Breaking News

എന്‍സിപിയെ പിളര്‍ത്താന്‍ കോണ്‍ഗ്രസ്..?? നീക്കം ദേശീയ തലത്തിൽ..!! കാപ്പന്‍ രണ്ടും കല്‍പ്പിച്ച്‌..!! രാജ്യസഭ സീറ്റ്.. യുപിഎ.. മന്ത്രി സ്ഥാനം.. കാരണം പലത്..

 


കോട്ടയം: ജോസ് കെ മാണിയോട് ഇടഞ്ഞ് എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിടാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കങ്ങളാണ് ഇതിന് പിന്നില്‍. എന്‍സിപി വരുന്നതോടെ ജോസഫ് വിഭാഗം അടക്കം കോട്ടയത്തും പാലായിലും ശക്തമാകുമെന്ന് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്നുണ്ട്. ജോസ് മുട്ടുകുത്തുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. നേരത്തെ ജോസഫ് എന്‍സിപിയെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഈ സമയത്താണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ ഇടപെട്ടിരിക്കുന്നത്.


പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയിലെ ഒരു വിഭാഗം കലിപ്പിലാണ്. എന്‍സിപിയെ പിളര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. മാണി സി കാപ്പനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് പാര്‍ട്ടി വിടാന്‍ പോകുന്നത്. അതേസമയം സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനും കാപ്പനൊപ്പം പോരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടന്നതായി മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും ഇതിന് പിന്നിലുണ്ട്. ശരത് പവാറിന്റെ പിന്തുണയുണ്ടോ എന്ന് വ്യക്തമല്ല.


എന്‍സിപി വിട്ട് കോണ്‍ഗ്രസിലെത്തിയ താരിഖ് അന്‍വറാണ് ഇപ്പോള്‍ കേരളത്തിലെ എന്‍സിപിയെ പിളര്‍ത്തുന്നതിനായി പരിശ്രമിക്കുന്നത്. നേരത്തെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ എന്‍സിപിയില്‍ ചേര്‍ന്നു. ഇതിന് കേരളത്തില്‍ തിരിച്ചടി കൊടുക്കുക എന്ന ലക്ഷ്യം കൂടി ഹൈക്കമാന്‍ഡിനുണ്ട്. പിതാംബരനും മാണി സി കാപ്പനും തമ്മില്‍ എല്‍ഡിഎഫ് വിടുന്നതിനുള്ള ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശശീന്ദ്രന്റെ നേതതൃത്വത്തില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.


പാലാ സീറ്റ് മോഹിച്ച് ആരും നില്‍ക്കേണ്ടെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മുന്നണി മാറ്റമെന്ന സാധ്യതയില്ല. പക്ഷേ വഴിയേ പോകുന്നവര്‍ക്ക് സീറ്റ് ചോദിക്കാന്‍ എന്താണ് കാര്യം. തോറ്റ് നില്‍ക്കുന്ന സീറ്റ് അവര്‍ എങ്ങനെ ചോദിക്കുമെന്ന് ജോസ് വിഭാഗത്തോട് കാപ്പന്‍ ചോദിക്കുന്നു. എല്‍ഡിഎഫില്‍ എന്‍സിപിക്ക് പാലാ സീറ്റ് ആവശ്യപ്പെട്ട് നേടേണ്ട സാഹചര്യമില്ല. പാലാ സീറ്റ് ഞാന്‍ ജയിച്ചതാണ്. അത് ഞങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും കാപ്പന്‍ ഉറപ്പിച്ച് പറഞ്ഞു. അതേസമയം യുഡിഎഫുമായി ചര്‍ച്ച നടത്തിയെന്ന വാദങ്ങളെ കാപ്പന്‍ തള്ളി.


