Breaking News

ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി..!! കുതിരക്കച്ചവടം തുടര്‍ന്ന് എല്‍ഡിഎഫ്..

 


ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്ന് ഇടതുപക്ഷം പിടിച്ചെടുത്തു. ഭരണ സ്വാധീനത്തില്‍ വലിയ തോതില്‍ പണമൊഴുക്കിയാണ് അട്ടിമറി നടത്തിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.

മുന്‍ പ്രസിഡന്റ് രാജി ചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. രാജി ചന്ദ്രന്‍ തന്നെ വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. 13 അംഗ ഭരണസമിതിയില്‍ യുഡിഎഫിന്- ഏഴ്, എല്‍ഡിഎഫ്- ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് ധാരണ അനുസരിച്ച്‌ ആദ്യ ഒരു വര്‍ഷം കോണ്‍ഗ്രസിലെ രാജിചന്ദ്രനും അടുത്ത രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ തന്നെ ആന്‍സി തോമസിനും അവസാന ഒന്നര വര്‍ഷം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം.

ഇതനുസരിച്ച്‌ ജനുവരിയില്‍ കാലാവധി തീര്‍ന്നതോടെ രാജി ചന്ദ്രനോട് യുഡിഎഫ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മൂന്നുമാസം കൂടി അനുവദിക്കണമെന്നായിരുന്നു രാജിയുടെ ആവശ്യം. എന്നാല്‍ യുഡിഎഫ് നേതൃത്വം ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് രാജി രാജി വച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആന്‍സി തോമസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. യോഗത്തില്‍ രാജിചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഞെട്ടിച്ച്‌ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാജി എത്തിയത്.

സമ്മേളന ഹാളില്‍ എല്‍ഡിഎഫ് മെമ്ബര്‍മാര്‍ക്കൊപ്പമാണ് ഇരുന്നത്. രാവിലെ 11ന് നടന്ന തെരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളിയായിരുന്നു വരണാധികാരി. എല്‍ഡിഎഫ് നോമിനിയായി രാജി ചന്ദ്രനും യുഡിഎഫ് പ്രതിനിധിയായി ആന്‍സി തോമസും നോമിനേഷന്‍ നല്‍കി. രാജി ചന്ദ്രന് ഏഴും ആന്‍സി തോമസിന് ആറും വോട്ടും ലഭിച്ചു

No comments