ചരിത്രം തിരുത്തും, കൊല്ലം പിടിക്കും; ഷിബു ബേബിജോണ്‍, സിആര്‍ മഹേഷ്.. യുഡിഎഫിന് വേണ്ടി കളത്തിൽ ഇറങ്ങുന്നത് ഇവർ
കൊല്ലം; നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കൊല്ലം ജില്ലയിൽ സ്ഥാനാർത്ഥി ചർച്ചകൾക്ക് പാർട്ടികൾ അനൗദ്യോഗികമായി തുടക്കം കുറിച്ച് കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുളള 11 സീറ്റിലും എൽഡിഎഫ് ആണ് വിജയിച്ചത്. ഇത്തവണ ജില്ലയിൽ അട്ടിമറികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.കൈവിട്ട മണ്ഡലങ്ങൾ പലതും തിരികെ പിടിക്കാനായി അതി ശക്തരായ സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. സ്ഥാനാർത്ഥി ചർച്ചകൾ ഇങ്ങനെ
11 സീറ്റുകളിൽ മൂന്ന് സീറ്റിൽ ആർഎസ്പിയും ഒരു സീറ്റിൽ മുസ്ലീം ലീഗും ഏഴ് സീറ്റിൽ കോൺഗ്രസുമായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. ഇത്തവണ ഇതുകൂടാചെ ഫോർവേഡ് ബ്ലോക്കിന് കൂടി ഒരു സീറ്റ് നൽകേണ്ടി വരും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ഫോർവേഡ് ബ്ലോക്ക് യുഡിഎഫിന്റെ ഭാഗമായത്.
ചവറ, ഇരവിപുരം, കുന്നത്തൂർ സീറ്റുകളിലാണ് ജില്ലയിൽ ആർഎസ്പി മത്സരിക്കുന്നത്. ഇത് കൂടാതെ ഇക്കുറി കൊല്ലം സീറ്റ് കൂടി അധികമായി വേണമെന്ന ആവശ്യവും ആർഎസ്പി മുന്നോട്ട് വെച്ചിട്ടുണ്ട്. അതല്ലേങ്കിൽ കുണ്ടറ സീറ്റായാലും മതിയെന്നാണ് ആർഎസ്പി നിലപാട്. കഴിഞ്ഞ തവണ കൊല്ലം സീറ്റിൽ തുടർച്ചയായി കോൺഗ്രസ് പരാജയപ്പെട്ടിരുന്നതിനാലാണ് മണ്ഡലത്തിനായി അവകാശവാദം ഉയർത്തുന്നത്.
സീറ്റ് ലഭിക്കുകയാണെങ്കിൽ കൊല്ലത്ത് മുൻ മന്ത്രി ബാബു ദിവാകരനെ സ്ഥാനാർത്ഥിയാക്കാണ് ആർഎസ്പി ഒരുങ്ങുന്നത്. കൊല്ലത്ത് നിന്ന് ജയിച്ച അവസാനത്തെ യുഡിഎഫ് നേതാവാണ് ദിവാകരൻ.അതേസമയം കൊല്ലത്ത് ഇക്കുറി ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബിന്ദു കോൺഗ്രസിന്റെ ബിന്ദു കൃഷ്ണ സീറ്റിനായി രംഗത്തുണ്ട്.
കരുനാഗപ്പള്ളി കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിജയ സാധ്യത ഉള്ള സീറ്റ് ആർഎസ്പിക്ക് വിട്ട് കൊടുക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.അതേസമയം ചവറ മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ മുൻ മന്ത്രിയും ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ ഷിബു ബേബി ജോണായിരിക്കും മത്സരിക്കുക.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൻകെ പ്രേമചന്ദ്രന് ലഭിച്ച കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ ലീഡുമാണ് എൽഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്നത്. അന്തരിച്ച എംഎൽഎ എൻ വിജയൻ പിള്ളയുടെ മകൻ ഡോ സുജിത്തിനെയാണ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ഇവിടെ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര്യനായി മത്സരിച്ച വിജയൻ പിള്ള ഷിബു ബേബി ജോണിനെ 6189 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങി പരാജയം രുചിച്ച ആർഎസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസായിരിക്കും ഇത്തവണയും ഇരവിപുരത്ത് നിന്ന് കളത്തിലിറങ്ങിയേക്കുക.
മത്സരിക്കാനുള്ള താത്പര്യം അനീസ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തിരുമാനം ആയിട്ടില്ല.കുന്നത്തൂർ സീറ്റിൽ കോവൂർ കുഞ്ഞുമോനോട് പരാജയപ്പെട്ട ഉല്ലാസ് കോവൂർ തന്നെയാകും ഇത്തവണയും സ്ഥാനാർത്ഥിയായേക്കുക. അതിനിടെ കരുനാഗപ്പള്ളി സീറ്റിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി സിആർ മഹേഷിനെ തന്നെ ഇത്തവണയും കോൺഗ്രസ് പരിഗണിച്ചേക്കുമെന്നാണ് സൂചന.
മണ്ഡലത്തിൽ മഹേഷിനുള്ള സ്വാധീനം വോട്ടായി മാറുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ തവണ പാർട്ടിയിലെ ഭിന്നതകളാണ് തിരഞ്ഞെടുപ്പിൽ മഹേഷിന്റെ പരാജയത്തിന് വഴിവെച്ചതാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിനോടകം തന്നെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മഹേഷ് തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

No comments