Breaking News

കോൺഗ്രസിന് പ്രതീക്ഷ.. ബിജെപിയിൽ കലാപം.. എംഎൽഎ അല്ലാത്തവർ പോലും മന്ത്രി സ്ഥാനത്തിനു വേണ്ടി പിടിവലി.. വകുപ്പ് വിഭജനം കീറാമുട്ടി.. ഉപമുഖ്യമന്ത്രി പദത്തിന് മൂന്നുപേർ.. യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവിയും തുലാസിൽ.. കര്‍ണാടകയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനും സാധ്യത..

കോണ്‍ഗ്രസ് ജെ.ഡി.എസ് നേതൃത്വത്തില്‍ ഉണ്ടായിരുന്ന സഖ്യ സര്‍ക്കാരിനെ മറിച്ചിട്ട് അധികാരത്തിലേറിയ ബി.എസ് യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവിയും തുലാസില്‍.
സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അധികാരമേറ്റ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിക്കു സാധിച്ചത്
ഇതിനു പുറമെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് അതൃപ്തി പടരുകയാണ്.

കഴിഞ്ഞ ദിവസമാണ് കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചത്. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചാണ് യെദിയൂരപ്പ സംസ്ഥാന ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഒരുവിധം പരിഹരിച്ചത്. ഗോവിന്ദ് കര്‍ജോള്‍, അശ്വന്ത് നാരായണ്‍, ലക്ഷ്മണ്‍ സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരാക്കിയത്.
ഇതില്‍ ലക്ഷ്മണ്‍ സാവദിയുടെ നിയമനം കര്‍ണാടക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. 2012ല്‍ എംഎല്‍എയായിരുന്ന ലക്ഷ്മണ്‍ സാവദി നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെടുകയും രാജിവെക്കുകയും ചെയ്തിരുന്നു.
നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് ലക്ഷ്മണ്‍, സി സി പാട്ടീല്‍, കൃഷ്ണ പാലേമര്‍ എന്നിവര്‍ അശ്ലീല വീഡിയോ കണ്ടത്.

സുപ്രധാന വകുപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ക്ക് നല്‍കരുതെന്ന് അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രമേഷ് ജര്‍ക്കിഹോളിക്ക് വേണ്ടി ഉപമുഖ്യമന്ത്രി സ്ഥാനം മാറ്റിവെക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തി. കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ വിമത നീക്കത്തിലൂടെ മറിച്ചിടാന്‍ മുഖ്യ പങ്കുവഹിച്ചത് കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന രമേശ് ആയിരുന്നു.

അതേസമയം, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന ആവശ്യം ബി.ജെ.പിയിലെ ഒരു വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് തന്റെ ചിറകരിയാനുള്ള നീക്കമാണെന്ന നിഗമനത്തിലാണ് യെദ്യൂരപ്പ.
ഇതിനു പുറമെ ചില മുതിര്‍ന്ന നേതാക്കളെ മന്ത്രിസ്ഥാനം നല്‍കാതെ മാറ്റിനിര്‍ത്തിയ സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ രാജിവയ്ക്കുന്ന തരത്തിലേക്ക് ഇത് മാറിക്കഴിഞ്ഞു.

എം.എല്‍.എമാര്‍ അതൃപ്തി അറിയിച്ചതിനു പിന്നാലെ സുള്ള്യ മേഖലയില്‍ പാര്‍ട്ടിയുടെ താലൂക്ക് തലത്തിലുള്ള നേതാക്കള്‍ ഉള്‍പ്പെടെ 150 ഓളം പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം രാജിവച്ച്‌ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.
അഞ്ചുതവണ തുടര്‍ച്ചയായി സുള്ള്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എസ്.അങ്കാരക്ക് മന്ത്രി സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വരുടെ രാജി.

എം.എല്‍.എമാരും അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരെ പിന്തുണക്കുന്നവരും പാര്‍ട്ടിക്കകത്ത് പോര് തുടങ്ങിയതോടെ കേന്ദ്ര നേതൃത്വത്തിന്റെ തലവേദന കൂടി. വിഷയം യെദ്യൂരപ്പ തന്നെ പരിഹരിക്കണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.
വകുപ്പ് വിഭജനം ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ യെദ്യൂരപ്പയെ കാണാന്‍ അമിത് ഷാ തയ്യാറായതുമില്ല. കൂടിക്കാഴ്ച നടത്താന്‍ കഴിയാത്തതില്‍ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരും അതൃപ്തിയിലാണ്.
അതിനിടെ വകുപ്പ് വിഭജനം ഇന്ന്‌ പ്രഖ്യാപിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നെങ്കിലും രാത്രിവരെയും ഇത് യാഥാര്‍ഥ്യമായില്ല.

മന്ത്രിസഭയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് കേന്ദ്രനേതൃത്വം യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് കഴിയുന്നില്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ യെദ്യൂരപ്പക്ക് പകരം പുതിയ നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കാമെന്ന ആലോചനയും കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇക്കാര്യം യെദ്യൂരപ്പക്കും അറിയാവുന്നതിനാല്‍ വളരെ കരുതലോടെയാണ് അദ്ദേഹത്തിന്റെ നീക്കം.

No comments