Breaking News

വിഡി സതീശന്‍റെ കാര്യം ഞങ്ങളേറ്റു; പറവൂരില്‍ സിപിഎമ്മിനോട് നോ പറഞ്ഞ് സിപിഐ, മത്സരിക്കാന്‍ പ്രമുഖര്‍..!! വിജയം തുടരാൻ സതീശൻ..

 


എറണാകുളം: ഇടത് സ്വാധീന മണ്ഡലങ്ങളാണെങ്കിലും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് ജയിക്കുന്ന ചില സീറ്റുകളുണ്ട്. തൃത്താലയും പറവൂരും ഇതില്‍ മുന്‍ നിരയിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളാണ് പലപ്പോഴും ഈ മണ്ഡലങ്ങലില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാവുന്നത്. എന്നാല്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന മുന്നണി ഇക്കുറി ഒരു പാളിച്ചകളും വരുത്താതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി മുന്നണിക്ക് സ്വാധീനം ഉള്ള സീറ്റുകള്‍ എല്ലാം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് എല്‍ഡിഎഫ്. ഇതിനായി സഖ്യകക്ഷികളുമായി സീറ്റ് വെച്ചുമാറല്‍ ഉള്‍പ്പടേയുള്ള നിര്‍ദേശങ്ങളും സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ട്.


1982 മുതല്‍ 1996 വരെ ഇടതുമുന്നണിയില്‍ സിപിഐ വിജയിച്ചിരുന്ന മണ്ഡലമാണ് പറവൂര്‍. 2001 ല്‍ വിഡി സതീശനെ രംഗത്തിറക്കി കോണ്‍ഗ്രസ് മണ്ഡലം പിടിച്ചു. 2006ലും 2011ലും 2016 ലും വിഡി സതീശന്‍ വിജയം തുടര്‍ന്നു. ശാരദാ മോഹനനെ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കഴിഞ്ഞ തവണത്തെ വിഡി സതീശന്‍റെ വിജയം.


എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ അടക്കം മണ്ഡലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചു. കോണ്‍ഗ്രസിനേക്കാള്‍ നാലായിരത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനുണ്ട്. എല്‍ഡിഎഫിന് 68362 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 64049 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് 24042 വോട്ടുകളും ലഭിച്ചു.


വടക്കൻ പറവൂർ മുനിസിപ്പാലിറ്റിക്ക് പുറമെ പരവൂർ താലൂക്കിലെ ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം. സിപിഐ സ്ഥിരമായി തോല്‍ക്കുന്ന മണ്ഡലം ഏറ്റെടുത്ത് മത്സരിക്കണമെന്ന ആഗ്രഹം സിപിഎമ്മി ഇത്തവണ ഉണ്ടായിരുന്നു.


വിഡി സതീശനെതിരെ സ്ഥാനാര്‍ത്ഥിയേയും സിപിഎം കണ്ടുവെച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗവും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ യേശുദാസ് പറപ്പിള്ളിയെയാണ് സിപിഎം പരിഗണിച്ചിരുന്നത്. പറവൂരിന് പകരം സിപിഐക്ക് മറ്റൊരു മണ്ഡലം നല്കാമെന്ന നിര്‍ദേശവും സിപിഎം മുന്നോട്ട് വെച്ചിരുന്നു.


നിയമസഭയില്‍ അടക്കം സിപിഎമ്മുമായി കൊമ്പ് കോര്‍ക്കുന്ന വിഡി സതീശനെ എന്ത് വിലകൊടുത്തും വീഴ്ത്താനാണ് സിപിഎം നീക്കം. സിപിഐക്ക് നാല് അവസരം നല്‍കിയിട്ടും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. എന്ത് ചെയ്തിട്ടും ആരെ നിർത്തിയിട്ടും തോൽവിയാണ്. അതിനാല്‍ ഇത്തവണ ഞങ്ങള്‍ ഒരു കൈ നോക്കാമെന്നായിരുന്നു സിപിഎം നിലപാട്.


പറവൂരിന് പകരം വൈപ്പിന്‍ ആയിരുന്നു സിപിഐക്ക് മുന്നില്‍ സിപിഎം നല്‍കിയ വാഗ്ദാനം. മണ്ഡലത്തില്‍ നിന്നും ആറ് തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിക്കുന്ന എസ് ശർമ്മയ്ക്ക് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം മണ്ഡലത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചതും സീറ്റ് വെച്ച് മാറ്റത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നു. ശര്‍മ്മയില്ലെങ്കില്‍ സിപിഎമ്മിനേക്കാള്‍ സിപിഐക്ക് മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയും എന്ന വിലയിരുത്തലും സിപിഎമ്മിന് ഉണ്ടായിരുന്നു.


എന്നാല്‍ സിപിഎമ്മിന്‍റെ ഈ ആഗ്രഹം ഇപ്പോള്‍ തന്നെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഐ. പറവൂരിൽ സിപിഐ തന്നെ മത്സരിക്കുമെന്നും സീറ്റ് വെച്ച് മാറിയുള്ള മത്സരത്തിനില്ലെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കുന്നത്. മുന്‍ എംഎല്‍എ പി രാജു. അല്ലെങ്കിൽ മന്ത്രി സുനിൽകുമാറോ വരെ സിപിഐ സാധ്യതാ പട്ടികയിലുണ്ട്.


2001 ല്‍ പി രാജുവിനെ പരാജയപ്പെടുത്തിയാണ് വിഡി സതീശന്‍ പറവൂരില്‍ നിന്നും ആദ്യമായി നിയമസഭയില്‍ എത്തുന്നത്. അതിന് മുമ്പ് രണ്ട് തവണ മണ്ഡലത്തിലെ വിജയി ആയിരുന്നു പി രാജു. മണ്ഡലം തിരിച്ചു പിടിക്കാനായി 2011 ല്‍ സിപിഐ മുതിര്‍ന്ന നേതാവായ പന്ന്യന്‍ രവീന്ദ്രനെ രംഗത്ത് ഇറക്കിയിരുന്നെങ്കിലും ശ്രമം വിജയിച്ചിരുന്നില്ല. പന്ന്യനെതിരെ പതിനൊന്നായിരത്തിലേറെ വോട്ടുകളുടെ വിജയം അന്നും സതീശനായിരുന്നു.


കോണ്‍ഗ്രസില്‍ ഇത്തവണയും സീറ്റ് വിഡി സതീശന് തന്നെ ആയിരിക്കും. മണ്ഡലത്തില്‍ നിന്ന് മറ്റ് പേരുകള്‍ ഒന്നും ഉയര്‍ന്ന് വരുന്നില്ല. പറവൂരില്‍ വിഡി സതീശനും സംസ്ഥാനത്ത് യുഡിഎഫും വിജയിച്ചാല്‍ മന്ത്രിവരെ ആകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങല്‍ക്ക് പറവൂരില്‍ വിഡി സതീശന്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

No comments