തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷി..!! കോൺഗ്രസ് നേടിയ സീറ്റുകളുടെ എണ്ണം..
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ്
ദ്രാവിഡ കക്ഷികളായ ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും വേരോട്ടമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തി തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയായി ഇത്തവണത്തേത്. ആകെ 592 സീറ്റിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബിജെപിക്ക് 308 സീറ്റേ കിട്ടിയുള്ളൂ.
21 നഗര കോര്‍പറേഷനുകളില്‍ 73 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. വിവിധ മുനിസിപ്പാലിറ്റികളിലേക്ക് 151 പേര്‍ വിജയിച്ചു. ടൗണ്‍ പഞ്ചായത്തിലേക്ക് വിജയിച്ചെത്തിയത് 368 സ്ഥാനാര്‍ത്ഥികളാണ്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ മുന്നണിയിലാണ് കോണ്‍ഗ്രസ് അങ്കത്തിനിറങ്ങിയത്.
തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമെടുത്തു പരിശോധിച്ചാലും കോണ്‍ഗ്രസിന് ബിജെപിയേക്കാള്‍ വ്യക്തമായ മേല്‍ക്കൈയുണ്ട്. സിറ്റി കോര്‍പറേഷനുകളില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 73 സീറ്റാണ് എങ്കില്‍ ബിജെപിക്ക് 22 ഇടത്തേ ജയിക്കാനായുള്ളൂ. 952 സീറ്റു നേടിയ ഡിഎംകെയാണ് കോര്‍പറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാം സ്ഥാനത്തെത്തിയ എഐഎഡിഎംകെയ്ക്ക് 164 സീറ്റേ കിട്ടിയുള്ളൂ. 24 സീറ്റു നേടിയ സിപിഎമ്മാണ് നാലാം സ്ഥാനത്ത്. സിപിഐക്ക് 13ഉം മുസ്‌ലിം ലീഗിന് ആറും സീറ്റു ലഭിച്ചു.
മുനിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബിജെപി നാലാമതായി. കോണ്‍ഗ്രസ് 151, ബിജെപി 56, സിപിഎം 41, സിപിഐ 19, മുസ്‌ലിംലീഗ് 23 എന്നിങ്ങനെയാണ് സീറ്റു നില. ഏറ്റവും കൂടുതല്‍ സീറ്റു നേടിയ ഡിഎംകെ 2360 ഇടത്ത് വിജയിച്ചു. 638 ഇടത്ത് എഐഎഡിഎംകെയും.
ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ പോരാട്ടം നടന്ന ടൗണ്‍ പഞ്ചായത്തില്‍ 368 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത് എങ്കില്‍ ബിജെപിക്ക് വിജയിക്കാനായത് 230 വാര്‍ഡുകളില്‍ മാത്രം. ഡിഎംകെ 4388 സീറ്റും എഐഎഡിഎംകെ 1206 സീറ്റും സ്വന്തമാക്കി. ദ്രാവിഡ കക്ഷികള്‍ക്ക് മേല്‍ക്കൈയില്ലാത്ത കന്യാകുമാരി ജില്ലയിലാണ് ബിജെപി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയത്.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം അടക്കമുള്ള പ്രമുഖര്‍ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.
ചെറു കക്ഷികളായ പിഎംകെ, നാം തമിലര്‍ കച്ചി, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം, വിജയകാന്തിന്റെ ഡിഎംഡികെ, ടിടിവി ദിനകരന്റെ എഎംഎംകെ തുടങ്ങിയ കക്ഷികള്‍ക്കൊന്നും നേട്ടമുണ്ടാക്കാനായില്ല. തനിച്ചു മത്സരിച്ച പിഎംകെ അഞ്ചു കോര്‍പറേഷന്‍ വാര്‍ഡുകളിലും 48 മുനിസിപ്പല്‍ സീറ്റുകളിലും 73 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളിലും വിജയിച്ചു. ഒരത്തനാട് ടൗണ്‍ പഞ്ചായത്തില്‍ എഎംഎംകെ ഭൂരിപക്ഷം നേടി. മൂന്നു കോര്‍പറേഷന്‍ സീറ്റിലും 33 മുനിസിപ്പല്‍ സീറ്റിലും 66 ടൗണ്‍ പഞ്ചായത്ത് സീറ്റിലും അവര്‍ വിജയിച്ചു.
ഒരു കോര്‍പറേഷന്‍ സീറ്റിലും ഡിഎംഡികെയ്ക്ക് വിജയിക്കാനായില്ല. എന്നാല്‍ 12 മുനിസപ്പല്‍ സീറ്റിലും 23 ടൗണ്‍ പഞ്ചായത്ത് സീറ്റിലും ജയം കണ്ടു. കോയമ്ബത്തൂര്‍ മുനിസപ്പല്‍ കോര്‍പറേഷനിലെ ഒരു സീറ്റില്‍ വിജയിച്ച എസ്ഡിപിഐ അഞ്ചു മുനിസിപ്പല്‍ വാര്‍ഡുകളും 16 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളും വിജയിച്ചു. കോര്‍പറേഷനുകളില്‍ 73 സ്വതന്ത്രരും വിജയിച്ചു.
21 മുനിസിപ്പല്‍ കോര്‍പറേഷനുകളും 138 മുനിസിപ്പാലിറ്റികളും 490 ടൗണ്‍ പഞ്ചായത്തുകളും ഉള്‍പ്പെടെ 649 തദ്ദേശ ഭരണസ്ഥാപനങ്ങളേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 12,607 സീറ്റുകളില്‍ 57778 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
No comments