Breaking News

ഗുലാംനബി ആസാദിന് പത്മ: ജി23 നേതാക്കളും ഹൈകമാന്‍ഡ് അനുകൂലികളും നേര്‍ക്കുനേർ..!! മോദിയുടെ തന്ത്രമോ..??

 


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന് പത്മഭൂഷണ്‍ ലഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ പോര് ഒരിക്കല്‍കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ജി-23 എന്നറിയപ്പെടുന്ന വിമത ഗ്രൂപ്പും ഗാന്ധി കുടുംബത്തിന്‍റെ അനുയായികളും തമ്മിലാണ് വാക്പോര്. ജി-23 നേതാക്കള്‍ ഗുലാംനബി ആസാദിനെ അഭിനന്ദിക്കുന്ന തിരക്കിലാണെങ്കില്‍ ഹൈകമാന്‍ഡ് അനുകൂലികള്‍ അസ്വസ്ഥരാണ്.

രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതി ലഭിച്ച ഗുലാംനബി ആസാദിന് ഏറ്റവും ഒടുവില്‍ ആശംസ നേര്‍ന്നത് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മയാണ്- "പൊതുസേവനത്തിനും പാര്‍ലമെന്‍ററി ജനാധിപത്യത്തിനും ഇക്കാലമത്രയും സംഭാവന നല്‍കിയ ഗുലാം നബിജിക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചത്. ഹൃദയംഗമമായ അഭിനന്ദനങ്ങള്‍" - എന്നാണ് ആനന്ദ് ശര്‍മയുടെ ട്വീറ്റ്.

കപില്‍ സിബലാകട്ടെ ഗുലാംനബിയെ അഭിനന്ദിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു- "ഗുലാംനബി ആസാദിന് പത്മഭൂഷണ്‍. അഭിനന്ദനങ്ങള്‍ ഭായ്ജാന്‍. പൊതുജീവിതത്തിലെ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ രാജ്യം അംഗീകരിക്കുമ്ബോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ്".

പുരസ്കാര പ്രഖ്യാപനത്തോട് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ജയറാം രമേഷിന്‍റെ പരാമര്‍ശം ഏറെ വിവാദമായി. പത്മഭൂഷണ്‍ നിരസിച്ച പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ അഭിനന്ദിച്ച്‌ ജയറാം രമേഷ് പറഞ്ഞതിങ്ങനെ- ബുദ്ധദേബ് ഭട്ടാചാര്യ 'ആസാദ്' (സ്വതന്ത്രന്‍) ആകാനാണ് തീരുമാനിച്ചത്. 'ഗുലാം' (അടിമ) ആകാനല്ല അദ്ദേഹത്തിന്റെ ആഗ്രഹം. അതു ഉചിതമായ തീരുമാനമാണ്. പത്മ പുരസ്കാരം നിരസിക്കാതിരുന്ന സഹപ്രവര്‍ത്തകന്‍ ഗുലാംനബി ആസാദിനെ ലക്ഷ്യം വെച്ചായിരുന്നു ഈ ട്വീറ്റ്.

മുന്‍ ബ്യൂറോക്രാറ്റ് പി.എന്‍ ഹസ്‌കര്‍ പത്മ അവാര്‍ഡ് നിരസിച്ചതിനെക്കുറിച്ച്‌ പരാമര്‍ശിച്ച പുസ്തകത്തിലെ പേജും ജയറാം രമേഷ് പങ്കിട്ടു- "1973ല്‍ നമ്മുടെ രാജ്യത്തെ ഏറ്റവും ശക്തനായ സിവില്‍ ഉദ്യോഗസ്ഥന് പ്രധാനമന്ത്രിയുടെ ഓഫീസ് വിടുമ്ബോള്‍ പത്മവിഭൂഷണ്‍ നല്‍കി. പുരസ്കാരത്തോടുള്ള പി.എന്‍ ഹക്സറിന്റെ പ്രതികരണം ഇതാ. ഇത് ക്ലാസിക് ആണ്, അനുകരിക്കാവുന്നതാണ്" എന്നു പറഞ്ഞാണ് പുസ്തകത്തിലെ പേജ് ട്വീറ്റ് ചെയ്തത്.

ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ആനന്ദ ശര്‍മ എന്നിവരെല്ലാം കോണ്‍ഗ്രസ് ജി-23യില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസില്‍ സമൂലമാറ്റവും നേതൃമാറ്റവും ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്തയച്ചത് 2020ലാണ്. നാല് വര്‍ഷമായി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഈ ലെറ്റര്‍ ബോംബ്.

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് ഉന്നത ബഹുമതി നല്‍കി കോണ്‍ഗ്രസിനെ നേരത്തെ മോദി സര്‍ക്കാര്‍ അമ്ബരപ്പിച്ചിരുന്നു. പിന്നാലെയാണ് ഗുലാംനബിക്ക് പുരസ്കാരം നല്‍കിയത്. ഗുലാംനബിയുടെ രാജ്യസഭാംഗത്വം അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ വൈകാരികമായി പ്രതികരിച്ചിരുന്നു. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഗുലാംനബിക്ക് പുരസ്കാരം നല്‍കിയതില്‍ ഏറെ രാഷ്ട്രീയ മാനങ്ങളുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ഗുലാംനബി ആസാദ് പുറത്തുപോകുമെന്ന് അഭ്യൂഹമുയര്‍ന്നിട്ടുണ്ട് പലപ്പോഴും. എന്നാല്‍ താന്‍ "24 കാരറ്റ് കോണ്‍ഗ്രസുകാരന്‍" ആണെന്നാണ് ഗുലംനബി ആസാദ് മറുപടി നല്‍കിയത്.

No comments