Breaking News

വീണ്ടും കോൺഗ്രസിനെ വിരട്ടി എ.വി.ഗോപിനാഥ്.. നാളെ രാവിലെ 11 മണിക്ക് നിലപാട് വ്യക്തമാക്കുമെന്ന്.!! കോണ്‍ഗ്രസ് വിടുമെന്ന് സൂചന..?? സ്വീകരിക്കാനൊരുങ്ങി സിപിഎം..

 


പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് ഗോപിനാഥ് പാര്‍ട്ടി വിട്ടാല്‍ സ്വീകരിക്കാനുള്ള ചര്‍ച്ചകള്‍ സിപിഎം തുടങ്ങിയതായി സൂചന.എ വി ഗോപിനാഥിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്ക് വീണത്.


ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എ.വി. ഗോപിനാഥ് അദ്ദേഹത്തിന്റെ അടുത്ത അനുയായികളുമായി നിലവില്‍ ആശയവിനിമയം നടത്തുകയാണ്. അതേസമയം ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടാല്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കം 11 അംഗങ്ങള്‍ പാര്‍ട്ടി വിടുമെന്നും സൂചനയുണ്ട്.


നാളെ 11 മണിക്ക് എ.വി. ഗോപിനാഥ് വാര്‍ത്തസമ്മേളനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഗോപിനാഥ് വിമതസ്വരം ഉയര്‍ത്തിയപ്പോള്‍ തന്നെ അദ്ദേഹം മാന്യനായ രാഷ്ട്രീയക്കാരനാണെന്നും വന്നാല്‍ സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് സിപിഎം പറഞ്ഞിരുന്നു.


അതേസമയം കോണ്‍ഗ്രസിന്റെ പൊട്ടിത്തെറിയുടെ തുടക്കം പാലക്കാട് എന്ന രീതിയില്‍ എ.കെ. ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗോപിനാഥ് പാര്‍ട്ടി വിടാനുള്ള സൂചന നല്‍കുന്നതാണ്.


എ.കെ. ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം,


കോണ്‍ഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി ആരു വിചാരിച്ചാലും കഴിയില്ല. കെ. സുധാകരന്റെ ശൈലി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഘടനയല്ല ഇന്ന് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന്റെ ഉള്ളില്‍ ജനാധിപത്യപരമായി ചിന്തിക്കുന്ന നല്ല ഒരു വിഭാഗമുണ്ട്. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയിലല്ല സുധാകരന്റെ സമീപനങ്ങള്‍. സെമി കേഡര്‍ പാര്‍ട്ടി എന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിനെ നയിക്കാന്‍ സാധിക്കില്ല. കാരണം ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. ഇക്കാര്യം കെ സി ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസിനെയാണ് സുധാകരന്‍ സ്വപ്നം കാണുന്നതെങ്കില്‍, ഇനി കോണ്‍ഗ്രസുണ്ടാകില്ല; പകരം ഗ്രൂപ്പുകള്‍ മാത്രമേ ഉണ്ടാകൂ. ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടി ആക്കി വളര്‍ത്താം എന്നത് കേവലം ദിവാസ്വപ്നമാണ്.


മുല്ലപ്പള്ളിക്കും സുധീരനും ഉണ്ടായ അനുഭവം സുധാകരനും ഉണ്ടാകും എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരിക്കയാണ്. അഭിപ്രായം പറഞ്ഞതിന് രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി എടുത്തുകഴിഞ്ഞു. ഈ നടപടി സാമാന്യനീതിക്ക് നിരക്കുന്നതല്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഉമ്മന്‍ചാണ്ടിയെ പ്രകടമായി വെല്ലുവിളിക്കുന്ന സ്ഥിതിയും ഉണ്ടായി. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരുഷമായും പരസ്യമായും ശാസിക്കുകയാണ്. ഇതും കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ലാത്തതാണ്. സി പി ഐ എമ്മിനോടും അതിന്റെ നേതാക്കളോടും കാട്ടുന്ന ശത്രുതാപരമായ സമീപനം തന്നെ കോണ്‍ഗ്രസിന്റെ പാരമ്ബര്യമുള്ള നേതാക്കളോടും കെ സുധാകരന്‍ കാണിക്കുകയാണ്.


കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ പോലും അനുവദിക്കാത്തതു കൊണ്ടാണല്ലോ ഇവിടെയുള്ള കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന് ചെന്നിത്തലയ്ക്ക് പറയേണ്ടി വന്നത്. ആ ചെന്നിത്തലയോട് ശത്രുതാപരമായ സമീപനമാണ് സുധാകരനുള്ളത്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ല.


ഈ നേതാക്കളെ ശാസിക്കുന്നതിനെ അണികള്‍ ചോദ്യം ചെയ്യുകയാണ്. തെറ്റുണ്ടെങ്കില്‍ തിരുത്താമെന്ന സുധാകരന്റെ പ്രസ്താവന കുറ്റസമ്മതമാണ്. എന്തിനാണ് അഞ്ച് മാസത്തോളമെടുത്ത ഈ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ സോണിയാഗാന്ധിയുടെയടുക്കല്‍ പോയത്? ഒരു ജില്ലയിലെ ഭാരവാഹികളെ നിശ്ചയിക്കാന്‍ ആ ജില്ലയിലുള്ളവര്‍ക്കോ സംസ്ഥാനത്തുള്ളവര്‍ക്കോ കഴിഞ്ഞില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസിന്റെ അസ്തിത്വമെന്താണ്? എന്തിനാണ് ഡല്‍ഹിയിലേക്കോടുന്നത്? ഹൈക്കമാണ്ട് എന്നു പറഞ്ഞാല്‍ മുമ്ബുണ്ടായിരുന്ന വൈകാരിക ബന്ധമൊന്നും അണികള്‍ ഇപ്പോള്‍ കല്‍പ്പിക്കുന്നില്ല. എഐസിസിക്ക് പ്രസിഡണ്ട് പോലും ഇപ്പോഴില്ല.


ഇതെല്ലാം സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് അതിന്റെ നാശത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ്. അതുകൊണ്ട് പല സ്ഥലത്തും കോണ്‍ഗ്രസ് പൊട്ടിത്തെറിക്കാന്‍ പോവുകയാണ്. അതിന്‍റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നത്.

No comments