Breaking News

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍..

 


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെ യുഡിഎഫ് നേതൃത്വത്തില്‍ മാറ്റം വരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്‍വീനറാകുമെന്ന് സൂചന. എംഎം ഹസനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റും. മുന്നണിയിലെ മറ്റു കക്ഷികളുടെ ആവശ്യം കണക്കിലെടുത്താണ് കണ്‍വീനറെ മാറ്റുന്നത്. മുന്നണിയില്‍ ഐക്യം നിലനിര്‍ത്താനും സമവായത്തിന്റെ പാതയിലൂടെ മുന്നേറ്റം നടത്താനും ഉമ്മന്‍ ചാണ്ടിയുടെ വരവോടെ സാധ്യമാകുമെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു.


തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഒരിക്കലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കരുതെന്നും നേതൃത്വം തീരുമാനിച്ചു. രാജ്യത്ത് പല ഭാഗങ്ങളിലും തിരിച്ചടിയേറ്റ സാഹചര്യത്തിലാണ് കേരളം നഷ്ടമാകരുത് എന്ന് ഹൈക്കമാന്റ് കേരള നേതാക്കളെ അറിയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...


എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് വീണ്ടും കേരളത്തിലെത്തും. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെത്തിയ അദ്ദേഹം ഘടകകക്ഷി നേതാക്കളുമായും കോണ്‍ഗ്രസ് നേതൃത്വവുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. താരീഖ് അന്‍വറിന്റെ ഇന്നത്തെ വരവിന് രണ്ട് ലക്ഷ്യങ്ങളാണുള്ളത്.


ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്ന ഹൈക്കമാന്റ് തീരുമാനം കേരള ഘടകത്തെ അറിയിക്കുകയാണ് താരിഖ് അന്‍വറിന്റെ വരവിന്റെ ഒരു ലക്ഷ്യം. മറ്റൊന്ന് എന്‍സിപി നേതൃത്വവുമായുള്ള ചര്‍ച്ചയാണ്. എല്‍ഡിഎഫിലുള്ള എന്‍സിപിയെ യുഡിഎഫിലെത്തിക്കാനുള്ള ചര്‍ച്ചയാകും നടത്തുക.


താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെത്തിയ വേളയില്‍ കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും രണ്ട് ആവശ്യങ്ങളാണ് അദ്ദേഹത്തിന് മുന്നില്‍ വച്ചത്. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും അധ്യക്ഷന്‍മാരെ മാറ്റണമെന്നായിരുന്നു ആവശ്യം. ഉമ്മന്‍ ചാണ്ടി കൂടുതല്‍ സജീവമാകണമെന്നും ഘടകകക്ഷികള്‍ താരിഖ് അന്‍വറെ അറിയിയിച്ചിരുന്നു.


ഘടക കക്ഷികളെ വിശ്വാസത്തിലെത്തുള്ള നീക്കമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് നടത്തുന്നത്. കേരളത്തിലെ ഘടകകക്ഷികളെ പിണക്കരുതെന്ന് സോണിയ ഗാന്ധി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ ഘടകകക്ഷികള്‍ക്കും സ്വീകാര്യനായ ഉമ്മന്‍ചാണ്ടിയെ മുന്‍നിരയിലെത്തിക്കുന്നത്.


തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യത്യസ്ത നിലപാടുകള്‍ പരസ്യമാക്കിയിരുന്നു. അനാവശ്യ വിവാദങ്ങളിലേക്ക് ഇവരുടെ പ്രസ്താവനകള്‍ നയിച്ചു. മാത്രമല്ല, കോണ്‍ഗ്രസില്‍ ഭിന്നതയുണ്ട് എന്ന തോന്നലിനുമിടയാക്കി. ഇതോടെയാണ് ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കം ഇപ്പോള്‍ ശക്താക്കിയത്.


അതേസമയം, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യമായ മാറ്റമുണ്ടാകില്ല എന്നാണ് വിവരം. താരീഖ് അന്‍വറിന്റെ ഇന്നത്തെ സന്ദര്‍ശനത്തോടെ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് നയിക്കണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശിക്കുക. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ല എന്നാണ് വിവരം.


എന്‍സിപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ് എന്നാണ് വിവരങ്ങള്‍. പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പന്‍ ഇടഞ്ഞുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ എന്‍സിപിയെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുക. ഇതിന് ശരദ് പവാറിന്റെ പിന്തുണയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം തേടുമെന്നാണ് വിവരം.

No comments