എന്‍സിപിയുടെ സിറ്റിംഗ് സീറ്റുകളൊന്നും കൈവിടില്ലെന്ന് ടിപി പീതാംബരനും പറഞ്ഞു. പാലായിലും കുട്ടനാട്ടിലും ഉള്‍പ്പെടെ എന്‍സിപി തന്നെ മത്സരിക്കും. വ്യക്തികളുടെ അതൃപ്തിയല്ല പാര്‍ട്ടി നയമെന്നും പീതാംബരന്‍ പറഞ്ഞു. അതേസമയം ശശീന്ദ്രന്‍ പക്ഷം പാലാ പോയാലും എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കണമെന്നാണ്. കാരണം പാലായില്‍ എല്‍ഡിഎഫ് ഇല്ലെങ്കിലും കാപ്പന് വിജയിക്കാം. എന്നാല്‍ ശശീന്ദ്രന്‍ കോഴിക്കോട് നിന്ന് മത്സരിച്ചാല്‍ അവിടെ വിജയിക്കണമെങ്കില്‍ എല്‍ഡിഎഫിന്റെ സഹായം തന്നെ വേണം.


മുന്നണിയില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമെന്ന ശശീന്ദ്രന്റെ വാദത്തിന് മാണി സി കാപ്പന്‍ മറുപടിയും നല്‍കി. ശശീന്ദ്രന്‍ പല തവണ മത്സരിച്ച സ്വന്തം സീറ്റ് വിട്ടുകൊടുക്കുന്നതല്ലേ ഉചിതം എന്ന് കാപ്പന്‍ പറഞ്ഞു. എല്‍ഡിഎഫിലെ ഘടക കക്ഷിയാണെന്നതില്‍ തര്‍ക്കമൊന്നുല്ല. പക്ഷേ യുഡിഎഫിന് എന്‍സിപിയെ സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്രമുണ്ട്. അത് നിഷേധിക്കുന്നില്ല. പാലാ സീറ്റില്‍ മുന്നണിയില്‍ ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല. അത്തരം വാദങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. എന്‍സിപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന വാദം പിന്‍വലിക്കില്ലെന്നും കാപ്പന്‍ പറഞ്ഞു.


ജോസ് വന്നതോടെ ഇടതുമുന്നണി ചതിച്ചെന്ന തോന്നല്‍ എന്‍സിപിയില്‍ ശക്തമാണ്. പ്രത്യേകിച്ച് സിപിഎം ജോസിനാണ് പ്രാധാന്യം നല്‍കുന്നതെന്നും മാണി സി കാപ്പന്‍ അടക്കമുള്ളവര്‍ പറയുന്നു. പാലായില്‍ യുഡിഎഫ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാവാന്‍ തന്നെയാണ് കാപ്പന്‍ താല്‍പര്യപ്പെടുന്നത്. നിയമസഭാ സമ്മേളനത്തിന് ശേഷം അത് പ്രഖ്യാപിക്കാനാണ് സാധ്യത. യുഡിഎഫില്‍ മാന്യമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പുകിട്ടിയതായി ഒരു വിഭാഗം എന്‍സിപി നേതാക്കളും പറയുന്നു. എന്നാല്‍ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ വരില്ലെന്ന് ഉറപ്പാണ്.


കോട്ടയത്ത് കോണ്‍ഗ്രസിന് എന്‍സിപി വരുന്നതോടെ ശക്തി വര്‍ധിക്കും. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍സിപി വിജയിച്ചത് യുഡിഎഫിന്റെ പിന്തുണയോടെയാണ്. പാലായില്‍ എന്‍സിപിക്ക് വിജയിക്കാന്‍ സാധിച്ചാല്‍ അത് കോണ്‍ഗ്രസിന് ക്രെഡിറ്റുമാകും. ജോസഫ് പക്ഷം കൂടി ഉള്ളത് കൊണ്ട് ജയം കാപ്പന് ഏകദേശം ഉറപ്പാണ്. ജോസിനും എല്‍ഡിഎഫിനും മൂന്ന് ശക്തികളെ ഇവിടെ നേരിടേണ്ടി വരും. സിപിഎം ഇത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്.

No comments