Breaking News

ഡൽഹിയിൽ ജി 23 നേതാക്കളുടെ നിർണായക നീക്കം.. കപില്‍ സിബലും ആനന്ദ് ശര്‍മ്മയും..


 അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് വിമതകൂട്ടായ്മയായ ജി 23യുടെ നേതാക്കള്‍ യോഗം ചേര്‍ന്നു.

മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന്റെ ഡല്‍ഹിയിലെ വസതിയിലാണ് വെള്ളിയാഴ്ച വൈകുന്നേരം യോഗം ചേര്‍ന്നത്.

മുന്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബലും മനീഷ് തിവാരിയും ആനന്ദ് ശര്‍മ്മയുമാണ് യോഗത്തിനെത്തിയത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സജീവമാക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.

മുഴുവന്‍ സമയ അദ്ധ്യക്ഷന്‍ വേണം. സംഘടന പ്രവര്‍ത്തനം സജീവമാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളുമായി ഉയര്‍ത്തുന്നത്. കൂട്ടായ്മയിലെ അംഗങ്ങളായ ഗുലാം നബി ആസാദും ശശി തരൂരും കോണ്‍ഗ്രസ് പരാജയത്തില്‍ പ്രതികരിച്ചു കഴിഞ്ഞു.

'ഞാന്‍ ഞെട്ടിപ്പോയി. ഓരോ സംസ്ഥാനത്തും നമ്മുടെ തോല്‍വി കാണുമ്ബോള്‍ എന്റെ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായി പാര്‍ട്ടിക്ക് നല്‍കി. ഞാനും എന്റെ സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി എല്ലാ ബലഹീനതകളും കുറവുകളും പാര്‍ട്ടിയുടെ നേതൃത്വം ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വേദനിക്കുന്നുണ്ട്. സംഘടന നേതൃത്വത്തെ നവീകരിക്കേണ്ട സമയാണിതെന്നും ശശി തരൂര്‍ പറഞ്ഞു.

No comments