Breaking News

പാലക്കാട് ഇത്തവണ പോരാട്ടം തീ പാറും..!! ഷാഫി പറമ്പലിനെ നേരിടാന്‍ സന്ദീപ് വാര്യര്‍..?? എൽഡിഎഫ് മൂന്നാം സ്ഥാനത്ത്..

 


പാലക്കാട്: വര്‍ഷങ്ങളായി ബിജെപി കണ്ണുവച്ച നിയമസഭാ മണ്ഡലമാണ് പാലക്കാട്. ബിജെപിക്കും ആര്‍എസ്എസിനും ശക്തമായ വേരോട്ടമുള്ള മണ്ഡലമായിട്ടു പോലും ഇതുവരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ കളി മാറുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. മുന്‍സിപ്പാലിറ്റി മാത്രമല്ല, സമീപ പഞ്ചായത്തുകളിലും ബിജെപിക്ക് വോട്ട് കൂടി.


ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്ന് ബിജെപി കരുതുന്നു. സന്ദീപ് വാര്യരെയാണ് ബിജെപി ഇറക്കുന്നത് എന്നാണ് വിവരം. ശോഭാ സുരേന്ദ്രന്‍ പക്ഷത്തിന്റെ നിലപാട് ഇവിടെ നിര്‍ണായകമാകും. വിശദാംശങ്ങള്‍ ഇങ്ങനെ....


2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലമാണ് പാലക്കാട്. അന്ന് ശോഭാ സുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ശോഭ മികച്ച മുന്നേറ്റം നടത്തിയത്. ഇത്തവണ മണ്ഡലം പിടിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.


ബിജെപി സംസ്ഥാന സെക്രട്ടറിയും മുന്‍ നഗരസഭാ ചെയര്‍മാനുമായ സി കൃഷ്ണകുമാറിനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കാമെന്നാണ് ബിജെപി ആലോചിച്ചത്. എന്നാല്‍ മലമ്പുഴ മണ്ഡലത്തില്‍ മല്‍സരിക്കാമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. ഇതോടെയാണ് മറ്റൊരു സ്ഥാനാര്‍ഥിയെ ബിജെപി തേടിയതും സന്ദീപ് വാര്യരില്‍ എത്തിനില്‍ക്കുന്നതും.


ബിജെപിയിലെ തിളങ്ങുന്ന യുവനേതാവാണ് സന്ദീപ് വാര്യര്‍. അദ്ദേഹത്തെ മല്‍സരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 6000വോട്ടിന്റെ വ്യത്യാസമാണ് ബിജെപിയും യുഡിഎഫും തമ്മിലുള്ളത്. അത് ഇത്തവണ മറികടക്കാനാകുമെന്ന് ബിജെപി കരുതുന്നു.


ഇടതുപക്ഷത്ത് നിന്ന് മണ്ഡലം പിടിച്ച് ഷാഫി പറമ്പിലാണ് പാലക്കാട് നിയമസഭാ സീറ്റ് യുഡിഎഫ് ക്യാമ്പിലെത്തിച്ചത്. 2011ലായിരുന്നു അത്. 2016ല്‍ ഷാഫി പറമ്പില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. അതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കെത്തി. ഇത്തവണ യുഡിഎഫും ബിജെപിയും നേരിട്ടാണ് ഇവിടെ ഏറ്റുമുട്ടുന്നത് എന്നാണ് വിലയിരുത്തല്‍.


ഷാഫി പറമ്പില്‍ തന്നെയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എണ്ണിപ്പറയാന്‍ കോണ്‍ഗ്രസിന് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളുമുണ്ട്. എന്നാല്‍ നഗരസഭാ ഭരണം നിലനിര്‍ത്താന്‍ സാധിച്ചതും സമീപ പഞ്ചായത്തുകളിലെ വോട്ടുകള്‍ വര്‍ധിച്ചതുമാണ് ബിജെപിക്ക് കരുത്ത് പകരുന്നത്.


ബിജെപി എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ മണ്ഡലമണ് പാലക്കാട്. ഇവിടെ ശോഭാ സുരേന്ദ്രനുമായി അടുപ്പമുള്ള ഒട്ടേറെ പ്രവര്‍ത്തകരുണ്ട്. ശോഭയെ പാലക്കാട് മല്‍സരിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇതിന് തയ്യാറായിട്ടില്ല. ശോഭയെ തിരുവനന്തപുരം ജില്ലയിലേക്ക് മാറ്റാണ് ചര്‍ച്ചകള്‍.


സന്ദീപ് വാര്യര്‍ക്ക് പുറമെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പേരും ബിജെപി പരിഗണിക്കുന്നു എന്നാണ് വിവരം. എന്നാല്‍ ഷാഫി പറമ്പിലിനെതിരെ ശക്തനായ യുവ നേതാവിനെ തന്നെ ഇറക്കിയാല്‍ മാത്രമേ കാര്യമുള്ളൂ എന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ പറയുന്നു. ബിജെപിക്ക് സാധ്യതയുള്ള മണ്ഡലമയതിനാല്‍ ചില മുസ്ലിം കക്ഷികള്‍ ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യതയും ബിജെപി മുന്‍കൂട്ടി കാണുന്നു.

No comments