Breaking News

കെ.സി വേണുഗോപാലിനെ അധിക്ഷേപിച്ചാൽ കര്‍ശന നടപടി..!! പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി കെ.സുധാകരന്‍

 


അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിനെതിരെ അണികളുടെ രോഷം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുഷ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം ചൊരിഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

നേതാക്കളെ ഒറ്റതിരിഞ്ഞും മുഴുവന്‍ പേരെയും കുറ്റപ്പെടുത്തുന്നത് കെപിസിസി നിരീക്ഷിച്ചുവരികയാണെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ നേതാക്കളെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. പരാജയകാരണങ്ങള്‍ പരിശോധിച്ച്‌ മാറ്റങ്ങള്‍ വരുത്തി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

ജയപരാജയങ്ങളില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. നേതാക്കളെ കുറ്റപ്പെടുത്തിയാല്‍ അത് അച്ചടക്കലംഘനമായി കാണേണ്ടിവരുമെന്നും കെ.സുധാകരന്‍ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.

കെ.സുധാകരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:

സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച്‌ വരികയാണ്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകും. സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണം.

സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയപരാജയങ്ങളില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടിവരും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുന്നതാണ്.

No comments