Breaking News

രാഹുല്‍ പഞ്ചാബിലേക്ക്.. അമിത് ഷാ യുപിയിലേക്ക്.. പോര് കനക്കുന്നു..

 


അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ചൂടുപിടിക്കുന്പോള്‍ ആവേശം ‍ഉയര്‍ത്തി നേതാക്കള്‍ കളത്തില്‍ സജീവമാകുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നു പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.

കോണ്‍ഗ്രസ് ഏറെ പ്രതിക്ഷ വച്ചു പുലര്‍ത്തുന്ന സംസ്ഥാനമാണ് പഞ്ചാബ്. കര്‍ഷക സമരത്തിന്‍റെ ഊര്‍ജകേന്ദ്രം എന്നതുകൂടി പരിഗണിച്ചു ബിജെപിക്കു കനത്ത തിരിച്ചടി നേരിടുമെന്നു കരുതപ്പെടുന്ന സംസ്ഥാനംകൂടിയാണ് പഞ്ചാബ്.

കര്‍ഷകരോഷത്തില്‍ കണ്ണുനട്ടാണ് കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍. കോണ്‍ഗ്രസ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ അനുയായികള്‍. ഛന്നിയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നാണ് അവരുടെ ആവശ്യം.

എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം മതി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കല്‍ എന്ന സമീപനമാണ് ഹൈക്കമാന്‍ഡ് പുലര്‍ത്തുന്നത്. രാഹുല്‍ ഇന്നു സംസ്ഥാനത്ത് എത്തുന്പോള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതികരണം ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ വൃത്തങ്ങള്‍.

അതേസമയം, കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഇന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശിലേക്ക് എത്തും. പൊതുസമ്മേളനങ്ങള്‍ക്ക് പല നിയന്ത്രണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നേതാക്കളെ കണ്ടു സംസാരിക്കുക, പ്രമുഖരെ കാണുക, സമുദായ നേതാക്കളെ കാണുക തുടങ്ങിയ തന്ത്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും അമിത്ഷായുടെ നീക്കങ്ങള്‍.

വീടുകയറിയുള്ള പ്രചാരണത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പങ്കെടുത്തു പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുമെന്നാണ് കരുതുന്നത്. കര്‍ഷകരോഷം തന്നെയാണ് ഇവിടെയും ബിജെപി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. അതു ലഘൂകരിക്കാന്‍ നേതാക്കള്‍ എന്തു സമീപനം സ്വീകരിക്കുമെന്നതാണ് പലരുടെയും ആകാംക്ഷ.

No comments