കര്‍ണാടകയിലെ മുഖ്യമന്ത്രി മാറ്റം..!! കാലുമാറി ബി.ജെ.പിയിലെത്തിയ മന്ത്രിമാര്‍ ആശങ്കയിൽ..
ബംഗളൂരു: കാലുമാറി ബി.ജെ.പിയിലെത്തി മന്ത്രിമാരായ ആറുപേര്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ രാജി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരവേ ആശങ്കയില്‍. കോണ്‍ഗ്രസ്^ ജെ.ഡി^എസ് സഖ്യസര്‍ക്കാറിനെ വീഴ്ത്തി ബി.ജെ.പിയിലേക്ക് ചേക്കേറി യെദിയൂരപ്പയുടെ തണലില്‍ കഴിയുന്ന നേതാക്കളില്‍ ആറു പേരും വെള്ളിയാഴ്ച യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിമാരായ ഡോ. കെ. സുധാകര്‍, ബൈരതി ബസവരാജ്, ബി.സി. പാട്ടീല്‍, എം.ടി.ബി. നാഗരാജ്, കെ. ഗോപാലയ്യ, ശിവറാം ഹെബ്ബാര്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. യെദിയൂരപ്പക്ക് പിന്തുണയുമായി ഇവര്‍ രാജിക്കൊരുങ്ങുകയാണെന്ന അഭ്യൂഹവും പരന്നു.
സഖ്യസര്‍ക്കാറിനെ ഒാപറേഷന്‍ താമരയിലൂടെ വീഴ്ത്തിയ യെദിയൂരപ്പ പാര്‍ട്ടിയിലെ ചില നേതാക്കളില്‍നിന്നുള്ള കടുത്ത എതിര്‍പ്പ് മറികടന്നും സഖ്യം വിെട്ടത്തിയ നേതാക്കളെ സംരക്ഷിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പ് ജയിച്ചെത്തിയവരെ മന്ത്രിമാരാക്കിയ യെദിയൂരപ്പ, ഉപതെരെഞ്ഞടുപ്പില്‍ തോറ്റിട്ടും എം.ടി.ബി നാഗരാജിനെ നിയമനിര്‍മാണ കൗണ്‍സിലിലെത്തിച്ച് മന്ത്രിയാക്കി.
യെദിയൂരപ്പ മാറുന്നതോടെ ബി.ജെ.പിയില്‍ തങ്ങള്‍ അവഗണന നേരിടേണ്ടിവരുമെന്ന ആശങ്ക വിമത നേതാക്കള്‍ക്കുണ്ട്. തങ്ങള്‍ രാജിവെക്കില്ലെന്നും സ്വാഭാവിക കൂടിക്കാഴ്ചയാണ് നടന്നതെന്നും നേതാക്കള്‍ പ്രതികരിച്ചു.

No comments