്വന്തം തട്ടകങ്ങൾ പോലും കൈവിട്ട് പോയ അവസ്ഥയിലായിരുന്നു യുഡിഎഫ്. ഇതോടെ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പതിവ് തെറ്റിച്ച് എൽഡിഎഫിന് ഭരണ തുടർച്ച ലഭിച്ചേക്കുമെന്നുള്ള വിലയിരുത്തലുകൾ ശക്തമാണ്.തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളും എൽഡിഎഫിന് അനുകൂലമാണ്.


ഈ സാഹചര്യത്തിൽ ഏത് വിധേനയും ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 


പാർട്ടിക്കേറ്റ കനത്ത പരാജയം വിലയിരുത്താനായി സംസ്ഥാനത്തിന്റെ ചുമതലയിലുള്ള എഐസിസി ജനറൽ സെക്രട്ടറി താരഖ് അൻവർ കേരളത്തിലെത്തി ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ ഹൈക്കമാന്റിന് സമർപ്പിച്ചിരിക്കുന്നത്.


പരാതിക്കെട്ടുകളായിരുന്നു കൂടിക്കാഴ്ചയിൽ ഘടകക്ഷികൾ ഉയർത്തിയത്. നയപരമായും സംഘടനാപരമായുള്ള മാറ്റം തിരഞ്ഞെടുപ്പിന് മുൻപ് അനിവാര്യമാണെന്ന് ഘടകക്ഷികൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.മാത്രമല്ല കോൺഗ്രസിലെ ഗ്രൂപിസവും പരാജയത്തിന് വഴിവെച്ചെന്ന തരത്തിലുള്ള വിമർശനവും നേതാക്കൾ ഉയർത്തിയിരുന്നു.


ഈ സഹാചര്യത്തിൽ കൂട്ടുത്തരവാദിത്തോടെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിർദ്ദേശമാണ് താരിഖ് അൻവർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം തന്നെ ഉമ്മൻചാണ്ടിയും നേതൃനിരയിലേക്ക് വരേണ്ടതുണ്ടെന്ന ആർഎസ്പി അടക്കമുള്ള ഘടകകക്ഷിളുടെ ആവശ്യവും അംഗീകരിച്ചിട്ടുണ്ട്,


തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്തരമൊരു ആവശ്യം ശക്തമായിരുന്നു. ഉമ്മൻചാണ്ടിയെ പോലൊരു ഇപ്പോൾ കോൺഗ്രസിനെ നയിക്കേണ്ടത് അനിവാര്യമാണെന്ന വികാരമാണ് പാർട്ടിയിൽ ഒരു വിഭാഗത്തിനുള്ളത്. അതേസമയം മുല്ലപ്പള്ളി തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെ്ന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


മുല്ലപ്പള്ളി രാമചന്ദ്രനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഘടകക്ഷികൾ ഉയർത്തിയിരുന്നുവെങ്കിലും താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയായിരുന്നില്ല.അതേസമയം പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കാണെന്ന തരത്തിലുള്ള ഫ്ലക്സ് ബോർഡുകളും പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടിയെ രക്ഷപ്പെടുത്താൻ ഉടൻ നേതൃമാറ്റം വേണമെന്നായിരുന്നു ആവശ്യങ്ങൾ ഉയർന്നത്.


കെപിസിസി അധ്യക്ഷനായി കെ സുധാകരനേയോ കെ മുരളീധരനേയോ കൊണ്ടുവരണമെന്നും കോൺഗ്രസിനെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഫ്ളക്സുകളായിരുന്നു ഉയർന്നത്. എന്നാൽ ഇതിനെയെല്ലാം എഐസിസി നേതൃത്വം തള്ളുകയായിരുന്നു. പരാജയത്തിന്റെ ഉത്തരവാദി മുല്ലപ്പള്ളിയാണെന്ന രീതിയിലുള്ള ചർച്ചകൾ അംഗീകരിക്കാനാകില്ലന്നാണ് എഐസിസി നേതൃത്വം വ്യക്തമാക്കിയത്.


ലോക്സഭ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് സംസ്ഥാനത്തെ 19 മണ്ഡലങ്ങളിലും വിജയിച്ച് കയറിയതന്നും താരിഖ് അൻവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഏതാനും ജില്ലാ ഘടകങ്ങളെ തിരഞ്ഞെടുപ്പിന് മുൻപ് അഴിച്ചുപണിയുമെന്നാണ് ിപ്പോർട്ട്. ഏഴ് ജില്ലകളിലെ അധ്യക്ഷൻമാരെ മാറ്റിയേക്കും.


മുതിർന്ന നേതാക്കളെ നേരിട്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ തിരുമാനം. നേതാക്കൾ തന്നെ അതത് ബൂത്തുകളുടെ പ്രർത്തനം പരിശോധിക്കണമെന്നാണ് പാർട്ടി നിർദ്ദേശം. വീഴ്‌ച വരുത്തരുതെന്ന കർശന നിർദ്ദേശവും പാർട്ടി നേതൃത്വം നൽകുന്നുണ്ട്.


അതേസമയം മുഖ്യമന്ത്രിയായി ആരേയും ഉയർത്തിക്കാട്ടേണ്ടതില്ലെന്ന നിർദ്ദേശമാണ് റിപ്പോർട്ടിൽ ഉളളത്. അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകേണ്ടത്.എന്നാൽ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും മുഖ്യമന്ത്രി കസേര ലക്ഷ്യം വെയ്ക്കുന്നുണഅട്.


ഒരിടവേളയ്ക്ക് ശേഷം ഉമ്മൻചാണ്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായതും മുല്ലപ്പള്ളി ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാതിരുന്നതും ഈ ലക്ഷ്യത്തോടെയാണ്. അതേസമയം ഇപ്പോൾ ആരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് തിരിച്ചടിക്ക് കാരണമാകുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.


ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാൻ എംപിമാരെ അനുവദിക്കില്ലെന്നും റിപ്പോർട്ടിൽ കർശനമായി പറയുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് വീതംവെയ്പ്പ് അംഗീകരിക്കില്ലെന്നും ജയസാധ്യതയുടെഅസ്ഥാനത്തിലായിരിക്കണം സ്ഥാനാർത്ഥി നിർണയം നടത്തേണ്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണഅട്.

No comments