Breaking News

പി ജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിക്കണം.. ചങ്ങനാശ്ശേരി നഗരസഭയില്‍ സി എഫ് തോമസിന്‍റെ സഹോദരനെ ചെയര്‍മാനാക്കണം.. പാലായില്‍ ചിഹ്നം അനുവദിക്കാന്‍ ജോസഫ് മുന്നോട്ട് വയ്ക്കുന്ന ഉപാധികള്‍ ഇങ്ങനെ..

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പിന്റെ അവകാശവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമെന്നും യു ഡി എഫ് വിലയിരുത്തല്‍.
കെ എം മാണിയുടെ സ്വന്തം തട്ടകമായിരുന്ന പാലാ സീറ്റില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന പി ജെ ജോസഫിന്റെ അവകാശവാദം ബാലിശമെന്ന വിലയിരുത്തലിലാണ് നേതാക്കള്‍.

പാലാ നിയോജക മണ്ഡലത്തില്‍ 100 വോട്ടുകള്‍ തികച്ച്‌ എടുത്തുകാണിക്കാനില്ലാത്തവരാണ് ജോസഫ് വിഭാഗം.
എന്നിട്ടും 50 വര്‍ഷക്കാലം കെ എം മാണി പ്രതിനിധീകരിച്ച സീറ്റിന് അവകാശവാദം ഉന്നയിച്ചാണ് ജോസഫ് രംഗത്ത് വന്നിരിക്കുന്നത്.
ഇത് അംഗീകരിക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ.

എങ്കിലും മുന്നണിയില്‍ മടങ്ങിയെത്തിയ ശേഷം മുന്നണിയോട് കൂറുകാണിച്ച മുതിര്‍ന്ന നേതാവെന്ന നിലയില്‍ ജോസഫിനെക്കൂടി മുഖവിലയ്ക്കെടുത്തുകൊണ്ടുള്ള ഒത്തുതീര്പ്പിനാണ് യു ഡി എഫ് ശ്രമിക്കുന്നത്.

പാലായിലെ സ്ഥാനാര്‍ഥിയ്ക്ക് ചിഹ്നം അനുവദിക്കണമെങ്കില്‍ പി ജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിക്കണമെന്ന അവകാശവാദമാണ് ജോസഫ് ഉന്നയിക്കുന്നത്.
ഒപ്പം ചങ്ങനാശ്ശേരി നഗരസഭയില്‍ നിലവിലെ ചെയര്‍മാനെ പിന്‍വലിച്ച്‌ സി എഫ് തോമസിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസിനെ ചെയര്‍മാനാക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ഇത് രണ്ടും അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി കാര്യങ്ങളില്‍ പാര്‍ട്ടി ഭരണഘടന പ്രകാരം കമ്മിറ്റി വിളിച്ചുകൂട്ടി ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനം എടുക്കാവുന്നതാണെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.

എന്തായാലും പരസ്യ വിവാദങ്ങള്‍ ഒഴിവാക്കി പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുള്ള ശ്രമമാണ് യു ഡി എഫ് നടത്തുന്നത്.
ഓരോ തവണ കാണുമ്ബോഴും ഓരോ നിലപാടുകള്‍ പി ജെ ജോസഫ് മാറിമാറിപ്പറയുന്നതും യു ഡി എഫ് നേതാക്കളെ കുഴയ്ക്കുന്നുണ്ട്.

No comments