Breaking News

മമതയും മരുമകനും തമ്മിലുള്ള ഭിന്നത രൂക്ഷം..!! ഉന്നത നേതാക്കളുടെ യോഗം ഇന്ന്..!! പ്രശാന്ത് കിഷോറിനെ ഒഴിവാക്കും..??


 പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ ശനിയാഴ്ച പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ യോഗം വിളിച്ച്‌ മമത.

പാര്‍ട്ടിയില്‍ 'വണ്‍ മാന്‍ വണ്‍ പോസ്റ്റ്' (ഒരാള്‍ക്ക് ഒരു പദവി) നയം പ്രോത്സാഹിപ്പിക്കാനുള്ള അഭിഷേക് ബാനര്‍ജിയുടെ നീക്കത്തെ ചൊല്ലിയുള്ള പിരിമുറുക്കം പരിഹരിക്കുന്നതിനാണ് യോഗം. പാര്‍ട്ടിയുടെ ചില മുതിര്‍ന്ന നേതാക്കളില്‍നിന്ന് അഭിഷേകിനെതിരെ നീരസം പ്രകടമായിട്ടുണ്ട്. അവരില്‍ പലരും ഭരണ സ്ഥാപനത്തിനുള്ളില്‍ തന്നെ ഒന്നിലധികം പദവികള്‍ വഹിക്കുന്നവരാണ്. അഭിഷേകും ഇവരും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായുള്ള നേതാക്കളുടെ ഭിന്നതകളും മറനീക്കി പുറത്തുവന്നിട്ടുണ്ട്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രശാന്ത് കിഷോറിന്റെ ടീം ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച്‌ വെള്ളിയാഴ്ച തൃണമൂല്‍ നേതാവ് ചന്ദ്രിമ ഭട്ടാചാര്യ രംഗത്തുവന്നിരുന്നു. ഇത് ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

"തെരഞ്ഞെടുപ്പിന് മുമ്ബ് പ്രശാന്ത് കിഷോറിന്റെ ടീമായ ഐ-പി.എ.സി എന്റെ പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ചു. ഇന്ന് ഞാനറിയാതെ 'ഒരാള്‍ക്ക് ഒരു പദവി' എന്നതിനെ കുറിച്ച്‌ അതില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. അതിനെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു," -ശ്രീമതി ഭട്ടാചാര്യയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെതിരെ പ്രശാന്ത് കിഷോറിന്റെ ടീം രംഗത്തുവന്നിട്ടുണ്ട്.

No comments