'കൂടിപ്പോയാല്‍ സസ്‌പെന്‍ഷന്‍, മര്യാദയ്ക്ക് നീയൊക്കെ ജീവിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം'..!! പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന് പോലും രക്ഷയില്ല.. പോലീസിൻ്റെ ക്രൂര മര്‍ദ്ദനം..
പ്രതിപക്ഷ നേതാവിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗവും കെഎസ്യു സംസ്ഥാന സെക്രട്ടറിയുമായ എ എ അജ്മലിന് ആലുവാ പോലീസിന്റെ മര്‍ദ്ദനം
ഇന്നലെ രാത്രി ആലുവായില്‍ വച്ചാണ് പോലീസ് അജ്മലിനെ മര്‍ദിച്ചത്. പോലീസിന്റെ മര്‍ദ്ദനമേറ്റ അജ്മല്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11.30ഓടെ ആലുവ ബാങ്ക് കവലയ്ക്കു സമീപത്ത് തട്ടുകടയില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്ബോള്‍ സ്ഥലത്തെത്തിയ പൊലീസ് ഇവിടെ നില്‍ക്കരുത്, പോകണമെന്ന് അജ്മലിനോട് പറഞ്ഞു. ഇതോടെ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന അജ്മല്‍ വീട്ടിലേക്ക പോയി. ഇതിനിടെ ഒരു കോള്‍ വന്നതോടെ ബൈക്ക് റോഡരുകില്‍ നിര്‍ത്തി ഫോണ്‍ എടുത്ത് സംസാരിക്കുകയായിരുന്നു.
ഫോണില്‍ സംസാരിക്കുന്നത് കണ്ട പോലീസ് പ്രകോപിതരായി വാഹനത്തില്‍ നിന്നും ഇറങ്ങി വന്ന് അജ്മലിനെ മര്‍ദിക്കുകയായിരുന്നു. ആദ്യത്തെ അടിയില്‍ നിലത്തുവീണ അജ്മലിനെ നിലത്തിട്ട് പോലീസ് ചവിട്ടി. തന്നെ മര്‍ദ്ദിക്കുന്നതിന്റെ കാരണം അജ്മല്‍ ചോദിച്ചതോടെ പോലീസ് വീണ്ടും മര്‍ദിച്ചു.
‘കൂടിപ്പോയാല്‍ സസ്‌പെന്‍ഷന്‍, മര്യാദയ്ക്ക് നീയൊക്കെ ജീവിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം’ എന്നായിരുന്നു എസ്‌ഐയുടെ ഭീഷണിയെന്നും അജ്മല്‍ പറയുന്നു. പോലീസിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് സ്ഥലം എംഎല്‍എയെ ഫോണില്‍ വിളിച്ചു പരാതി പറയാന്‍ അജ്മല്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ പോലീസ് ഫോണ്‍ പിടിച്ചു വാങ്ങുകയും മുഖത്ത് ഇടിക്കുകയും ചെയ്‌തെന്നും അജ്മല്‍ പറയുന്നു.
തന്നോടു പോലീസ് മോശമായി പെരുമാറുന്നത് ഫോണിലൂടെ എംഎല്‍എ കേട്ടിട്ടുണ്ടെന്നും അജ്മല്‍ പറയുന്നു. നേരത്തെ മൊഫിയ പര്‍വീണിന്റെ മരണത്തിന് പിന്നാലെ ആലുവാ പോലീസ് സ്‌റ്റേഷനില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ നടത്തിയ സമരത്തിന്റെ പേരില്‍ പോലീസ് വൈരാഗ്യബുദ്ധിയോടെ പെരുമാറിയെന്നാണ് അജ്മല്‍ പറയുന്നത്.
ഇന്നലെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടന്ന ‘മകള്‍ക്കൊപ്പം’ പരിപാടിയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്നു മരിച്ച ആലുവായിലെ മോഫിയ പര്‍വീണിന്റെ പിതാവിനെ പങ്കെടുപ്പിച്ചു തിരികെ വീട്ടിലാക്കിയ ശേഷം അജ്മല്‍ ടൗണില്‍ വന്നതിനു പിന്നാലെയാണ് ഈ സംഭവമുണ്ടായത്.
No comments