അമരീന്ദറിന് രാഷ്ട്രീയത്തില്‍ കാലിടറിയെങ്കിലും തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് മകൻ..!! നിർണായക പദവി..
പഞ്ചാബ് കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ പിതാവ് അമരീന്ദര്‍ സിങ്ങിന് കാലിടറി മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും മകന്‍ റാണീന്ദര്‍ സിങ്ങിന് നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ തെരഞ്ഞെുപ്പില്‍ വിജയം.
കുടുംബം രാഷ്ട്രീയത്തില്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന വേളയിലാണ് റാണീന്ദര്‍ എന്‍.ആര്‍.എ.ഐ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നാലാം തവണയാണ് അദ്ദേഹം അസോസിയേഷന്‍റെ തലപ്പത്ത് എത്തുന്നത്. ബി.എസ്.പി എം.പി ശ്യാം സിങ് യാദവിനെ അദ്ദേഹം 56-3ന് തോല്‍പിച്ചു.
ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണ നഷ്ടമായതോടെ അമരീന്ദര്‍ രാജിവെച്ചേക്കുമെന്ന ഘട്ടമായതോടെ മകന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റഡിയം വിട്ട് ചണ്ഡിഗഢിലെ ഔദ്യോഗിക ബംഗ്ലാവിലേക്ക് കുതിച്ചിരുന്നു. ശേഷം പിതാവ് രാജിവെക്കാനായി രാജ്ഭവനിലേക്ക് നീങ്ങിയതോടെ തെരഞ്ഞെടുപ്പ് ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റാണീന്ദര്‍ എത്തിയില്ല.
കന്‍വാര്‍ സുല്‍ത്താന്‍ സിങ് പുതിയ സെക്രട്ടറി ജനറലായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രണ്‍ദീപ് മന്‍ ട്രഷററും പവന്‍കുമാര്‍ സിങ്, ഷീല കനുങ്ങോ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമായി.
സീനിയര്‍ വൈസ് പ്രസിഡന്‍റ് കാളികേഷ് നാരായണ്‍ സിങിനൊപ്പം എട്ട് വൈസ് പ്രസിഡന്റ്മാര്‍, ആറ് ഹോണററി സെക്രട്ടറിമാര്‍, 16 ഗവേണിങ് ബോഡി അംഗങ്ങള്‍ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
എന്‍.ആര്‍.എ.ഐക്കെതിരെ ഡല്‍ഹി ഹൈകോടതിയില്‍ പരാതി നല്‍കിയയാളാണ് യാദവ്. അദ്ദേഹം തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. കായിക മന്ത്രാലയം തെരഞ്ഞെടുപ്പ് നടത്താന്‍ നിരീക്ഷകരെ അയക്കാത്തതിനാല്‍ തന്നെ ഫലം അംഗീകരിക്കാനും സാധ്യതയില്ല. ഡിസംബര്‍ 13ന് കോടതി വീണ്ടും കേസ് പരിഗണിക്കും.

No comments