Breaking News

യെദിയൂരപ്പ ഒഴിഞ്ഞില്ല..!! കര്‍ണാടക മുഖ്യമന്ത്രി 'വര്‍ക്ക് ഫ്രം ഹോമില്‍'..!!

 


ബംഗലൂരു: കര്‍ണാടകയിലെ പുതിയ മുഖ്യമ്രന്തി ബസവരാജ് ബൊമ്മെയ്ക്ക് ഇതുവരെ ഔദേ്യാഗിക വസതി ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും ജീവനക്കാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള ഔദ്യോഗിക വസതി ലഭിക്താത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും ജോലി ചെയ്യുന്നത് ആര്‍.ടി നഗറിലെ സ്വന്തം വീട്ടിലിരുന്നാണ്. യോഗം ചേരുന്നത് കുമാരകൃപ ഗസ്റ്റ് ഹൗസിലാണ്.


കഴിഞ്ഞമാസം സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയാകട്ടെ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് താമസം. മധ്യ ബംഗലൂരുവില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച ആഡംബര മന്ദിരമാണിത്. വീടൊഴിയാന്‍ യെദിയൂരപ്പയോട് ബൊമ്മെ ആവശ്യപ്പെടില്ലെന്നും സൂചനയുണ്ട്.


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായി ഒരു മന്ദിരം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കാലാകാലങ്ങളായി മുഖ്യമന്ത്രിയാകുന്നവര്‍ മധ്യ ബംഗലൂരുവിലെ ബ്രിട്ടീഷ് കാലത്തെ മന്ദിരങ്ങളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കുകയാണ് പതിവ്. വാസ്തു, ജ്യോതിഷ വിശ്വാസങ്ങള്‍ കൂടി നോക്കിയായിരിക്കും വീട് തിരഞ്ഞെടുക്കുക. കാവേരി, അനുഗ്രഹ എന്നീ മന്ദിരങ്ങളൊഴികെയുള്ള സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കൊന്നും തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു വേണ്ട സൗകര്യങ്ങളുള്ളവയല്ല. അനുഗ്രഹയാകട്ടെ ലോകായുക്ത ജജഡ്ജി വിശ്വനാഥ ഷെട്ടിയുടെ വസതിയാണ്. മുന്‍പ് മുഖ്യമന്ത്രിയായിരുന്ന എസ്.എം കൃഷ്ണ ഇവിടെയാണ് താമസിച്ചിരുന്നത്.


മുന്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയെയെ ഒഴിപ്പിച്ചിട്ടാണ് യെദിയൂരപ്പ കാവേരിയില്‍ താമസം തുടങ്ങിയത്. ശിക്കാരിപുരയില്‍ നിന്നുള്ള എം.എല്‍.എ എന്നതൊഴികെ ഒരു ഔദ്യോഗിക പദവിയുമില്ലാതെയാണ് യെദിയൂരപ്പ ഔദ്യോഗിക വസതിയില്‍ താമസം തുടരുന്നത്.


അതേസമയം, ബൊമ്മൈ വൈകാതെ റേസ്‌കോഴ്‌സ് റോഡിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിനു സമീപമുളള മന്ദിരത്തിലേക്ക് താമസം മാറ്റുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. റേസ്‌വ്യൂ കോട്ടേജ് എന്നറിയപ്പെടുന്ന ഈ മന്ദിരം കാവേരിയുമായി തട്ടിച്ചുനോക്കുമ്ബോള്‍ തീരെ ചെറുതാണ്.

No comments