Breaking News

ഒന്നുമുതല്‍ ഒമ്ബതാം ക്ലാസുകള്‍ വരെയാണ് അടച്ചിടുക. 10,11,12 ക്ലാസുകള്‍ തുടരും.

 


ഒന്നുമുതല്‍ ഒമ്ബതാം ക്ലാസുകള്‍ വരെയാണ് അടച്ചിടുക. 10,11,12 ക്ലാസുകള്‍ തുടരും.

ഈ മാസം 21 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാ​ക്കളുടെ ആശങ്കകള്‍ പരിഗണിച്ചാണ് ചെറിയ ക്ലാസുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള തീരുമാനം.

ക്ലാസുകള്‍ അടച്ചിടുന്നത് ഫെബ്രുവരി രണ്ടാം വാരം തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കും.

10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വാക്സിന്‍ സ്കൂളില്‍ പോയി കൊടുക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിച്ച്‌ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

15 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളില്‍ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.

രാത്രി കര്‍ഫ്യൂവോ വാരാന്ത്യ നിയന്ത്രണങ്ങളോ ഉണ്ടാകില്ല. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായാല്‍ അതത് സ്ഥാപനങ്ങള്‍ അടച്ചിടാമെന്നും മേലധികാരികള്‍ക്ക് തീരുമാനമെടുക്കാമെന്നും അവലോകന യോഗത്തില്‍ തീരുമാനമായി.

സംസ്‌ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കണം. കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ല കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്‌ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതല്‍ പേര്‍ പങ്കെടുക്കേണ്ട നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ വന്നാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല.

എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കണം. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്യണം. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.

കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ ജനുവരി 16 മുതല്‍ നേരത്തെ ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് സന്ദര്‍ശനം മാറ്റി വെയ്ക്കാന്‍ അഭ്യര്‍ഥിച്ച്‌ സന്ദേശം അയക്കാന്‍ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചര്‍ച്ചയിലൂടെ നിശ്ചയിക്കും.

ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. ജില്ലകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണെന്നും യോഗത്തില്‍ വിലയിരുത്തി.

No comments